കെസിഎഐ ഇറ്റാലിയൻ കൺവൻഷൻ
റോം: ഇറ്റലിയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും വിശ്വാസതീവ്രതയും പാരമ്പര്യപ്പെരുമയും വിളിച്ചോതി കെസിഎഐ (KCAI) സംഘടിപ്പിച്ച മൂന്നാമത് ഇറ്റാലിയൻ കൺവൻഷൻ അവിസ്മരണീയമായി സമാപിച്ചു.
ഓഗസ്റ്റ് 28 മുതൽ 30 വരെ റോമിനടുത്തുള്ള സാക്രോഫാനോയിലെ ’ഫ്രത്തേർണ ദോമൂസ്’ (Fraterna Domus) വേദിയിലാണ് ഒരു വർഷത്തെ ചിട്ടയായ ഒരുക്കങ്ങൾക്ക് ശേഷം ഈ മഹാസംഗമം അരങ്ങേറിയത്.
ഓർമ്മകളിൽ പാരമ്പര്യത്തിന്റെ വേരുകൾ തേടിയും വർത്തമാനകാല പ്രതിസന്ധികളെ തിരിച്ചറിഞ്ഞും ഭാവിയിലേക്ക് പ്രതീക്ഷയുടെ ദീപം കൊളുത്തിയുമാണ് മൂന്ന് നാളുകൾ ക്നാനായ മക്കൾ ഒത്തുചേർന്നത്.
ക്നായി തൊമ്മൻ നഗരിയിൽ പുനർജനിച്ച ചരിത്രം
ഓഗസ്റ്റ് 28ന് വൈകുന്നേരം നാലുമണിയോടെ ക്നായി തൊമ്മൻ നഗരിയിൽ ആരംഭിച്ച വിളംബര ഘോഷയാത്ര പ്രവാസമണ്ണിൽ കേരള സംസ്കാരത്തിന്റെ നേർക്കാഴ്ചയായി മാറി. ക്നായി തൊമ്മനും ചേരമാൻ പെരുമാളും പുരോഹിതശ്രേഷ്ഠരും ജനങ്ങളും അണിനിരന്നപ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപുള്ള കുടിയേറ്റ ചരിത്രം ഇറ്റലിയുടെ മണ്ണിൽ പുനർജനിച്ച പ്രതീതിയായിരുന്നു.
വെള്ളമുണ്ടും ജുബ്ബയുമണിഞ്ഞ പുരുഷന്മാരും സാരിയുടുത്ത സ്ത്രീകളും, ഒപ്പം പരമ്പരാഗത ചട്ടയും മുണ്ടുമണിഞ്ഞ് പഴയകാലത്തിന്റെ സൗന്ദര്യം തിരികെ കൊണ്ടുവന്ന അമ്മമാരും ഘോഷയാത്രയ്ക്ക് സവിശേഷമായ പ്രൗഢി പകർന്നു. തങ്ങൾ വിദേശമണ്ണിലാണെന്നത് മറന്ന് ജന്മനാട്ടിലെ ഉത്സവപ്പറമ്പിലൂടെ നടക്കുകയാണെന്ന അനുഭൂതിയാണ് ഈ കാഴ്ചകൾ സമ്മാനിച്ചത്.
ആഗോള ക്നാനായ സൗഹൃദവേദി
തുടർന്ന് കൺവൻഷൻ ചെയർമാൻ പുന്നൂസ് പാലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ആഗോള ക്നാനായ സമൂഹത്തിന്റെ ഐക്യവേദിയായി മാറി. യുഎസ്എയിൽ നിന്ന് കെസിസിഎൻഎ(KCCNA) പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, യുകെയിൽ നിന്ന് യുകെസിസിഎ (UKKCA) പ്രസിഡന്റ് മാത്യുക്കുട്ടി ആനകുത്തിക്കൽ, കെസിഎഐ സ്ഥാപക പ്രസിഡന്റ് എബ്രഹാം കല്ലടാന്തിയിൽ എന്നിവർ പങ്കെടുത്തു.
പ്രവാസലോകത്ത് നമ്മുടെ വിശ്വാസവും പാരമ്പര്യവും എങ്ങനെ സംരക്ഷിക്കാമെന്നും, യൂറോപ്യൻ മണ്ണിൽ ജനിച്ചുവളരുന്ന പുതുതലമുറയുടെ ഹൃദയങ്ങളിലേക്ക് അവ എങ്ങനെ പകർന്നുനൽകാമെന്നും നേതാക്കൾ ചർച്ച ചെയ്തു.
