National
മൈസൂരു: തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരേ പ്രതിഷേധിക്കുന്ന സംഘടനകൾ സമരത്തിൽനിന്ന് പിന്മാറണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.കബനി റിസർവോയർ പൂർണശേഷിയിലെത്തിയാൽ തുറന്നുവിടാതെ നിർവാഹമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലേക്ക് അടുത്ത 15 ദിവസം 3500 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ മാനേജ്മെന്റ് അഥോററ്റി നിർദേശിച്ചതിനെത്തുടര്‍ന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിഷയത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കബനിയിലേക്കുള്ള നീരൊഴുക്ക് 40,000 ക്യൂസെക്സ് ആയി ഉയർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പ്രകൃതിയുടെ ശക്തിയെ മനുഷ്യന്റെ തീരുമാനങ്ങൾകൊണ്ട് നിയന്ത്രിക്കാനാവില്ല.
വെള്ളം വിട്ടുനൽകേണ്ടെന്ന് നമ്മൾ തീരുമാനിച്ചാലും ഡാം നിറഞ്ഞാൽ അത് തടഞ്ഞുനിർത്താനാകില്ല. പ്രതിഷേധക്കാർ വെള്ളമൊഴുകുന്ന സ്ഥലത്തേക്ക് പോകാൻ പാടില്ല. ശക്തമായ വെള്ളപ്പൊക്കത്തിൽ അപകടങ്ങൾ സംഭവിച്ചേക്കാം- ഡി.കെ. ശിവകുമാർ പറഞ്ഞു.
National
ചെന്നൈ: കർണാടകയിൽ ഏത് പാർട്ടി അധികാരത്തിലിരുന്നാലും അവർ തമിഴ്നാടിന് ജലം നൽകാൻ മടിക്കുകയാണെന്നും കാവേരിയിലെ ജലം പങ്കിടുന്നതിൽ നീതിക്കായി സംസ്ഥാനം വീണ്ടും സുപ്രീംകോടതിയിലേക്ക് പോകുകയാണെന്നും തമിഴ്നാട് നിയമമന്ത്രി സി.ടി.ആർ. നിർമൽകുമാർ.
മറ്റു പാർട്ടികളുടെ ആവശ്യംകൂടി പരിഗണിച്ച് വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിജയ് എല്ലാ പാർട്ടികളുടെയും സംയുക്ത സമ്മേളനം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാവേരി വാട്ടർ മാനേജ്മെന്റ് അഥോറിറ്റിയിൽ(സിഡബ്ല്യുഎംഎ)നിന്നുള്ള നിർദേശങ്ങൾപോലും ആവർത്തിച്ച് നിരസിക്കുന്ന സാഹചര്യത്തിൽ കാവേരിയിലും മേക്കേദാട്ടു ഡാം തർക്കത്തിലും സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാൻ സുപ്രീംകോടതിയാണ് ആശ്രയമെന്നും അദ്ദേഹം പറഞ്ഞു.
സിഡബ്ല്യുഎംഎ നിർദേശം കൂടി കർണാടക നിരാകരിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാർ നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച റദാക്കി. തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന ചർച്ചയാണ് കർണാടക സർക്കാർ മാറ്റിവെച്ചത്. തമിഴ്നാടുമായി ചർച്ച നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലവിലുള്ളതെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി.
ഇതിന്റെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കും. കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം ശക്തമായതിനെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ കന്നട സംഘടനകൾ രംഗത്തുവന്നിരുന്നു. വെള്ളം വേണ്ടെന്ന് പറയാതെ വിജയ് ബംഗളൂരുവിലേക്ക് വരേണ്ടന്ന് മുന്നറിയിപ്പ് നൽകി.
വന്നാൽ വിമാനത്താവളത്തിൽ തടയുമെന്നും കന്നഡ സംഘടനകൾ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 13 ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ കന്നഡ സംഘടനകൾ സംസ്ഥാനത്ത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്നാടിന് വെള്ളം നൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടതാണ് പ്രതിഷേധങ്ങൾക്ക് കാരണം.
National
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നല്കുന്നതു തമിഴ്നാട് സർക്കാരിന്റെ പരിഗണനയിൽ.തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ ആണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതി മെനു പരിഷ്കരിക്കാനും സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. നിലവിൽ പിഎം പോഷൺ (ഉച്ചഭക്ഷണം)പദ്ധതിക്കു കീഴിൽ തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും ആഴ്ചയിൽ അഞ്ചു ദിവസവും മുട്ട വിതരണം ചെയ്യുന്നുണ്ട്.
Kerala
തൊടുപുഴ: കേരളത്തില്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളും വരണ്ട ഭൂമിയായി മാറുകയാണ്. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലേക്ക് വെള്ളം എത്തിക്കുന്ന വൈഗ ഡാമിലെ ജലനിരപ്പ് നിലവില്‍ ആശങ്കാജനകമാണ്.
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുമ്പോഴാണ് വൈഗയിലേക്ക് സാധാരണ വെള്ളം കൊണ്ടുപോകുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ മഴക്കുറവ് അനുഭവപ്പെടുന്നതുമൂലം തമിഴ്നാട്ടിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
തേനി, ദിണ്ടിഗല്‍, നിലക്കൊട്ടെ, പെരിയകുളം, മധുര, ഉസ്ലാംപെട്ടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളത്തിനുള്ള ജലം മാത്രമാണ് വൈഗ ഡാമില്‍നിന്ന് നിലവില്‍ തുറന്നുവിടുന്നത്. മുല്ലപ്പെരിയാറില്‍ നിലവില്‍ 112 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 134 അടി വെള്ളമുണ്ടായിരുന്നു. ഇതോടെ കമ്പം, തേനി അടക്കമുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ വരളുകയാണ്.
