ന്യൂഡൽഹി: മെഡിക്കൽ കോളജുകളിൽ നിർബന്ധമായും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് കേരളത്തിൽ ഉൾപ്പെടെ രാജ്യത്തെ 70 മെഡിക്കൽ കോളജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കർശന താക്കീത് നൽകി. കേരളത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിനും കാസർഗോഡ് മെഡിക്കൽ കോളജിനുമാണ് എൻഎംസിയുടെ നിർദേശം ലഭിച്ചത്.
നിലവിലുള്ള എൻഎംസി ചട്ടങ്ങൾ പ്രകാരം ഓരോ മെഡിക്കൽ കോളജിലും നിർദിഷ്ട സ്ഥലങ്ങളിലായി 25 കാമറകൾ സ്ഥാപിക്കുകയും നെറ്റ്വർക്ക് വീഡിയോ റിക്കാർഡർ (എൻവിആർ) സജ്ജീകരിച്ച് അതിന്റെ തത്സമയ ദൃശ്യങ്ങൾ എൻഎംസിക്ക് ലഭ്യമാക്കുകയും ചെയ്യണം. കൂടാതെ പരിശോധനകൾക്കായി 30 ദിവസത്തെ ദൃശ്യങ്ങൾ റിക്കാർഡ് ചെയ്ത് സൂക്ഷിക്കുകയും വേണം.
രാജസ്ഥാനിൽ 13ഉം മഹാരാഷ്ട്രയിൽ എട്ടും മെഡിക്കൽ കോളജുകളും നിയമം ലംഘിച്ചതായി കണ്ടെത്തി. ഡൽഹിയിൽ മൗലാനാ ആസാദ് മെഡിക്കൽ കോളജ്, ആർഎംഎൽ ഹോസ്പിറ്റൽ അടക്കം എട്ട് പ്രമുഖ സ്ഥാപനങ്ങളും മാനദണ്ഡങ്ങൾ ലംഘിച്ചവയിൽ ഉൾപ്പെടുന്നു.
നിർദ്ദേശങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളജുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടും പലരും തങ്ങളുടെ എൻവിആർ സംവിധാനം കമ്മീഷനുമായി ബന്ധിപ്പിക്കാൻ തയ്യാറായിട്ടില്ലെന്ന് എംഎംസി ചൂണ്ടിക്കാട്ടി.