ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സ്ട്രാസ്ബർഗ്: ഫ്രാൻസിലെ അൽസേസ് മേഖലയിലെ വിങ്ങൻ-സുർ-മോഡറിലുള്ള ലോകപ്രശസ്തമായ ലാലീക്ക് മ്യൂസിയത്തിൽ വൻ കവർച്ച. തിങ്കളാഴ്ച പുലർച്ചെ 5.30ഓടെ മ്യൂസിയത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അകത്തുകയറിയ കൊള്ളസംഘം ഏകദേശം നാല് ദശലക്ഷം യൂറോ (36 കോടിയിലധികം രൂപ) വിലമതിക്കുന്ന അപൂർവ ആഭരണങ്ങളാണ് കവർന്നത്.
മ്യൂസിയത്തിലെ പ്രധാന ജ്വല്ലറി ഗാലറിയിൽ സൂക്ഷിച്ചിരുന്ന ഇരുപതോളം വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടമായത്. കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മ്യൂസിയത്തിന്റെ ഘടനയും ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലവും മുൻകൂട്ടി മനസിലാക്കിയ ശേഷമാണ് സംഘം കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസമയത്ത് മ്യൂസിയത്തിലെ അലാറം സംവിധാനം പ്രവർത്തിച്ചെങ്കിലും സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസി പോലീസിനെ സമയബന്ധിതമായി അറിയിക്കുന്നതിലും ആവശ്യമായ ഇടപെടൽ നടത്തുന്നതിലും വീഴ്ച വരുത്തിയതായി ആരോപണമുണ്ട്. പിന്നീട് മ്യൂസിയം വൃത്തിയാക്കാനെത്തിയ ജീവനക്കാരനാണ് പൂട്ടുപൊളിച്ച നിലയിൽ പ്രവേശന കവാടം കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചത്.
സുരക്ഷാ ഏജൻസിയുടെ വീഴ്ചയിൽ വിങ്ങൻ-സുർ-മോഡറിന്റെ മേയർ ക്രിസ്റ്റ്യൻ ഡോർഷനർ കടുത്ത വിമർശനം ഉന്നയിച്ചു. സംഭവത്തെ തുടർന്ന് അന്വേഷണം ശക്തമാക്കിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
മോഷണം പോയ ആഭരണങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികൾ രക്ഷപ്പെട്ട വഴികളോ മറ്റ് അന്വേഷണ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിനായി ലാലീക്ക് മ്യൂസിയം താത്കാലികമായി സന്ദർശകർക്കായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഫ്രഞ്ച് ആർട്ട് ഡെക്കോ, യുഗെൻഡ്സ്റ്റിൽ ശൈലികളിലെ പ്രശസ്ത കലാകാരനായ റെനെ ലാലീക്കിന്റെ സ്മരണയ്ക്കായി 2011-ലാണ് ലാലീക്ക് മ്യൂസിയം സ്ഥാപിച്ചത്.
ഏകദേശം 900 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മ്യൂസിയത്തിൽ ലാലീക്ക് രൂപകൽപ്പന ചെയ്ത ഗ്ലാസ് ശിൽപങ്ങൾ, സുഗന്ധദ്രവ്യ കുപ്പികൾ, അപൂർവ ആഭരണങ്ങൾ എന്നിവയുടെ സമ്പന്നമായ ശേഖരമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
യൂറോപ്പിലെ പ്രധാന മ്യൂസിയങ്ങളിലൊന്നായ ലാലീക്ക് മ്യൂസിയത്തിൽ നടന്ന ഈ കവർച്ച ഫ്രാൻസിലെ മ്യൂസിയം സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.
Tags : Rare Jewelry €4 Million Lalique Museum