പുതുകൃഷിയിറക്കാനാകാതെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ഇതു കേരളത്തിലേക്കുള്ള പച്ചക്കറിവരവ് കുറയാനും കാരണമായേക്കും. വൈഗ ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ കാര്‍ഷികമേഖല സജീവമാകുന്നത്.
എന്നാല്‍ 72 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടില്‍ നിലവില്‍ 33 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 64 അടി വെള്ളമുണ്ടായിരുന്നു. സമീപകാലയളവിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് നിലവില്‍ വൈഗഡാമിലേത്. ഇനിയും മഴ ലഭിക്കാത്ത സാഹചര്യം തമിഴ്നാട്ടിലെ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണമാക്കും.
മുല്ലപ്പെരിയാര്‍, കുമളി, വരശനാട്, ബോഡിമെട്ട് തുടങ്ങിയ കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ മാത്രമേ നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
നെല്‍കൃഷിയും പച്ചക്കറിയുമുള്‍പ്പെടെ സമൃദ്ധമായി വളരേണ്ട കാലയളവിലാണ് ഇവിടത്തെ കൃഷിയിടങ്ങള്‍ ഇത്തവണ വറ്റിവരണ്ടു കിടക്കുന്നത്. ഇത് കാര്‍ഷികമേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
National
തിരുനൽവേലി: തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ ‘തമിഴ് തായ്വാഴ്ത്തി’നെച്ചൊല്ലി വീണ്ടും വിവാദം. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പങ്കെടുത്ത ബിരുദാദന ചടങ്ങിൽ തമിഴ് തായ്വാഴ്ത്ത് ആലപിക്കുന്നത് മൂന്നാമത് ആക്കിയതാണു വിവാദം.
തിരുനൽവേലി മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് തമിഴ് സംസ്ഥാന ഗീതം വന്ദേമാതരത്തിനും ജനഗണമനയ്ക്കും പിന്നിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ പരിപാടി ബഹിഷ്കരിച്ചു.
ഗവർണറുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം, ചടങ്ങിൽ ആദ്യം ‘വന്ദേമാതര’വും പിന്നാലെ ‘ജനഗണമന’യും ആലപിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഒടുവിലായി ‘തമിഴ് തായ്വാഴ്ത്തും’ആലപിച്ചു. മന്ത്രിക്കൊപ്പം രണ്ട് എംഎൽഎമാരും ചടങ്ങ് ബഹിഷ്കരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിഷ്കരിച്ച ഗാന പ്രോട്ടോകോൾ നടപ്പാക്കിയതിനെ വൈദ്യുതി- ഊർജ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ അപലപിച്ചു. സംസ്ഥാന സർക്കാർ പരിപാടികളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ്വാഴ്ത്തി'ന് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ മുഖ്യമന്ത്രി വിജയ്യുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത് വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: നിർമാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു. തമിഴ്നാട്ടിൽ നിന്ന് മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളാണ് കേരളത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി എത്തിക്കുന്നത്.
നിലവിലെ നിയന്ത്രണം സംസ്ഥാനത്തെ ദേശീയപാത നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട റോഡ് വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പദ്ധതികൾക്കും ഈ നിയന്ത്രണം തടസമാകുകയാണ്.
അതിനാൽ നിയന്ത്രണം പുനഃപരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുകയോ ഇളവ് നൽകുകയോ ചെയ്താൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിലെ വികസന പ്രവർത്തനങ്ങൾക്കും അത് ഗുണകരമാകുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
National
ശിവകാശി: തമിഴ്നാട്ടിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശിവകാശിക്കു സമീപമുള്ള സെങ്കമലപ്പെട്ടിയിൽ ഇന്നലെ രാവിലെയാണു സംഭവം.
രാംപ്രകാശ് (38) ആണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.സംഭവത്തിൽ വിരുദുനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ചെന്നൈ: പൊതുമേഖലാ ബാങ്കിന്റെ മാനേജരെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ ഡിഎംകെ മുൻ നേതാവ് എം.കെ. അഴഗിരിയുടെ മകൾ കായൽവിഴിക്കെതിരേ കേസ്. ചെന്നൈ അഡയാറിലെ എസ്ബിഐ എൻആർഐ ശാഖാ മാനേജർ ഹർഷീൻ സിംഗിനെയാണ് കായൽവിഴി മർദിച്ചത്. ബാങ്ക് പ്രവർത്തിക്കുന്നത് കായൽവിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്.
കഴിഞ്ഞദിവസം ലിഫ്റ്റ് കേടായ വിവരം ബാങ്ക് മാനേജർ ഫോണിൽവിളിച്ചു പറഞ്ഞതാണു പ്രകോപനകാരണമെന്നു പറയപ്പെടുന്നു. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
National
തഞ്ചാവൂർ: കാവേരി നദീജലം പങ്കുവയ്ക്കൽ, മേക്കെദാട്ടു അണക്കെട്ടു നിർമാണം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്യിന് കർണാടക സർക്കാരിന്റെ ക്ഷണം ലഭിച്ചതായി തമിഴ്നാട് സർക്കാർ.
