തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഎം- സിപിഐ തർക്കം തുടരുന്നതിനിടെ ഇരു പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ ഇന്നലെ നടത്തിയ ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആവശ്യം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി.
പ്രതിപക്ഷ ഉപനേതൃപദവി നിലവിൽ വന്ന കാലം മുതൽ സിപിഎമ്മാണ് വഹിച്ചുവരുന്നതെന്നും ഇതു വിട്ടുനൽകാൻ കഴിയില്ലെന്നും സിപിഎം അറിയിച്ചതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ടു സെക്രട്ടറിതല ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടതായി ചർച്ചയ്ക്കുശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ കടുത്ത നിലപാടിനെത്തുടർന്ന് നിയമസഭാ സമ്മേളനം തുടങ്ങി ഇത്രനാളായിട്ടും എൽഡിഎഫ് നിയമസഭാ കക്ഷിയോഗം ചേരാനായിട്ടില്ല. ആവശ്യത്തിൽ നിന്നു പിന്നാക്കം പോകേണ്ടതില്ലെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം നിയമസഭയിൽ പ്രത്യേക ബ്ലോക്കായി സിപിഐ എംഎൽഎമാർ ഇരിക്കുന്നതും ഇടതുമുന്നണിയിൽ സിപിഐക്കു നൽകിയിട്ടുള്ള സ്ഥാനങ്ങൾ തിരിച്ചു നൽകുന്നതും ആലോചനയിലുണ്ട്.
പ്രതിപക്ഷത്തായിരിക്കേ സിപിഐക്ക് 13 എംഎൽഎമാരായുണ്ടായിട്ടും പ്രതിപക്ഷ ഉപനേതൃപദവി നൽകിയിട്ടില്ലെന്നും ഇപ്പോൾ എട്ടുപേർ മാത്രമുണ്ടായിരിക്കേ എന്തിനാണ് നൽകുന്നതെന്ന ചോദ്യവും സിപിഎം ഉന്നയിക്കുന്നു. ഇതുസംബന്ധിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി പരസ്യ പ്രതികരണം നടത്തിയതിലും സിപിഎമ്മിന് അതൃപ്തിയുണ്ട്.
രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ അപ്രമാദിത്വത്തെയും ഏകാധിപത്യ നിലപാടുകളെയും സിപിഐ എതിർക്കാതിരുന്നതാണ് എൽഡിഎഫ് കനത്ത പരാജയത്തിലേക്കു നീങ്ങാൻ കാരണമായതെന്ന് സിപിഐയുടെ പാർട്ടി യോഗങ്ങളിൽ സജീവ ചർച്ചയായിരുന്നു.
പ്രതിപക്ഷ ഉപനേതൃപദവിയിലേക്ക് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എത്താനിരിക്കേയാണ് സിപിഐ നിയമസഭാകക്ഷി നേതാവ് കെ.രാജന് പ്രതിപക്ഷ ഉപനേതൃപദവി നൽകണമെന്ന ആവശ്യം ഉന്നയിച്ചത്.
Tags : Deputy Leader Opposition CPM-CPI bilateral talks fail