റോം: ഇറ്റലിയിലെ പ്രശസ്ത വിനോദസഞ്ചാര ബീച്ചുകളിൽ സന്ദർശകർക്കായി പുതിയ പ്രവേശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. 2026 വേനൽക്കാലം മുതൽ തിരക്ക് നിയന്ത്രിക്കാനും പരിസ്ഥിതി സംരക്ഷിക്കാനുമായി നിരവധി ബീച്ചുകളിൽ ഓൺലൈൻ റിസർവേഷൻ, ക്യുആർ കോഡ് സംവിധാനം, പ്രവേശന ഫീസ് എന്നിവ നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.
ലിഗൂറിയ, സർദിനിയ മേഖലകളിലെ പ്രധാന ബീച്ചുകളെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രധാനമായും ബാധിക്കുന്നത്. ലിഗൂറിയയിലെ പ്രശസ്തമായ ബയ ഡെൽ സിലൻസിയോ ബീച്ചിൽ ഓഗസ്റ്റ് 31 വരെ ഒരേസമയം പരമാവധി 450 പേർക്കാണ് പ്രവേശനം അനുവദിക്കുക.
പ്രത്യേക പ്രവേശന കവാടങ്ങളിലൂടെയാണ് സന്ദർശകരെ പ്രവേശിപ്പിക്കുക. സർദിനിയയിലെ ലാ പെലോസ ബീച്ചിൽ ഒക്ടോബർ 15 വരെ മുൻകൂർ റിസർവേഷൻ നിർബന്ധമാണ്. പ്രതിദിനം 1,500 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. 12 വയസിന് മുകളിലുള്ളവർക്ക് 3.50 യൂറോയാണ് പ്രവേശന ഫീസ്.
സാൻ തിയോഡോറോയിലെ കാലാ ബ്രാൻഡിഞ്ചി, ലു ഇമ്പോസ്തു ബീച്ചുകളിലും സെപ്റ്റംബർ 30 വരെ ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി. ഇവിടെ പ്രവേശിക്കുന്നവർ ഒരാൾക്ക് രണ്ട് യൂറോ പരിസ്ഥിതി നികുതിയായി നൽകണം. പ്രദേശവാസികൾക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും റിസർവേഷൻ നിർബന്ധമാണ്.
തുറെഡ്ഡ ബീച്ചിൽ ഒക്ടോബർ 15 വരെ ക്യുആർ കോഡ് അടിസ്ഥാനത്തിലുള്ള ബുക്കിംഗ് സംവിധാനം നടപ്പിലാക്കി. പ്രതിദിനം 1,100 പേർക്ക് മാത്രമാണ് പ്രവേശനം. 12 വയസ്സിന് മുകളിലുള്ളവർക്ക് മൂന്ന് യൂറോയാണ് ഫീസ്.
ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ കാലാ ഗൊലോറിറ്റ്സെ ബീച്ചിലാണ്. ഒരേസമയം 250 പേർക്കാണ് പ്രവേശനം അനുവദിക്കുക. ഒരാൾക്ക് ഏഴ് യൂറോയാണ് പ്രവേശന ഫീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും പ്രദേശവാസികൾക്കും സൗജന്യ പ്രവേശനമുണ്ടെങ്കിലും മുൻകൂർ റിസർവേഷൻ നിർബന്ധമാണ്.
ബോട്ടുകൾ ബീച്ചിനോട് ചേർന്ന് നങ്കൂരമിടുന്നതിനും ഇവിടെ വിലക്കുണ്ട്. കാപ്രെര ദ്വീപിലെ കാലാ കൊട്ടീഷ്യോ ബീച്ചിൽ അംഗീകൃത ഗൈഡിനൊപ്പമുള്ള ഗ്രൂപ്പ് ടൂറിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിനായി മൂന്ന് യൂറോ പരിസ്ഥിതി ഫീസും ഈടാക്കും.
ഇറ്റലിയിലെ ബീച്ചുകളിൽ വേനൽക്കാല അവധി ആഘോഷിക്കാൻ പദ്ധതിയിടുന്ന വിനോദസഞ്ചാരികളും പ്രവാസികളും യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട ബീച്ചുകളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മുൻകൂർ റിസർവേഷൻ ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Tags : Italy ItalianBeaches BeachTravel EuropeNews