തിരുവനന്തപുരം: വയനാടന്‍ മലനിരയില്‍ നിന്നും പൂനെയിലേക്ക് പറന്നിറങ്ങിയ നിത്യ ലൂര്‍ദിന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകി കേരളം വിജയതീരമണിഞ്ഞപ്പോള്‍ നൂറുകണക്കിന് കിലോമീറ്റര്‍ ഇപ്പുറത്ത് മാനന്തവാടിയിലെ വട്ടക്കുനി ഇളേക്കാവില് വീട്ടില്‍ ആവേശത്തിരയിളക്കം. ഇതൊരു വയനാടന്‍ പോരാട്ടത്തിന്റെ വിജയ കഥയാണ്.
പിതാവ് കൂലിപ്പണി ചെയ്തു ലഭിക്കുന്ന ചെറിയവരുമാനത്തില്‍ നിന്നും മകളുടെ പരിശീലനത്തിനായി പണം കണ്ടെത്തി വിജയകുതിപ്പു നടത്തിയ നിത്യ ലൂര്‍ദ് എന്ന ഈ വയനാടന്‍ പെണ്‍കരുത്ത് കേരളത്തിനു മാതൃകയാണ്. അണ്ടര്‍ 23 വനിതാ ഏകദിനത്തില്‍ ഒഡീഷയക്കെതിരേ ബാറ്റിംഗ് തകര്‍ച്ച നേരിട്ട കേരളത്തിനു വേണ്ടി പോരാട്ടം നടത്തിയ ഓള് റൗണ്ടറാണ് വയനാട് മാനന്തവാടി സ്വദേശിനിയായ നിത്യ ലൂര്‍ദ്.
73 റണ്‍സ് നേടി പുറത്താവാതെ നിന്ന നിത്യയുടെ പ്രകടനമാണ് കേരളത്തിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. വയനാട് മാനന്തവാടി വട്ടക്കുനി ഇളേക്കാവില് ജോണ്സണ്- മേരി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂന്നാമത്തെ ആളാണ് നിത്യ. നിത്യ ലൂര്‍ദ് എന്ന പേരിട്ടതിനു പിന്നിലുമുണ്ടൊരു കഥ. സഹോരന് ജോമോന്റെ പേരിനോട് ചേര്‍ച്ചയുള്ള ജോമോള്‍ എന്ന പേരിടാനായിരുന്നു വീട്ടുകാരുടെ ആദ്യ തീരുമാനം.
എന്നാല്‍ സഹോദരി നീതുവിന്റെ പേരിനോടു സാദൃശ്യമുള്ള നിത്യ എന്ന പേരിട്ടാലോ എന്നായി പിന്നീട് ആലോചന. ഒടുവില്‍ നിത്യയെന്ന പേരിടാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. മാമോദീസയ്ക്കായി പള്ളിയിലെത്തിയപ്പോള്‍ വികാരിയച്ചന് നിത്യ എന്ന പേരിനൊപ്പം ലൂര്‍ദ് എന്നു കൂടി ഇട്ടുകൂടെ എന്ന ചോദ്യം മുന്നോട്ടുവെച്ചു. കുടുംബാഗംങ്ങള്‍ക്ക് എല്ലാം ഇതിനോട് യോജിപ്പായിരുന്നു. അങ്ങനെയാണ് നിത്യ ലൂര്‍ദ്ദ് എന്ന പേരു നൽകിയത്
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിത്യ ക്രിക്കറ്റിലേക്ക് എത്തുന്നത്. മാനന്തവാടി തൃശേരി സ്കൂളില്‍ കായികാധ്യാപകനായ നവാസാണ് ക്രിക്കറ്റിലേയ്ക്ക് നിത്യയെ വഴിതിരിച്ചുവിട്ടത്. ക്ലാസില്‍ ആര്‍ക്കെങ്കിലും ക്രിക്കറ്റ് പരിശീലനത്തിന് താത്പര്യമുണ്ടോ എന്നചോദ്യത്തിന് ഉണ്ടെന്ന മറുപടി നിത്യ നൽകി. ക്ലാസ് കട്ടു ചെയ്തുപോകാന്‍ ലഭിക്കുന്ന അവസരമായിട്ടായിരുന്നു ആദ്യം ഇതിനെ കണ്ടത്.
എന്നാല്‍ നിത്യയുടെ ഓള് റൗണ്ടര്‍ പ്രകടനം ഈ ക്രിക്കറ്റ് താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. എട്ടാം ക്ലാസില്‍ വയനാട് കൃഷ്ണഗിരി അക്കാദമിയില്‍ പരിശീലനം. ഒമ്പതാം ക്ലാസില്‍ കോട്ടയം സെന്റ് എഫ്രേംസിലെ ക്രിക്കറ്റ് അക്കാദമിയിലെത്തി. ജിജി ജോമോന് ആയിരുന്നു പരിശീലകന്. 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ സംസ്ഥാന ടീമില്‍ ഇടംപിടിച്ചു.
പ്ലസ് വണ്‍ പഠനം വയനാട് മീനങ്ങാടി സ്കൂളിലായിരുന്നു. ഈ കാലഘട്ടത്തില്‍ കൃഷ്ണഗിരിയിലായിരുന്നു പരിശീലനം ദീപ്തി, ജസ്റ്റിന് എന്നിവരായിരുന്നു ഈ കാലഘട്ടത്തില്‍ പരിശീലനം നൽകിയത്. ഡിഗ്രി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസില്‍ പഠിക്കുമ്പോള്‍ ആദ്യമായി വനിതാ കേരളാ ടീമില്‍ ഇടംപിടിച്ചു. കരിയറിലെ ആദ്യ അര്‍ധസെഞ്ചുറിയാണ് നിത്യ ലൂര്‍ദ് പൂനെയില്‍ സ്വന്തമാക്കിയത്.
പിതാവിനും സഹോദരനും ക്രിക്കറ്റ് കളി ഏറെ താത്പര്യമായിരുന്നു. സഹോദരനൊപ്പം ക്രിക്കറ്റ് കളി കാണാന്‍ പോയി താനും ക്രിക്കറ്റിലേക്ക് കൂടുതല്‍ ഇഷ്ടപ്പെടുകയായിരുന്നുവെന്നു നിത്യ ലൂര്‍ദ് പറഞ്ഞു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ നിത്യ ഉപരിപഠനത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായുള്ള തയാറെടുപ്പിലാണ്.
Tags : Nithya Lourde Cricket Wayanad