സംസ്ഥാനം ചർച്ചയ്ക്കു തയാറാണെന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ചു.
National
ചെന്നൈ: മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കെതിരേയുള്ള വിവാദ പരാമർശത്തിന്റെ പേരിൽ തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ അറസ്റ്റിലായതിനെ ന്യായീകരിച്ച് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകർ.
മുഖ്യമന്ത്രിയുടെ എല്ല് തവിടുപൊടിയാക്കുമെന്നു പ്രസംഗിച്ച വിളാത്തികുളം എംഎല്‍എ എ ജി.വി. മാർക്കേണ്ഡേയൻ കഴിഞ്ഞദിവസമാണ് തൂത്തുക്കുടിയിൽ അറസ്റ്റിലായത്.
മുഖ്യമന്ത്രിക്കെതിരേയുള്ള പരാമർശം ജനരോഷം ക്ഷണിച്ചുവരുത്തിയെന്നും ഔദ്യോഗിക പരാതി ലഭിച്ചാൽ അനുയോജ്യമായ നടപടി സ്വീകരിക്കാമെന്നും സ്പീക്കർ ജെസിഡി പ്രഭാകർ വ്യക്തമാക്കി.
അറസ്റ്റിനു പിന്നാലെ തൂത്തുക്കുടി എസ്പി വിവരം അറിയിച്ചുവെന്നും സ്പീക്കർ വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ് റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കൃഷ്ണഗിരി ജില്ലയോട് ചേർന്ന കർണാടകയിലെ വിവിധഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. തമിഴ്നാട്-കർണാടക അതിർത്തിയിലെ ദെങ്കണിക്കോട്ട-ഹൊസൂർ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് പ്രകമ്പനമുണ്ടായത്.
ഭൂചലനത്തിൽ ആർക്കെങ്കിലും പരിക്കോ ഏതെങ്കിലും രീതിയിലുള്ള നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികവിവരം.
Kerala
തൂത്തുക്കുടി: കുടുംബത്തെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാളുടെ കൂടെപ്പോയതിൽ മനംനൊന്ത് മക്കളെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപം സാവേരിയർപുരത്ത് നടന്ന സംഭവത്തിൽ മേരി മൈക്കിൾ (40), മക്കളായ മേരി നിരോഷ (14), മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്.
മേരി മൈക്കിളിന്റെ ഭാര്യ അടുത്തിടെ മറ്റൊരാളോടൊപ്പം പോയിരുന്നു. ഇതിനുശേഷമുണ്ടായ കടുത്ത മാനസിക വിഷമമാണ് ഈ ദാരുണമായ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികൾ ഇരുവരും പ്രദേശത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ്.
വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം അവരോട് ഉറങ്ങാൻ മൈക്കൾ ആവശ്യപ്പെട്ടു. പിന്നീട് ഇലക്ട്രിക് വയറുകൾ കുട്ടികളുടെ ശരീരത്തിൽ കെട്ടിവെച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇതേ വയർ ഉപയോഗിച്ച് തന്നെ മൈക്കളും ജീവനൊടുക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയായിട്ടും വീട് തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പുതുകോട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. 1056, 0471-2552056)
National
ചെന്നൈ: രാഷ്ട്രീയ പ്രവർത്തകർ വിദ്യാദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉള്ളതല്ലെന്നും വിദ്യാഭ്യാസമന്ത്രി എ. രാജ്മോഹൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലേക്കും ക്ലാസ്മുറികളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്കൂളിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിച്ചു.
ക്ലാസ്മുറികളിലും സ്കൂളുകളുടെ പരിസരത്തും രാഷ്ട്രീയ നേതാക്കളുടെ ജന്മദിനം ആഘോഷിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് മുക്തമാക്കാൻ വേണ്ടി ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഉത്തരവിൽ അറിയിച്ചു.
സ്കൂൾ വിദ്യാർഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് അകറ്റിനിർത്തുന്നതിനായി മുഴുവൻ രക്ഷകർത്താക്കളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയഭേദമന്യേ സഹകരിക്കണമെന്നും രാജ്മോഹൻ സർക്കുലറിൽ ആവശ്യപ്പെട്ടു.
National
ചെന്നൈ: തമിഴ്നാടിന്റെ ദേശീയ ഉത്സവമായ പൊങ്കലിന് 2.23 കോടി റേഷൻ കാർഡ് ഉടമകൾക്ക് ഗുണമന്മേയുള്ള ഡബിൾ മുണ്ടും സാരിയും സമ്മാനമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപനം.
പദ്ധതി നടപ്പാക്കാൻ ആദ്യഘട്ടമായി 300 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 642 കോടിയാണ് പദ്ധതിച്ചെലവ്. 2.27 കോടി മുണ്ടുകളും അത്രയും സാരികളുമാണു വിതരണം ചെയ്യുക.
സ്വർണനിറമോ വെള്ളിനിറമോ ഉള്ള കസവുമുണ്ടും നില, പിങ്ക്, ഐവറി വൈറ്റ് നിറങ്ങളിലുള്ള സാരിയും പൊങ്കൽ ഗിഫ്റ്റിനൊപ്പമുണ്ടാകും. അരി, പഞ്ചസാര, ശർക്കര തുടങ്ങിയ പലചരക്ക് വിഭവങ്ങളും കാർഡ് ഉടമകൾക്കു ലഭിക്കും.
National
കന്യാകുമാരി: കന്യാകുമാരിയിൽ വേതനം കൂട്ടി നൽകാത്തതിനെ തുടർന്ന് ജോലി ഉപേക്ഷിച്ച ജീവനക്കാരിയുടെ വീടിന് നേരെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ ആക്രമണം. കന്യാകുമാരി ജില്ലയിലെ കരുങ്കല്ലിനടുത്താണ് സംഭവം.
കരുങ്കല്‍ സ്വദേശി കാവോസിമയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഷാജില ആണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷാജിലയുടെ മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയായിരുന്നു കാവോസിമ.
കാവോസിമയ്ക്ക് 300 രൂപയായിരുന്നു വേതനം. വേതനം കൂട്ടി നൽകാൻ കാവോസിമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ വേതനം ലഭിക്കാതെ വന്നതോടെ കാവോസിമ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായാണ് ഷാജില കാവോസിമയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
കാവോസിമയുടെ ഭര്‍ത്താവിനെയും കുട്ടികളെയും അമ്മായിയമ്മയെയും ഷാജില ആക്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ കാവോസിമ കരുങ്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ. ടിവികെ സർക്കാരിനെ അട്ടിമറിക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ ഇളയരാജ ചെന്നൈ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.
ആദ്യത്തെ അറസ്റ്റ് ചെന്നൈയിലും മറ്റ് രണ്ട് അറസ്റ്റ് കരൂരിലുമാണ് നടന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരൻ 35 കോടി വാഗ്ദാനം ചെയ്തതായാണ് ആരോപണം.
തമിഴ്നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകരനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനായിരുന്നു പണം വാഗ്ദാനം ചെയ്തതെന്ന് ഇളയരാജ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
National
ചെന്നൈ: തമിഴക വെട്രി കഴകത്തെ വെറുമൊരു നടന്റെ പാർട്ടിയെന്ന് വിളിച്ച് പരിഹസിക്കുന്നവരുടെ വായടപ്പിച്ച് പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്. തമിഴ്നാട്ടിലെ ജനങ്ങൾ നൽകിയ 35 ശതമാനം വോട്ടുകളുടെ പിൻബലത്തിലാണ് തങ്ങൾ അധികാരത്തിൽ വന്നത്.
ഇത്തരം പരിഹാസങ്ങളെ താൻ ഒട്ടും ഗൗനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഎംകെയെ രൂക്ഷമായ ഭാഷയിലാണ് വിജയ് വിമർശിച്ചത്. ഒരു കുടുംബത്തിന് മാത്രം പ്രാധാന്യം നൽകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം.
തമിഴ്നാട്ടിലെ ഓരോ സാധാരണ കുടുംബത്തിനും തുല്യ പ്രാധാന്യവും അവകാശവും നൽകുന്ന ഭരണമാണ് തങ്ങളുടേതെന്ന് വിജയ് അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെയും നീറ്റ് പരീക്ഷ തട്ടിപ്പിനെയും അദ്ദേഹം വിമർശിച്ചു. തമിഴ്നാട് നിയമസഭയിൽ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലായിരുന്നു വിജയ് നിലപാട് വ്യക്തമാക്കിയത്.
Movies
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യെ സന്ദർശിച്ച് നടി സാമന്ത റൂത്ത് പ്രഭു. കഴിവുതെളിയിച്ച മേഖലയിൽനിന്ന് മാറി ഒരു വലിയ വെല്ലുവിളി ഏറ്റെടുക്കുന്നത് ചെറിയ കാര്യമല്ലെന്നും പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്നും സാമന്ത പങ്കുവച്ച കുറിപ്പിൽ പറയുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സമാന്ത പങ്കുവച്ചിട്ടുണ്ട്.
"ഇന്ന് ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രി വിജയ്യെ കാണാൻ പോകുകയായിരുന്നു ഞാൻ. വിജയ് സാർ തിരശീലയിലെ ഒരു നായകൻ മാത്രമായി ഒതുങ്ങാൻ വേണ്ടി ജനിച്ചവനല്ലെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഊർജ്ജസ്വലത, അദ്ദേഹത്തിന്റെ സാന്നിധ്യം, ആളുകൾ പ്രതികരിക്കുന്ന രീതി എന്നിവയെല്ലാം അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യാൻവേണ്ടി ജനിച്ചതാണെന്ന് തോന്നിപ്പിച്ചിരുന്നു.
എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്നത് ഒരു പുതിയ മേഖലയിലേക്ക് കടന്നുചെല്ലാനുള്ള ധൈര്യമാണ്. നിങ്ങൾ ഇതിനകം വൈദഗ്ധ്യം നേടിയ കാര്യങ്ങൾ ഉപേക്ഷിച്ച്, അത്രയേറെ വലിയ ഒരു വെല്ലുവിളി ഏറ്റെടുക്കുക.
അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. നമ്മളെല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ വിളിക്കപ്പെടുന്നുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മളെത്തന്നെ മറികടന്ന് നമ്മളെങ്ങനെ സംഭാവന ചെയ്യാമെന്ന് ചോദിക്കുക. വളരെ കുറച്ച് ആളുകൾ മാത്രമാണ് ആ വിളിയോട് പ്രതികരിക്കുന്നത്.
പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനത്താലല്ല, മറിച്ച് അദ്ദേഹം അതിനെ സമീപിക്കുന്ന ഉദ്ദേശ്യത്താലാണ്.
അദ്ദേഹത്തിന് ശക്തിയും ജ്ഞാനവും ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇത് കാണുന്ന ഓരോ യുവജനങ്ങൾക്കും, ജീവിതം നിങ്ങൾ ആരംഭിച്ച സ്വപ്നത്തേക്കാൾ എത്രയോ വലുതാകാം എന്നതിന്റെ ഓർമ്മപ്പെടുത്തലാകട്ടെ. സാമന്ത കുറിച്ചു.
ഭർത്താവുകൂടിയായ രാജ് നിദിമോരു നിർമിക്കുന്ന ‘മാ ഇൻടി ബംഗാരം’ ആണ് സാമന്ത നായികയായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. നന്ദിനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗതമി, ഹിമാങ്ക് ദുവുരു എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ബിഹാർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് സംഭവം. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ഗുരുതരമായ പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദിച്ചതായാണ് വിവരം. എന്നാൽ ഇത് കൂട്ടബലാത്സംഗമല്ലെന്നും സംഭവത്തിൽ ഒരാൾക്ക് മാത്രമേ പങ്കുള്ളെന്നും പോലീസ് അറിയിച്ചു.
National
ചെന്നൈ: മുൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ് (ടിഎംസി) തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി വിട്ടു.
ടിഎംസി ജനറൽ കൗൺസിൽ യോഗമാണു തീരുമാനമെടുത്തതെന്ന് ജി.കെ. വാസൻ വ്യക്തമാക്കി.
മുന്നണിയിൽ നിന്ന് പിന്മാറിയെങ്കിലും എഐഎഡിഎംകെയും ബിജെപിയുമായുള്ള സൗഹൃദം തുടരും.
വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്കു മത്സരിക്കണമെന്നാണു പ്രവർത്തകർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും ഒരുപോലെ ചർച്ചയായി നടൻ രാഘവ ലോറൻസിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഈ വിഷയത്തിൽ തന്റെ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനം ഈ മാസം 11-ാം തീയതി (വ്യാഴാഴ്ച) രാവിലെ 9:30-ന് അമ്മയുടെ അനുഗ്രഹത്തോടെ പ്രഖ്യാപിക്കുമെന്നാണ് ലോറൻസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി സി. വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നതിൽ പെരമ്പൂർ നിലനിർത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരുച്ചിറപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച യോഗത്തിൽ, "നിങ്ങളിൽ ഒരാളെയായിരിക്കും ഇവിടെ സ്ഥാനാർത്ഥിയാക്കുക" എന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
പ്രാദേശിക നേതാക്കൾക്ക് പുറമേ വിജയിയുടെ അടുത്ത സുഹൃത്തും ജീവകാരുണ്യ പ്രവർത്തകനുമായ രാഘവ ലോറൻസിന്റെ പേര് കഴിഞ്ഞ ഒരാഴ്ചയായി ഈ മണ്ഡലത്തിലേക്ക് സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്
ലോകേഷ് കനകരാജ് നിർമിച്ച് രത്നകുമാർ സംവിധാനം ചെയ്യുന്ന 'ബെൻസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താൻ ഇപ്പോൾ ഉള്ളതെന്നും, ഈ മാസം 10-ഓടെ ഇതിന്റെ ഷെഡ്യൂൾ പൂർത്തിയാകുമെന്നും ലോറൻസ് വ്യക്തമാക്കി. ഇതിന് തൊട്ടടുത്ത ദിവസമായിരിക്കും താരത്തിന്റെ നിർണായക പ്രഖ്യാപനം.
ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സയും ഏറ്റെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് രാഘവ ലോറൻസ്. അതുകൊണ്ടുതന്നെ 11-ാം തീയതി നടത്തുന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചാണോ എന്ന ആകാംക്ഷയിലാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും.
National
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജന് എന്നിവരുടെ പുറത്തുപോക്കിന് പിന്നാലെ തമിഴ്നാട് ബിജെപിയില്‍ നിന്ന് വീണ്ടും രാജി.
ബിജെപി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് ആണ് രാജിവച്ചത്. പദവി ഒഴിഞ്ഞതായും പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും സുമതി വെങ്കിടേഷ് എക്സിലൂടെ അറിയിച്ചു.
ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് എക്സ് പോസ്റ്റില്‍ പറയുന്നത്. പ്രധാനമന്ത്രിയെ പിന്തുണച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി മുറകെ പിടിക്കുന്ന ദേശീയതയിലും ദേശസ്നേഹത്തിലും രാജ്യസേവനത്തിലും ഇപ്പോഴും പ്രചോദിതയാണെന്നാണ് സുമതിയുടെ വാക്കുകള്‍.
അണ്ണാമലൈക്കു പിന്നാലെയുള്ള സുമതി വെങ്കിടേഷിന്റെ രാജി തമിഴ്നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, എന്താണ് അടുത്ത പദ്ധതിയെന്ന് സുമതി വ്യക്തമാക്കിയിട്ടില്ല.
Kerala
തൃശൂർ: തിരുവില്വാമലയിൽ കവർച്ച നടത്തി മുങ്ങിയ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി സൂര്യയെ (24) ആണ് പോലീസ് ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. കുത്താമ്പുള്ളി കയറംപാറയിലെ 'ഷെഫ് മിൽസ് ആൻഡ് കമ്പനി' എന്ന സ്ഥാപനത്തിലായിരുന്നു കവർച്ച നടന്നത്.
