ലക്നോ: ഉത്തർപ്രദേശിലെ സലാംപൂർ ബുദ്ധവിഹാറിന് സമീപം അമിതവേഗത്തിലെത്തിയ ട്രക്ക് ട്രാക്ടറിന് പിന്നിലിടിച്ച് മൂന്ന് പേർ മരിച്ചു. അലിഗഡ് സ്വദേശികളായ വിഷ്ണു (25), ഋതിക് (16), അസെഹ് സ്വദേശി രാഥമോഹൻ കതേരിയ (18) എന്നിവരാണ് മരിച്ചത്. ഋതികിന്റെ പിതാവ് അർജുനാണ് പരിക്കേറ്റത്.
അർജുൻ, ഋതിക്, വിഷ്ണു എന്നിവർ ട്രാക്ടറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സലാംപൂർ ബുദ്ധവിഹാറിന് സമീപം ട്രാക്ടർ എത്തിയപ്പോൾ അമിതവേഗത്തിലെത്തിയ ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ തലകീഴായി മറിഞ്ഞു. ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന ബൈക്ക് യാത്രികനായ രാഥമോഹനെയും ട്രക്ക് ഇടിക്കുകയായിരുന്നു.
രാഥമോഹൻ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും ഋതികിനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അർജുൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.