നിരാഹാര സമരം നടത്തുന്ന ജെഎൽകെഎം നേതാവ് ദേവേന്ദ്ര നാഥ് മഹാതോ
റാഞ്ചി: ജാർഖണ്ഡിലെ ജന്തർ മന്തർ മോഡൽ സമരം തുടരും. സർക്കാരും സമരക്കാരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടു.
സർക്കാർ നിയമനപരീക്ഷകളിലെ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചുനിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
സമരക്കാർ ഉന്നയിച്ച 98 ശതമാനം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറനും ഗവർണർ സന്തോഷ് കുമാർ ഗാംഗാവാറും വിദ്യാർഥികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ നീതിപൂർവമായ നടപടിയുണ്ടാകുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിൽക്കുകയായിരുന്നു.
14ലെ ജെപിഎസ്സി പരീക്ഷ റദ്ദാക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കപ്പെട്ടു. എന്നാൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ വിട്ടുവീഴ്ചയില്ലെന്ന് വിദ്യാർഥി നേതാവ് രവീന്ദ്ര പാസ്വാൻ പറഞ്ഞു. 10ന് ജാർഖണ്ഡ് നിയമസഭയിലേക്കുള്ള പ്രതിഷേധ മാർച്ചിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു മന്ത്രിമാർ ഉൾപ്പെട്ട അഞ്ചംഗ സമിതിയാണ് സമരക്കാരുമായും വിദ്യാർഥിസംഘടനാ പ്രതിനിധികളുമായും ചർച്ചനടത്തിയത്. ജെഎൽകെഎം നേതാവ് ദേവേന്ദ്ര നാഥ് മഹാതോയുടെ നേതൃത്വത്തിലുള്ള ഉദ്യോഗാർഥികളും എൻഎസ്യുഐ, ജെസിഎം. എന്നീ സംഘടനകളുടെ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുത്തത്.
മൂന്നു പിഎസ്സി അംഗങ്ങളും രാജിവച്ചു
റാഞ്ചി: റിക്രൂട്ട്മെന്റ് പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്നുണ്ടായ വൻ പ്രക്ഷോഭത്തിനിടെ ജാർഖണ്ഡിലെ മൂന്നു പിഎസ്സി അംഗങ്ങളും രാജിച്ചു. അജീത ഭട്ടാചാര്യ, ആനിമ ഹൻസ്ദ, ജമാൽ അഹമ്മദ് എന്നിവരാണു രാജിവച്ചത്. ഗവർണർ സന്തോഷ്കുമാർ ഗംഗ്വാർ രാജി സ്വീകരിച്ചു.
ചോദ്യപേപ്പർ ചോർച്ചയടക്കം പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് മൂന്നു പിഎസ്സി അംഗങ്ങൾക്കും ചോദ്യംചെയ്യലിനു ഹാജരാകാൻ സിഐഡി സമൻസ് അയച്ചിരുന്നു.
ജെഎംഎം നേതാവ് സുപ്രിയോ ഭട്ടാചാര്യയുടെ ഭാര്യയാണ് അജീത. 2021 സെപ്റ്റംബറിലാണ് മൂന്നു പേരെയും പിഎസ്സി അംഗങ്ങളായി നിയമിച്ചത്. ജാർഖണ്ഡ് പിഎസ്സി ചെയർപേഴ്സൺ എൽ. ഖിയാംഗ്തെ ജൂലൈ 22നു രാജിവച്ചിരുന്നു.
പിഎസ്സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Tags : JantarMantarModel Jharkhand Continue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash