ന്യുഡൽഹി: ഡൽഹി മാളവ്യനഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. മാക്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാധേ ശ്യാം അഗർവാൾ എന്നയാളെ സന്ദർശിക്കാൻ ഡൽഹിയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
രാധേയുടെ മകൻ ഗുഡ്ഗാവ് സ്വദേശി വിവേക് അഗർവാൾ (47) പിതാവിന്റെ ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാധേയുടെ ഭാര്യ പ്രേമലത (70), വിവേക് അകർവാൾ, ഭാര്യ തർജാനി (42), മക്കളായ ജീവിസ്ക (20), വാരിയ (16) പ്രേമലതയുടെ സഹോദരൻ അശോക് ഗോയൽ (56), പ്രേമലതയുടെ സഹോദരി കമല (56), ബന്ധുവായ ജിംരി എന്നിവരുമാണ് മരിച്ചത്.
തീപിടിത്തം ഉണ്ടായ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും മണിക്കൂറുകളോളം ആശുപത്രി പരിസരങ്ങളിൽ ഉറ്റവർക്കായി കാത്തിരുന്നെങ്കിലും വൈകുന്നേരത്തോടെ എട്ട് പേരും മരണത്തിന് കീഴടുങ്ങുകയായിരുന്നു.
രാധേ ശ്യാം അഗർവാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രിയപ്പെട്ടവരുടെ മരണവാർത്ത അദ്ദേഹത്തെ അറിയിച്ചിട്ടില്ല.