ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചത് മോദി സർക്കാരിന്റെ നയതന്ത്ര വിജയമെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ എണ്ണ നയതന്ത്രത്തിന്റെ വിജയമാണിതെന്ന് ബിജെപി അവകാശപ്പെട്ടു. എന്നാൽ, അമേരിക്കയുടെ ഈ നടപടിയെ 'ബ്ലാക്ക് മെയിലിംഗ്' എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് പ്രതികരിച്ചത്.
ഇറാനുമായുള്ള സംഘർഷം ആഗോള ഇന്ധന വിപണിയെ ബാധിച്ച സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് താത്കാലിക ഇളവ് നൽകിയത്. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാനാണ് നിലവിൽ അനുമതി. ആഗോള വിപണിയിൽ എണ്ണ ലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ തന്ത്രപരമായ നിലപാടിനുള്ള അംഗീകാരമാണിതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. എണ്ണക്ഷാമം ഉണ്ടാകുമെന്ന് പറഞ്ഞ് നാട്ടിൽ ഭീതി പരത്താൻ ശ്രമിച്ച രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഏറ്റ കനത്ത പ്രഹരമാണിതെന്നും ബിജെപി കൂട്ടിച്ചേർത്തു.
Tags : BJP Russian Oil Modi