പിടിയിലായ പ്രതി സൂര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപന ഉടമകൾ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ ബോധപൂർവം ഓഫാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്.
പരാതി ലഭിച്ചതിന് പിന്നാലെ പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ നാല് എംഎൽഎമാർ രാജിവച്ച് ഭരണകക്ഷിയായ ടിവികെയിൽ ചേർന്നതിൽ കുതിരക്കച്ചവടം നടന്നുവെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് എഐഎഡിഎംകെയുടെ ആവശ്യത്തെ പിന്തുണച്ച് ഡിഎംകെ. ആവശ്യം ന്യായമാണെന്ന് മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു.
സംഭവം എഐഎഡിഎംകെയെയാണു നേരിട്ടു ബാധിക്കുന്നത്. രാജിക്കു പിന്നിലെ കാരണങ്ങൾ കണ്ടെത്തണം. കേവലം പാർട്ടി മാറ്റത്തിനപ്പുറം മറ്റുകാരണങ്ങൾ ഇതിനുപിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.മരഗതം കുമാരവേൽ, എസ്.ജയകുമാർ, പി.സത്യഭാമ, ഇസക്കി സുബ്ബയ്യ എന്നീ നാല് എംഎൽഎമാരാണ് രാജിവച്ചു ടിവികെയിൽ ചേർന്നത്. മേയ് 13ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്ക്ക് വോട്ടുചെയ്ത എഐഎഡിഎംകെ വിമത എംഎൽഎമാരിൽ ഇവരും ഉൾപ്പടുന്നു. കഴിഞ്ഞ ശനിയാഴ്ച എഐഎഡിഎംകെയുടെ നിയമസഭ വിപ്പ് ഗവർണറെ സന്ദർശിച്ച് ഈ വിഷയത്തിൽ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ ഗുണ്ടകളുടെ ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു. തെങ്കാശിയിലെ നെട്ടൂർ ഗ്രാമത്തിലായിരുന്നു ആദ്യ ആക്രമമണം. മുഖംമൂടിധാരികളായ ഒന്‍പതംഗ സംഘം വടിവാൾകൊണ്ട് ആളുകളെ ആക്രമിക്കുകയായിരുന്നു.
ആറു പേർക്കു പരിക്കേറ്റു. ഇതേതരത്തിലുള്ള ആക്രമണത്തിൽ തിരുനെൽവേലി ജില്ലയിൽ ഒരാൾക്കു പരിക്കേറ്റു. ആക്രമണശേഷം രക്ഷപ്പെട്ട ഗുണ്ടകൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ദളിത് വിഭാഗത്തിനു നേർക്കുണ്ടായ ആക്രമണത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ അപലപിച്ചു.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഫോണില്‍ വിളിച്ചുവെന്നും കൈകോർത്ത് മുന്നോട്ടുപോകുമെന്നും നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിജയ് സുരേഷ് ഗോപിയെ വിളിച്ചത്.
കേവല സൗഹൃദസംഭാഷണത്തിനപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടേയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
''ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണില്‍ വിളിക്കുകയുണ്ടായി. സൗഹൃദം പങ്കുവെക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ പ്രധാനമായും സംസാരിച്ചത്.
കേരളം - തമിഴ്നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കുമായി ഒരേ മനസോടെ, കൈകോര്‍ത്ത് മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കി.
പ്രിയ സഹോദരന്, തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ ജനസേവന യാത്രകള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍'' എന്നും സുരേഷ് ഗോപി കുറിച്ചു.
ബുധനാഴ്ചയാണ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിൽ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
National
ന്യൂഡൽഹി: മുഖ്യമന്ത്രിപദവിയേറ്റെടുത്തതിനുശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി . സേവാതീർഥിലെ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു.
തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ’തമിഴ് തായ് വാഴ്ത്ത്’ സർക്കാർ ചടങ്ങുകളിൽ ആദ്യം ആലപിക്കുന്ന കീഴ്വഴക്കം തുടരണമെന്നതിൽ വ്യക്തത വരുത്തണമെന്ന് വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കർണാടകയിലെ മേക്കാദാട്ടുവിൽ അണക്കെട്ട് നിർമിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കം അനുവദിക്കരുതെന്നും വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാവിലെ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിക്കുന്ന വിജയ് സർക്കാർ രൂപീകരണത്തിനു പിന്തുണ നൽകിയ ഇടതുപാർട്ടികളുടെ നേതാക്കളെയും കാണുമെന്ന് സൂചനയുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ബക്രീദിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്.
അധികൃതർ അംഗീകരിച്ച സ്ഥലത്ത് അല്ലാതെ പൊതുവിടങ്ങളിൽ ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി നേതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വഴിയരികിലോ തുറസായ സ്ഥലത്തോ അനുമതി നൽകരുതെന്ന് കോടതി പറഞ്ഞിരുന്നു. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഗോവധം പൂർണമായി നിരോധിക്കുന്നതായി കോടതി വ്യക്തമാക്കിയത്. ഹർജിക്കാരന് പോലും ഈ ആവശ്യം ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം.
ഉത്തരവ് ലംഘിക്കപ്പെടില്ലെന്ന് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബഞ്ചിന്റേതാണ് ഉത്തരവ്.
