മാഞ്ചസ്റ്റർ സെന്റ് തോമസ് മിഷനിൽ സംയുക്ത തിരുനാൾ ഇന്ന്
അലക്സ് വർഗീസ്
Saturday, July 5, 2025 3:30 PM IST
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ 2006ൽ റവ.ഫാ. സജി മലയിൽ പുത്തൻപുരയിൽ ചുമതല വഹിച്ചിരുന്നപ്പോൾ ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾ ഇന്ന് 20 വർഷം പൂർത്തിയാക്കുകയാണ്.
മാഞ്ചസ്റ്റിലേക്ക് കുടിയേറിയ മലയാളികൾക്ക് അവരുടെ കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസവും മൂല്യവും പകർന്ന് ലഭിക്കാൻ മിഷന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. കേരളത്തിലെ ഇടവകകളിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാനമായ ആഘോഷങ്ങളാണ് 20 വർഷവും മാഞ്ചസ്റ്റർ നിവാസികൾക്ക് മാത്രം അനുഭവിക്കാൻ കഴിഞ്ഞു വന്നിരുന്നത്.
സജിയച്ചനെ തുടർന്ന് റവ. ഫാ. ലോനപ്പൻ അരങ്ങാശ്ശേരിയും റവ. ഫാ. ജോസ് അഞ്ചാനിക്കലും മിഷനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു. റവ. ഫാ. ജോസ് കുന്നുംപുറമാണ് ഇപ്പോൾ മിഷനെ നയിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കുറി തിരുനാളിന്റെ ഇരുപതാം വാർഷികം കൂടി ആയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവന്നിരുന്നത്.
ഭാരത അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ ഇന്ന് നടക്കുന്നത്. യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു.
പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ആയി ആഘോഷിച്ചുവരികയാണ്. മുത്തുക്കുടകളും പോൻ - വെള്ളി കുരിശുകളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചാണ് തിരുനാൾ ആഘോഷകൾക്ക് തുടക്കം കുറിച്ചത്.
മാഞ്ചെസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ തലഉയത്തിനിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.
കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും മുത്തുക്കുടകളും ചെണ്ട, ബാൻഡ് മേളങ്ങൾ എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും വർഷാവർഷം എത്താറുണ്ട്. പ്രധാന തിരുനാൾ ദിനത്തിൽ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്.
പൊൻ - വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. മാഞ്ചസ്റ്റർ തിരുനാൾ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് സെന്റ് ആന്റണീസ് ദേവാലയവും പരിസരവും.
നാനാജാതി മതസ്ഥർ ആഘോഷങ്ങളുടെ ഭാഗമാകും. വിഥിൻഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ച് മോടിപിടിപ്പിച്ച് തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ കൃത്യം 9.30ന് തിരുനാൾ കുർബാനയുടെ തുടക്കമായി ആദ്യ പ്രദക്ഷിണം ഗിൽഡ് റൂമിൽനിന്നും ആരംഭിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അൾത്താരയിലേക്ക് വൈദികരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സീറോമലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവമായ പാട്ടുകുർബാനയ്ക്ക് തുടക്കമാകും.
പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 9.30 മുതൽ അത്യാഘോഷപൂർവമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ പ്രെസ്റ്റൺ സെന്റ് അൽഫോൺസാ കത്തീഡ്രൽ വികാരി റവ.ഡോ. വർഗീസ് തനമാവുങ്കൽ തിരുനാൾ സന്ദേശം നൽകും.
റവ. ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, റവ ഫാ. ഫ്രാൻസീസ് കൊച്ചുപാലിയത്ത് എന്നിവരുൾപ്പെടെയുള്ള വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ദിവ്യബലിയെ തുടർന്ന് ലദീഞ്ഞും പിന്നീട് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും.
തിരുനാൾ പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തിൽ നിന്നും ആരംഭിക്കുമ്പോൾ നൂറുകണക്കിന് വിശ്വാസികൾ മുത്തുക്കുടകളും കൊടികളും പൊൻ വെള്ളി കുരിശുകളും വാദ്യമേളങ്ങളുമായി പ്രദക്ഷിണത്തിൽ അകമ്പടിയാകും.
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തെ വലം വച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കും.
വാറിംഗ്ടൺ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റർ തിരുനാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്. കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ് എന്ന ഐറിഷ് പൈപ്പ് ബാൻഡും തിരുനാൾ പ്രദക്ഷിണത്തിൽ അണിനിരക്കും.
മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
ഇടവകയിലെ ഭക്തസംഘടനകളായ മെൻസ് ഫോറം, വിമൻസ് ഫോറം, എസ്എംവൈഎം, സാവിയോ ഫ്രണ്ട്സ്, മിഷൻ ലീഗ്, അൾത്താര ബാലൻമാർ തുടങ്ങി വിവിധ സംഘടനകൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
എസ്എംവൈഎം ഒരുക്കുന്ന ഐസ്ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും. ഇടവകയിലെ വിമൻസ് ഫോറമാണ് പഫ്സ്, പരിപ്പുവട, ബോണ്ട, പഴംപൊരി തുടങ്ങിയ സ്വാദൂറും നാടൻ വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്.
വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും ഭക്തസാധനങ്ങളും എല്ലാം തിരുനാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്.
വിപുലമായ പാർക്കിംഗ് സൗകര്യം
തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിംഗ് സൗകര്യമാണ് തിരുനാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ സമീപം പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
താഴെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ. ഇവിടെ ചുമതലയുള്ള വൊളണ്ടിയേഴ്സിന്റെ നിർദേശാനുസരണങ്ങൾ ഏവരും പാലിക്കണമെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന ഇരുപതാം വാർഷിക തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പരിഷ്കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള 101 അംഗ കമ്മറ്റിയാണ് 20-ാമത് തിരുനാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ കഴിഞ്ഞ ഒരു മാസക്കാലമായി പ്രവർത്തിച്ച് വന്നിരുന്നത്.
തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം സ്വാഗതം ചെയ്തു.
ദേവാലയത്തിന്റെ വിലാസം: ST.ANTONY’S CHURCH, WYTHENSHAWE, DUNKERY ROAD, MANCHESTER, M22 0WR.
വാഹനങ്ങൾ പാർക്കുചെയ്യേണ്ട സ്ഥലത്തെ വിലാസം: St Anthonys R C Primary School, Dunkery Rd, Wythenshawe, Manchester, M22 0NT.