ലണ്ടൻ: യുകെയിലെ വെസ്റ്റ് യോർക്ക്ഷെയറിലെ കിർക്ലീസിൽ രണ്ട് പതിറ്റാണ്ട് മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആസൂത്രിതമായി ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ 20 പ്രതികൾക്ക് ആകെ 277 വർഷം തടവുശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി.
വെസ്റ്റ് യോർക്ക്ഷെയർ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണങ്ങളിലൊന്നായ ഈ കേസിൽ, ദശാബ്ദങ്ങൾക്ക് ശേഷമാണ് പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചത്.
ഇരകളുടെ സുരക്ഷ മുൻനിർത്തി കേസിന്മേൽ ഏർപ്പെടുത്തിയിരുന്ന കർശനമായ മാധ്യമവിലക്കുകൾ കോടതി പൂർണമായി നീക്കിയതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിടാൻ സാധിച്ചതെന്ന് പലീസ് വ്യക്തമാക്കി.
പീഡനം തുടങ്ങിയത് പന്ത്രണ്ടാം വയസിൽ
യുകെയിലെ ഡ്യൂസ്ബറി, ബാറ്റ്ലി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 1995 മുതൽ 2003 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ ക്രൂരകൃത്യങ്ങൾ അരങ്ങേറിയത്. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെയാണ് പ്രതികൾ മദ്യവും മയക്കുമരുന്നും നൽകി വർഷങ്ങളോളം ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
പീഡനം ആരംഭിക്കുമ്പോൾ ഇരകളിൽ ഒരു പെൺകുട്ടിക്ക് വെറും 12 വയസ്സ് മാത്രമായിരുന്നു പ്രായം. പ്രാദേശികമായി ശക്തരായ പ്രതികൾ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് വിവരം പുറത്തുപറയാൻ പെൺകുട്ടികൾക്ക് വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നത്.
പിന്നീട് മുതിർന്ന സ്ത്രീകളായ ശേഷമാണ് ഇവർ തങ്ങൾ നേരിട്ട ക്രൂരതകൾക്കെതിരേ പൊലീസിനെ സമീപിക്കാൻ ധീരത കാണിച്ചത്.
ആറ് വിചാരണകൾ; പ്രതികൾക്ക് കടുത്ത ശിക്ഷ
കേസിന്റെ വിചാരണാ നടപടികൾ 2023 ജൂലൈയിലാണ് ലീഡ്സ് ക്രൗൺ കോടതിയിൽ ആരംഭിച്ചത്. പ്രതികളുടെ എണ്ണക്കൂടുതലും കേസുകളുടെ സങ്കീർണ്ണതയും കാരണം ആറ് വ്യത്യസ്ത വിചാരണകളായിട്ടാണ് കേസ് കോടതി കേട്ടത്.
2024 സെപ്റ്റംബറോടെ വിചാരണകൾ പൂർത്തിയാവുകയും 2025-ഓടെ എല്ലാ പ്രതികൾക്കുമുള്ള കടുത്ത ശിക്ഷാവിധികൾ കോടതി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതികളിൽ പ്രധാനികളായ ചിലർക്ക് ലഭിച്ച ശിക്ഷാവിവരങ്ങൾ:
സജിദ് മജീദ്: 28 വർഷം കഠിനതടവ്. മനാഫ് ഹുസൈൻ: 25 വർഷം തടവ്. താരിഖ് അസം: 24 വർഷം തടവ്. സുൽഫിക്കർ അലി: 22 വർഷം ആറ് മാസം തടവ്.
ഔറംഗസേബ് അസം: 20 വർഷം തടവ് (ഇയാൾ മാത്രം പത്ത് ബലാത്സംഗ കുറ്റങ്ങളിലാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്).
ഷക്കീൽ ഹഖ്:19 വർഷം തടവ്. റഫീഖ് പട്ടേൽ, സഹീദ് അലി നാവ്സർക്ക: 18 വർഷം വീതം തടവ്.
കൂടാതെ, അൻസാർ മഹ്മൂദ് ഖയൂം എന്ന പ്രതിക്ക് ഈ കേസിൽ ലഭിച്ച 10 വർഷത്തെ തടവ് ഇയാളുടെ മുൻപത്തെ മറ്റൊരു ശിക്ഷയ്ക്കൊപ്പം ചേർത്തതോടെ ആകെ ശിക്ഷ 30 വർഷമായി ഉയർന്നു.
സംഘത്തിലുണ്ടായിരുന്ന ദോണ ലിൻ എന്ന 45 വയസ്സുകാരിക്ക് വേശ്യാവൃത്തി നിയന്ത്രിക്കുകയും പെൺകുട്ടികളെ സംഘത്തിലേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്തതിന് മൂന്ന് വർഷം തടവുശിക്ഷയും കോടതി വിധിച്ചു.
കോടതി നടപടികളും മാധ്യമവിലക്കും
ഇരകളായ സ്ത്രീകളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയും, വിചാരണയെ ബാധിക്കാതിരിക്കാനും കോടതി കർശനമായ വാർത്താ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒന്നിന് പുറകെ ഒന്നായി നടന്ന വിചാരണകളിൽ പ്രതികൾ എല്ലാവരും ശിക്ഷിക്കപ്പെട്ടതോടെയാണ് ഈ വിലക്ക് നീക്കാൻ കോടതി അനുമതി നൽകിയത്.
ബ്രിട്ടനിലെ ഏഷ്യൻ കുടിയേറ്റ സമൂഹത്തിൽ നിന്നുള്ള ചില സംഘങ്ങൾ ഇത്തരം പെൺവാണിഭങ്ങൾ നടത്തുന്നതിനെതിരെ യുകെയിൽ വലിയ ജനകീയ പ്രതിഷേധങ്ങൾ മുൻപും നടന്നിട്ടുണ്ട്.
"വർഷങ്ങൾ കഴിഞ്ഞിട്ടും തങ്ങൾ നേരിട്ട ആഘാതത്തിൽ നിന്നും പതറാതെ ഇരകൾ കോടതിയിൽ മൊഴി നൽകാൻ തയ്യാറായി. ഈ വേട്ടക്കാർ ഒടുവിൽ ജഴിക്കുള്ളിലായി എന്നത് നീതിയുടെ വിജയമാണ്.
വൈകിയാണെങ്കിലും ഇരകൾക്ക് അർഹിച്ച നീതി ഉറപ്പാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന്." വെസ്റ്റ് യോർക്ക്ഷെയർ പോലീസ് ഡിസിഐ റോബ് സ്റ്റീവൻസ് പറഞ്ഞു.
ഈ ചരിത്രവിധി യുകെയിലെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് കമ്മ്യൂണിറ്റി നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും വിലയിരുത്തി.
Tags : 20 jailed 277 years abuse of girls UK