ഖാര്‍ഗെ
ന്യൂഡല്‍ഹി: വിവാദ എഫ്സിആര്‍എ ഭേദഗതി ബില്‍ ശരിയായ നടപടിയല്ലെന്നും തുടര്‍ന്നും ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എഫ്സിആര്‍എ ബില്ലിനെ എതിര്‍ക്കുകയാണ്. ആര്‍എസ്എസിനാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശഫണ്ട് ലഭിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനു മുന്നോടിയായാണു ഖാര്‍ഗെയുടെ പ്രതികരണം.
സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശമാണെന്നും അവകാശങ്ങള്‍ക്കായി വാദിക്കുന്ന വിദ്യാർഥികളെ ദേശവിരുദ്ധരായി മുദ്രകുത്തരുതെന്നും ഖാര്‍ഗെ പറഞ്ഞു.
യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നതിനും പാര്‍ലമെന്റിലെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനുമാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളോട് മോദിയും അമിത് ഷായും എന്തുകൊണ്ടു പ്രതികരിച്ചില്ലെന്ന് ഖാർഗെ ചോദിച്ചു.
സുപ്രധാന ഭരണഘടനാ പദവികളിൽ ആര്‍എസ്എസ് അനുകൂലികളെ നിയമിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാണിക്കപോലും മോഷ്ടിക്കപ്പെട്ടു. ക്ഷേത്ര ട്രസ്റ്റിനെ നിയമിച്ചത് പ്രധാനമന്ത്രിയാണെന്ന കാര്യം വിസ്മരിക്കരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
Tags : Deepika DeepikaNewspaper BreakingNews Will oppose FCRA bill