ന്യൂഡൽഹി: തിരുപ്പതി ലഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് കലർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ ചോദ്യം ചെയ്ത് ബിജെപി മുൻ നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നിലവിൽ സുപ്രീംകോടതി തന്നെ മേൽനോട്ടം വഹിക്കുന്ന സ്വതന്ത്ര അന്വേഷണ സമിതി കേസ് അന്വേഷിക്കുന്നുണ്ടെന്നും, അതിനാൽ സംസ്ഥാന സർക്കാരിന്റെ സമിതിയെ കുറിച്ചുള്ള ഹർജിക്ക് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പരസ്യമായി ആരോപണം ഉന്നയിച്ചതിനെയും കോടതി നേരത്തെ വിമർശിച്ചിരുന്നു. ദൈവത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് കോടതി അന്ന് ഓർമ്മിപ്പിച്ചത്.
സുപ്രീംകോടതി നേരത്തെ നിശ്ചയിച്ച പ്രത്യേക സമിതിയുടെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജിയിൽ ഇടപെടേണ്ടതില്ലെന്നാണ് കോടതിയുടെ തീരുമാനം.
Tags : Tirupati Laddu Supreme Court Subramanian Swamy