National
ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് സംശയം.
കോയമ്പത്തൂർ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. നാലാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി സുലൂര്‍ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച വൈകുന്നേരം വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയതോടെ മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് കുടുംബം സുലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ, പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ പിന്നിലായി സ്ഥിതി ചെയ്യുന്ന കണ്ണമ്പാളയം എന്ന സ്ഥലത്തെ വലിയ ഒരു കുളത്തില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി നാട്ടുകാരാണ് കണ്ടത്.
പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പെണ്‍കുട്ടി ലൈംഗീകമായ പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍ ജില്ലാ പോലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ റോഡ് ഉപരോധിച്ചിരുന്നു.
പുതിയതായി ചുമതലയേറ്റ ജില്ലാ പോലീസ് സൂപ്രണ്ട് എ. പവന്‍കുമാര്‍ റെഡ്ഡി കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, ഇത്തരം സംഭവങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. "കോയമ്പത്തൂരിൽ ഇന്നലെ 10 വയസുകാരിക്ക് സംഭവിച്ച ഭയാനകമായ സംഭവം അത്യധികം ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നു. ഇത്തരം മനുഷ്യത്വരഹിതവും പൊറുക്കാനാവാത്തതുമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ കഴിയില്ല'.- അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മൃതദേഹം മോർച്ചറിയിൽ നിന്ന് കൊണ്ടുപോകാൻ പെൺകുട്ടിയുടെ കുടുംബം വിസമ്മതിച്ചതിനെ തുടർന്നാണ് വിജയ് പ്രതികരിച്ചത്. "മുഖ്യമന്ത്രിയിൽ നിന്ന് എന്തെങ്കിലും പ്രസ്താവന ലഭിക്കുന്നതുവരെ ഞങ്ങൾ മൃതദേഹം കൊണ്ടുപോകില്ല. ഞങ്ങൾ മാറ്റത്തിന് വോട്ട് ചെയ്തു. ഇപ്പോൾ, അദ്ദേഹം ഒരു പ്രസ്താവനയോ ഉറപ്പോ പോലും നൽകുന്നില്ല. പുതിയ സർക്കാരിനു ശേഷവും മാറ്റമുണ്ടാകില്ലെന്ന് ഇത് കാണിക്കുന്നു'.- മാതാപിതാക്കൾ ദേശീയ മാധ്യമത്തോടു പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്ര നിമിഷം കുറിച്ചുകൊണ്ട് ദീർഘമായ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു. തമിഴക വെട്രി കഴകം നേതാവും മുഖ്യമന്ത്രിയുമായ വിജയ്യുടെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രണ്ട് നേതാക്കൾക്കും ആശംസകൾ നേർന്നുകൊണ്ട് കെ.സി. വേണുഗോപാൽ എക്സിൽ കുറിപ്പ് പങ്കുവെച്ചു. "ഇത് ഞങ്ങളെ സംബന്ധിച്ച് ചരിത്രപരമായ ഒരു മുഹൂർത്തമാണ്. നീണ്ട 59 വർഷത്തെ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്." തമിഴ്നാട്ടിൽ 1967-ൽ ഭരണം നഷ്ടമായതിന് ശേഷം ഇതാദ്യമായാണ് കോൺഗ്രസ് ഒരു സംസ്ഥാന സർക്കാരിൽ പങ്കാളിയാകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മേയ് നാലിന് പ്രഖ്യാപിച്ച തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ, കന്നിപ്പോരാട്ടത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് നടൻ വിജയ്യുടെ ടിവികെ കാഴ്ചവെച്ചത്. എന്നാൽ ഭൂരിപക്ഷ സംഖ്യ തികയ്ക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ വിജയ്ക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയത് 5 എംഎൽഎമാരുള്ള കോൺഗ്രസ് ആയിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസും. മന്ത്രിസഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് കോൺഗ്രസ് എംഎൽഎമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആറ് പതിറ്റാണ്ടിന് ശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാവിലെ 10ഓടെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ നിലവിൽ മന്ത്രിമാരില്ലാത്ത സാഹചര്യം പരിഹരിക്കാനാണ് മന്ത്രിസഭാ വികസനം. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യം ശക്തമാക്കാനും സഹായിക്കുമെന്നാണ് ടിവികെ വിലയിരുത്തൽ.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ചേംബറിൽ നിന്നുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദം കനക്കുന്നു. വിജയ്യുടെ ചേംബറിനുള്ളിൽ സന്ദർശകൻ ചിത്രീകരിച്ച സെൽഫി വീഡിയോ ആണ് പുറത്തുവന്നത്.
മുഖ്യമന്ത്രി വിജയ്യും ഭിന്നശേഷിക്കാരുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ആണ് വിവാദത്തിന് വഴിവച്ചത്. സംഘടന പ്രസിഡന്റ് ഡോ. പി. സിമ്മചന്ദ്രൻ ആണ് വീഡിയോ ചിത്രീകരിച്ചത്.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകയും ബിജെപിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് റീലുകൾ ചിത്രീകരിക്കുന്ന സ്ഥലമായി തരംതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കസേരയിൽ വിജയ് ഇരിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.
എന്നാൽ ഫോട്ടോ എടുക്കാൻ വിജയ്യുടെ അനുമതി തേടിയിരുന്നെന്നും, അബദ്ധത്തില്‍ വീഡിയോ ആയെന്നുമാണ് സിമ്മചന്ദ്രന്റെ പ്രതികരണം.
