ലണ്ടൻ: ആശുപത്രികളുടെ നാല് ചുവരുകൾക്കുള്ളിൽ കൃത്രിമ വെളിച്ചത്തിലും വെന്റിലേറ്റർ ശബ്ദങ്ങൾക്കുമിടയിൽ ശ്വാസംമുട്ടുന്ന തീവ്രപരിചരണ വിഭാഗത്തിലെ രോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യത്തെ റൂഫ്ടോപ്പ് തീവ്രപരിചരണ വാർഡ് ബ്രിട്ടനിൽ തുറന്നു.
സൗത്ത് ലണ്ടനിലെ പ്രമുഖ ആശുപത്രിയായ കിംഗ്സ് കോളജ് ഹോസ്പിറ്റലിലാണ് രോഗികൾക്ക് പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ചികിത്സ നൽകാൻ സാധിക്കുന്ന ഈ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ആകാശവും പച്ചപ്പും കാണാൻ കഴിയുന്ന ഈ തുറന്ന വാർഡ് സജ്ജീകരിച്ചിരിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തന്നെ പുറത്തെ ശുദ്ധവായുവും സൂര്യപ്രകാശവും ഏൽക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ട് മാസത്തിലേറെയായി ഐസിയുവിൽ കഴിഞ്ഞിരുന്ന 29 വയസുകാരിയായ ഹോളി അലൻ ആണ് ഈ ഓപ്പൺ എയർ വാർഡിലെത്തിയ ആദ്യ രോഗി.
ഹൃദയസംബന്ധമായ ഗുരുതരമായ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന ഹോളിയെ നീല യൂണിഫോം ധരിച്ച നഴ്സുമാർ ബെഡോടെ ലിഫ്റ്റിൽ റൂഫ്ടോപ്പിലേക്ക് എത്തിക്കുകയായിരുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്ന് സൂര്യപ്രകാശം മുഖത്തടിച്ചപ്പോൾ ഹോളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആശുപത്രിക്ക് പുറത്തെ ലോകം എങ്ങനെയുണ്ടെന്ന് ഞാൻ പൂർണമായും മറന്നുപോയിരുന്നു. ഒരു മുറിക്കുള്ളിൽ തന്നെ മാസങ്ങളോളം കഴിയുമ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹവും പോരാടാനുള്ള ഊർജ്ജവും നമുക്ക് നഷ്ടപ്പെടും.
ഇത്രയും മനോഹരമായ അന്തരീക്ഷത്തിലേക്ക് വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് വികാരാധീനയായി ഹോളി പറഞ്ഞു. കടുത്ത ഇടിമിന്നലുള്ള സമയമാണെങ്കിൽ പോലും താൻ ഈ തുറന്ന അന്തരീക്ഷത്തിൽ കിടക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഹോളി കൂട്ടിച്ചേർത്തു.
അത്യാധുനിക സൗകര്യങ്ങളോടെ ‘Ward in a Meadow’
മെഡിക്കൽ രംഗത്ത് യുകെയ്ക്ക് മാത്രമല്ല, ആഗോളതലത്തിൽ തന്നെ വലിയൊരു മാതൃകയാണ് ഈ വാർഡ്. ഒരേസമയം ആറ് രോഗികളെ വരെ കിടത്താൻ ഇവിടെ സൗകര്യമുണ്ട്.
രോഗികളുടെ കിടക്കകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള പ്രത്യേക വാട്ടർപ്രൂഫ് ക്യാബിനറ്റുകളിലാണ് ഓക്സിജൻ സപ്ലൈയും വൈദ്യുതിയും ഉൾപ്പെടെയുള്ള മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിച്ചിരിക്കുന്നത്.
ഇത് വെന്റിലേറ്ററിലോ മറ്റ് ലൈഫ് സപ്പോർട്ടിലോ ഉള്ള അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും സുരക്ഷിതമായി പുറത്തിറങ്ങാൻ വഴിയൊരുക്കുന്നു.
2012 ലണ്ടൻ ഒളിമ്പിക്സ് പാർക്ക് രൂപകൽപ്പന ചെയ്ത പ്രശസ്ത ഗാർഡൻ ഡിസൈനർ സാറാ പ്രൈസും ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റായ നൈജൽ ഡണറ്റും ചേർന്നാണ് ‘ward in a meadow’ (പുൽമേട്ടിലെ വാർഡ്) എന്ന ആശയത്തിൽ ഇത് ഒരുക്കിയത്.
മുല്ല, ലാവെൻഡർ തുടങ്ങിയ സുഗന്ധമുള്ള പൂച്ചെടികളും പുല്ലുകളും രോഗികൾക്ക് കിടക്കയിൽ നിന്ന് തന്നെ തൊട്ടറിയാൻ സാധിക്കുന്ന രീതിയിലാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
കിങ്സ് കോളേജ് ഹോസ്പിറ്റൽ ചാരിറ്റിയിലൂടെ സമാഹരിച്ച 20 ലക്ഷത്തിലധികം പൗണ്ട് (ഏകദേശം 22 കോടിയിലധികം രൂപ) കൊണ്ട് നിർമ്മിച്ച ആറ് ബെഡുകളുള്ള ഈ വാർഡിൽ നിന്ന് വെന്റിലേറ്റർ മാറ്റാതെ തന്നെ രോഗികളെ പുറത്തെത്തിക്കാൻ സാധിക്കും. കൂടാതെ വാട്ടർപ്രൂഫ് മെഡിക്കൽ സപ്ലൈ ക്യാബിനറ്റുകളാണ് വാർഡിനുള്ളത്.
ഗുരുതര രോഗം ബാധിച്ചവർ ദിവസങ്ങളോളം ഐസിയുവിൽ കഴിയുമ്പോൾ അവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള ‘ICU ഡെലീരിയം’ (മാനസിക വിഭ്രാന്തിയും ആശയക്കുഴപ്പവും) കുറയ്ക്കാൻ ശുദ്ധവായുവും പ്രകൃതിയോടുള്ള സമ്പർക്കവും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
റൂഫ്ടോപ്പ് വാർഡിലെ കാറ്റും വെളിച്ചവും രോഗികളുടെ ശ്വസനരീതിയിലും രക്തസമ്മർദ്ദത്തിലും ഉണ്ടാക്കുന്ന നല്ല മാറ്റങ്ങൾ ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്.
ഞങ്ങൾ രോഗികളുടെ ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്, അവരെ എത്രയും വേഗം തങ്ങളുടെ പഴയ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നതുക്കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം.
ആശുപത്രി അന്തരീക്ഷത്തിൽ നിന്ന് മാറി പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നത് രോഗികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ വലിയ രീതിയിൽ ഉത്തേജിപ്പിക്കുമെന്ന് - കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോ. ഫിൽ ഹോപ്കിൻസ് പറഞ്ഞു.
രോഗികൾക്ക് പുറമെ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ഐസിയുവിലെ നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും തങ്ങളുടെ ബ്രേക്ക് സമയങ്ങളിൽ വിശ്രമിക്കാനായി ഈ റൂഫ്ടോപ്പ് ഗാർഡൻ ഉപയോഗിക്കാം.
ഈ പുതിയ പരീക്ഷണം വിജയകരമാകുന്നതോടെ രോഗികൾക്ക് ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും നാഷണൽ ഹെൽത്ത് സർവീസിന്റെ മറ്റ് ആശുപത്രികളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാൻ കഴിയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
Tags : Roof Top ICU UK Nri News