തിരുവനന്തപുരം: സംസ്ഥാനത്ത് കാത്തിരുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയായി ജൂൺ ഒന്നിന് ആരംഭിക്കാറുള്ള കാലവർഷം, ഇത്തവണ മൂന്ന് ദിവസം വൈകി ജൂൺ നാലിനാണ് കേരളത്തിൽ സജീവമായത്. കേരളം, മാഹി, ലക്ഷദ്വീപ് മേഖലകളിലും അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം പൂർണമായി വ്യാപിച്ചിട്ടുണ്ട്.
കാലവർഷം എത്തിയതോടെ സംസ്ഥാനത്തുടനീളം പരക്കെ മഴ ശക്തമായി. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
മഴയുടെ തീവ്രത വരും ദിവസങ്ങളിൽ കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മറ്റന്നാൾ (ജൂൺ 6) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര തീരദേശ മേഖലകളിൽ ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Tags : Rain Monsoon Kerala Latest News