തമിഴ്നാടിന്റെ ഭരണസിരാകേന്ദ്രമാണ് പൗരാണികമായ സെന്റ് ജോര്‍ജ് കോട്ട. നിയമസഭാ മന്ദിരവും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന മന്ത്രാലയങ്ങളും ട്രഷറിയും ഉള്‍പ്പെടുന്ന ബഹുനില മന്ദിരം ഇവിടെ സ്ഥിതിചെയ്യുന്നു. വ്യാപാരവും കയറ്റുമതിയും ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മിച്ച ആദ്യത്തെ കോട്ടയും സൈനിക താവളവുമാണിത്.
388 വര്‍ഷം പഴക്കമുണ്ട് 20 അടി ഉയരമുള്ള കോട്ടയ്ക്ക്. നിർമാണത്തിനുശേഷം പിൽക്കാലത്ത് സെന്റ്് ജോര്‍ജ് കോട്ട ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് തലസ്ഥാനമായി മാറി. ബ്രിട്ടന്റെ രക്ഷാധികാരിയായ സെന്റ് ജോര്‍ജിനോടുള്ള ആദരവായാണ് കോട്ടയ്ക്ക് ഇങ്ങനെ പേരിട്ടത്.
ലക്ഷ്യം ആധിപത്യം
വ്യാപാരത്തിനെത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1600കളില്‍തന്നെ ഗുജറാത്തിലെ സൂററ്റുമായി വ്യാപാരം ആരംഭിച്ചിരുന്നു. സുഗന്ധദ്രവ്യ കയറ്റുമതിക്കായി ഒരു തുറമുഖം നിര്‍മിക്കാന്‍ കമ്പനി ആഗ്രഹിച്ചിരുന്നു. മസൂലിപട്ടണമായിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ വ്യാപാരകേന്ദ്രം. വ്യാപാരം വിസ്തൃതമാക്കി കാലാന്തരത്തില്‍ ഇന്ത്യയില്‍ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് കോട്ടനിര്‍മാണത്തിന് നിമിത്തമായത്. 1639ല്‍ ചന്ദ്രഗിരി രാജാവില്‍നിന്ന് ഒരു കോട്ട പണിയാനുള്ള അനുമതി വാങ്ങി.
വിജനമായിക്കിടന്ന ചെന്നിരായര്പട്ടണം അഥവ ചന്നപട്ടണം എന്നറിയപ്പെട്ടിരുന്ന കടലോരം കമ്പനി വിലയ്ക്കുവാങ്ങി തുറമുഖത്തിന്റെയും കോട്ടയുടെയും നിര്‍മാണം തുടങ്ങി. ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ കൈയൊപ്പു ചാര്‍ത്തിയ കോട്ടയുടെ നിര്‍മാണം 1644 ഏപ്രില്‍ 23ന് പൂര്‍ത്തിയായി. 1746ല്‍ കുറച്ചുകാലം ഫ്രഞ്ചുകാര്‍ കോട്ടയുടെ ആധിപത്യം പിടിച്ചെടുത്തെങ്കിലും വൈകാതെ ബ്രിട്ടീഷുകാര്‍ തിരികെപ്പിടിച്ചു. രണ്ടുതവണ ടിപ്പു സുല്‍ത്താന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. അതോടെ കോട്ടയുടെ ഉയരം കൂട്ടി കൂടുതല്‍ കൊത്തളങ്ങള്‍ പണിതീര്‍ത്തു.
കര്‍ണാടക പ്രദേശങ്ങളില്‍ ഇംഗ്ലീഷ് സ്വാധീനം വര്‍ധിപ്പിക്കാനും ആര്‍ക്കോട്ട്, ശ്രീരംഗപട്ടണം രാജാക്കന്മാരെയും പോണ്ടിച്ചേരി ആസ്ഥാനമായുണ്ടായിരുന്ന ഫ്രഞ്ച് സൈന്യത്തില്‍ നിന്നു സുരക്ഷിതരാകാനും കോട്ടയോടു ചേര്‍ന്ന വാണിജ്യ വ്യാപാര കേന്ദ്രം സഹായിച്ചു. കോട്ടയുടെ നിര്‍മാണത്തോടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുമായി വ്യാപാരം ബ്രിട്ടീഷുകാര്‍ ശക്തമാക്കി. സെന്റ് ജോര്‍ജ് കോട്ട ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് സൈനിക താവളമായും പ്രവര്‍ത്തിച്ചു. ബ്രിട്ടീഷുകാര്‍ വസിച്ചിരുന്ന കോട്ടയുടെ ഭാഗം വൈറ്റ് ടൗണ്‍ എന്നും തമിഴര്‍ വ്യാപാരം നടത്തിയിരുന്ന ചന്തകള്‍ ബ്ലാക്ക് ടൗണ്‍ എന്നും അറിയപ്പെട്ടിരുന്നു.