ഇറ്റാലിയൻ ഭരണകൂടത്തിന്റെ ആദരവ്
ഇറ്റാലിയൻ ഗവൺമെന്റിന്റെ ഉന്നത പ്രതിനിധിയായ വൈസ് പ്രിഫെക്റ്റോ ഡോ. മാർക്കോ ദെല്ലാ നാവെയുടെ (Vice Prefetto Dott. Marco Della Nave)സാന്നിധ്യം ആദ്യദിനത്തിന് രാജ്യാന്തര ശ്രദ്ധ നൽകി. ക്നാനായ മാർഗ്ഗംകളി വേഷധാരികളുടെ അകമ്പടിയോടെകൺവൻഷൻ ചെയർമാൻ പുന്നൂസ് പാലക്കാട്ട്, ആർട്ട് ഡയറക്ടർ പ്രൊഫ. ജോസ് ഫിലിപ്പ് എന്നിവർ ചേർന്ന് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് അദ്ദേഹം ഭദ്രദീപം തെളിയിച്ച് കലാസന്ധ്യ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക തനിമയ്ക്കൊപ്പം ജീവിക്കുന്ന നാടിന്റെ പൊതുധാരയുമായി ഇഴുകിച്ചേർന്ന് മുന്നേറണമെന്ന ശക്തമായ സന്ദേശമാണ് അദ്ദേഹത്തിന്റെ സാന്നിധ്യം നൽകിയത്. ചെണ്ടമേളത്തിന്റെ താളപ്പെരുക്കവും ഇറ്റലിയിലെ യുവപ്രതിഭകൾ അണിനിരന്ന വർണ്ണാഭമായ കലാപരിപാടികളും ആദ്യദിന സന്ധ്യയെ അവിസ്മരണീയമാക്കി.
ചിന്തകളുടെ വിരുന്നൊരുക്കിയ സിമ്പോസിയം
രണ്ടാം ദിവസം വിശുദ്ധ കുർബാനയോടെയാണ് തുടങ്ങിയത്. തുടർന്ന് ന്ധമാറുന്ന ലോകത്തിലെ ക്നാനായ കത്തോലിക്കാ സമൂഹം: വിശ്വാസത്തിന്റെ വേരുകൾ, വ്യക്തിത്വത്തിന്റെ ശക്തി, ഭാവിയുടെ പ്രതീക്ഷകൾന്ധ എന്ന വിഷയത്തിൽ നടന്ന ബൗദ്ധിക സിമ്പോസിയം സദസ്സിന് നവ്യാനുഭവമായി. പ്രഫ. ജോസ് വട്ടക്കോട്ടയിൽ മോഡറേറ്ററായി നയിച്ച ചർച്ചയിൽ ജർമ്മനിയിൽ നിന്നുള്ള റവ. ഫാ. ഡോ. തമ്പി തോമസ് പനങ്ങാട്ട്, യുകെയിൽ നിന്നുള്ള ബോബൻ എലവുങ്കൽ, സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ഡോ. ജോസ് എബ്രഹാം എന്നിവർ വിഷയത്തിന്റെ സാമൂഹിക, ചരിത്ര, ദൈവശാസ്ത്ര മാനങ്ങൾ വിശദീകരിച്ചു.
ഉച്ചകഴിഞ്ഞ് അഭിഷാദ് ഗുരുവായൂർ നയിച്ച മോട്ടിവേഷൻ ക്ലാസും പുതിയ കാഴ്ചപ്പാടുകൾ പകർന്നുനൽകി.വൈകുന്നേരം നാട്ടിൽ നിന്നെത്തിയ പ്രമുഖ കലാകാരന്മാരായ മഹേഷ് കുഞ്ഞുമോൻ, അതുൽ നറുകര, സോനു സെബാസ്റ്റ്യൻ, കൃതിക എസ് എന്നിവർ അണിനിരന്ന മെഗാ കലാവിരുന്ന് സംഗീതവും നൃത്തവും മിമിക്രിയും കോർത്തിണക്കി സദസ്സിന് ആഘോഷരാവൊരുക്കി.
ഹൃദയം തൊട്ട വിടവാങ്ങൽ
മൂന്നാം ദിനത്തിൽ വിശുദ്ധ കുർബാനയ്ക്കും സ്നേഹവിരുന്നിനും ശേഷമാണ് മൂന്നാമത് കൺവൻഷന് ഔദ്യോഗികമായി കൊടിയിറങ്ങിയത്.കൺവൻഷൻ ചെയർമാൻ പുന്നൂസ് പാലക്കാട്ട്, ബിജു ചേരിയംതാനത്ത്, അൽഫോൻസാ അരുൺ, പ്രൊഫ. ജോസ് ഫിലിപ്പ് തുടങ്ങിയ ഭാരവാഹികളുടെയും പേരെടുത്ത് പറയാത്ത നിരവധി വോളന്റിയർമാരുടെയും മാസങ്ങളായുള്ള നിസ്വാർത്ഥ സേവനമാണ് പരിപാടിയെ ചരിത്രവിജയമാക്കിയത്.
പ്രവാസം നമ്മെ ജന്മനാട്ടിൽ നിന്ന് അകറ്റിയേക്കാം; എന്നാൽ നമ്മുടെ പാരമ്പര്യത്തിൽ നിന്നും ആത്മബന്ധങ്ങളിൽ നിന്നും നമ്മെ അകറ്റാൻ കഴിയില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് പ്രതിനിധികൾ മടങ്ങിയത്. തനിമ കാത്തുസൂക്ഷിച്ചുകൊണ്ട് പുതുതലമുറയ്ക്ക് സാംസ്കാരിക പൈതൃകം പകർന്നുനൽകാൻ കഴിഞ്ഞതിന്റെ ആത്മനിർവൃതിയിലാണ് ഇറ്റാലിയൻ ക്നാനായ സമൂഹം.
Tags : Deepika DeepikaNewspaper BreakingNews KCAI's Third Italian Convention