കൗതുകമായി മ്യൂസിയം
തമിഴ് രാജഭരണകാലംമുതലുള്ള ചരിത്രസൂക്ഷിപ്പുകളുള്ള മ്യൂസിയം സെന്റ് ജോര്‍ജ് ഫോര്‍ട്ടിന്റെ പെരുമയും പൈതൃകവും വെളിവാക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. കോണ്‍വാലിസ് പ്രഭുവിന്റെ പ്രതിമയും ഇവിടെ കാണാം. നവീന ഇന്ത്യാചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളില്‍പ്പെട്ട 3,661 പുരാവസ്തുക്കള്‍ മൂന്നു നിലകളിലെ പത്തു ഗാലറികളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
വിക്ടോറിയ രാജ്ഞി, ജോര്‍ജ് മൂന്നാമന് രാജാവ്, സര് ആര്‍തര്‍ ഹാവ്ലോക്ക്, റോബര്‍ട്ട് ക്ലൈവ് തുടങ്ങിയവരുടെയും മദ്രാസ് ഗവര്‍ണര്‍മാരുടെയും ഛായാചിത്രങ്ങളും എണ്ണച്ചായചിത്രങ്ങളും കാണാം. പുരാതന ക്ലോക്കുകള്‍, സ്റ്റാമ്പുകള്‍, ഫര്‍ണിച്ചറുകള്‍, ലാമ്പ് ഷേഡുകള്‍, പുരാതന ബ്രിട്ടീഷ് നാണയങ്ങള്‍ എന്നിവയും സൈനിക യൂണിഫോമുകള്‍, ആചാര വസ്ത്രങ്ങള്‍, മെഡലുകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മ്യൂസിയത്തില്‍ കാണാവുന്ന 12 അടി നീളവും എട്ട് അടി വീതിയുമുള്ള പട്ടുതുണിയില്‍ തീര്‍ത്ത ദേശീയ പതാകയ്ക്ക് വലിയൊരു ചരിത്രം പറയാനുണ്ട്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തില്‍ രാജ്യത്ത് ആദ്യമായി ഉയര്‍ത്തിയ പതാകകളില്‍ ഒന്നാണിത്. ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയാണ് ചെന്നൈ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ ഈ പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യം പറത്തിയ പതാക മ്യൂസിയത്തിന്റെ മൂന്നാം നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയം മന്ദിരം തുടക്കത്തില്‍ മദ്രാസ് ബാങ്കായി പ്രവര്‍ത്തിച്ചിരുന്നു.
പുരാതന ദേവാലയം
പുരാതനമായ സെന്റ് മേരീസ് ആംഗ്ലിക്കന്‍ ദേവാലയം ഇതിനുള്ളിലാണ്. 1678-80 കാലയളവിലായിരുന്നു കിഴക്കിന്റെ വെസ്റ്റ് മിനിസ്റ്റര്‍ ആബി എന്നറിയപ്പെടുന്ന സെന്റ് മേരീസ് പള്ളിയുടെ നിര്‍മാണം. പൂര്‍ണമായും കല്ലിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ചെലവു വഹിച്ചത് ചെന്നൈയില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷുകാരാണ്. മുന്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ റോബര്‍ട്ട് ക്ലൈവിന്റെ വിവാഹം ആഡംബരമായി നടന്നതും സെന്റ് മേരീസ് പള്ളിയില്‍വച്ചാണ്.
ബ്രിട്ടീഷ് പ്രതാപഭരണ കാലത്തെ ഏറ്റവും പഴക്കം ചെന്ന സെമിത്തേരിയും കല്ശിലകളും ഇവിടെയുണ്ട്. 104 കബറിടങ്ങള്‍ ഇവിടെ കാണാം. ടിപ്പു സുല്‍ത്താന്റെ പീരങ്കികള്‍ മ്യൂസിയത്തിന്റെ കൊത്തളങ്ങളെ അലങ്കരിക്കുന്നു. കോട്ടയിലെ കൊടിമരം രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ഒന്നാണ്. തേക്കുമരം കൊണ്ട് നിര്‍മിച്ച ഇതിന് 150 അടി ഉയരമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകളിലൊന്നായ മദ്രാസ് പ്രസിഡന്‍സിയുടെ ആസ്ഥാനമായിരുന്നു ഏറെക്കാലം കോട്ട.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ഒരു പ്രധാന പങ്ക് കോട്ട വഹിച്ചു. സി. രാജഗോപാലാചാരി, കെ. കാമരാജ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് സെന്റ് ജോര്‍ജ് കോട്ടയിലെത്തിയിട്ടുണ്ട്. ഇന്ന് കോട്ട ഉള്‍പ്പെടുന്ന പ്രദേശം ഇന്ത്യയിലെ അഞ്ചാമത്തെ മഹാനഗരമായി മാറിയിരിക്കുന്നു.
Tags : St. George Fort Tamil Nadu Aluvalakam sunday deepika