National
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ അധികാരമേറ്റ് പത്ത് ദിവസം തികയും മുൻപ് തന്നെ മുന്നണിയിൽ കടുത്ത ഭിന്നത. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പ്രധാന കക്ഷിയായ സിപിഎം, അണ്ണാ ഡിഎംകെ സഖ്യത്തിലേക്ക് വന്നാൽ പിന്തുണ പുനഃപരിശോധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് വിജയ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്.
ഡിഎംകെയും എഐഎഡിഎംകെയും ഒരുപോലെ തള്ളിക്കളഞ്ഞ ജനവിധിയാണ് മേയ് നാലിന് തമിഴ്നാട്ടിൽ ഉണ്ടായത്. അതിനാൽ എഐഎഡിഎംകെയുടെ ഏതെങ്കിലും വിഭാഗത്തെ ഭരണത്തിൽ പങ്കാളികളാക്കുന്നത് ജനവിധിക്കെതിരാണെന്ന് സിപിഎം വ്യക്തമാക്കി. അഴിമതിരഹിത ഭരണം എന്ന ടിവികെയുടെ വാഗ്ദാനത്തിന് വിരുദ്ധമായിരിക്കും ഇതെന്നും സിപിഎം ഓർമിപ്പിച്ചു.
"തമിഴ്നാട് ഇപ്പോൾ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് പോകാൻ തയ്യാറല്ലാത്തതിനാലാണ് ഞങ്ങൾ ടിവികെയെ പിന്തുണയ്ക്കുന്നത്. ഗവർണർ ഭരണത്തിലൂടെ സംസ്ഥാനത്ത് ബി.ജെ.പി പിൻവാതിലിലൂടെ അധികാരം പിടിക്കുന്നത് തടയുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം, എന്ന് സിപിഎം മാധ്യമങ്ങളോട് വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയെന്ന് സംശയിക്കുന്ന വിദേശ പൗരന്മാർ അറസ്റ്റിൽ. ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ബ്യൂറോയും ലോക്കൽ പോലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്.
വിദേശ പാസ്പോർട്ട് കൈവശം വച്ചിരുന്ന 25ഓളം പൗരന്മാരാണ് പിടിയിലായത്. ഇവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾക്കൊപ്പം, 2023 ലെ ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകൾ പ്രകാരം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ദി സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് പിടിയിലായത്. പതിവ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെയാണ് ഇവരെ പിടികൂടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നാല് സ്ത്രീകളുൾപ്പെടെ 10 പേരാണ് അറസ്റ്റിലായത്. രഞ്ജിനി (59), സർഫുദീൻ (68), നിലന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോഗപ്രിയ (50), സുനിത ചക്രവർത്തി (48) എന്നിവർ ശ്രീലങ്കൻ പൗരന്മാരാണ്.
യുകെയിൽ നിന്നുള്ള അയ്യാദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള ടിറ്റിൻ മരിയാട്ടി (47), കാനഡയിൽ നിന്നുള്ള ജിത്തേന്ദ്രനാഥ് (38) എന്നിവരാണ് അറസ്റ്റിലായ മറ്റ് വിദേശ പൗരന്മാർ. വിദേശ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയിൽ ഇവരുടെ ചൂണ്ടുവിരലുകളിൽ മായാത്ത മഷി പാടുകൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീലങ്കൻ പാസ്പോർട്ട് കൈവശമുണ്ടായിരുന്ന ഇവരുടെ പക്കൽ നിന്നും ഇലക്ഷൻ കമ്മീഷന്റെ വോട്ടർ രേഖകളും കണ്ടെത്തി. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യ്ക്കെതിരെ വിമർശനവുമായി നടി ജൂലി വീണ്ടും രംഗത്ത്. വിജയ്യുടെ വ്യക്തിഗത ജ്യോത്സ്യനും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിക്കാനെടുത്ത തീരുമാനമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ചുകൊണ്ടാണ് ജൂലി സംസാരിച്ചു തുടങ്ങിയത്.
‘‘അണ്ണാ സൂപ്പർ! നിങ്ങളുടെ ആദ്യത്തെ ഔദ്യോഗികമായ 'അഴിമതി' നിങ്ങൾ നടത്തിക്കഴിഞ്ഞു, അതിന് അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമത്തിന് എതിരായവരുമാണ്; എങ്കിലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു.
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതോ പ്രാർത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.
അത് എന്തുതന്നെയായാലും, വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക കുറിപ്പ് ഒരു ജ്യോത്സ്യന് നൽകുക വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
അത് നിങ്ങളുടെ ഇഷ്ടം, പക്ഷേ അദ്ദേഹത്തിനുള്ള ശമ്പളം വരുന്നത് എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ.’’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ജൂലി പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ വിജയ് പ്രസംഗിക്കുന്ന പഴയ വീഡിയോയും ജൂലി ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലം മുതൽക്കേ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ജൂലി എതിർത്തിരുന്നു. ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്നത് വിജയിക്ക് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകുമെന്നും ജൂലി നേരത്തെ നൽകിയിരുന്നു.
Movies
തമിഴ്നാട് നിയമസഭയിലെ കന്നി പ്രസംഗത്തിൽ തിളങ്ങി മുഖ്യമന്ത്രി വിജയ്. ഒരു കഥ പങ്കുവച്ചായിരുന്നു വിജയ്യുടെ കഥ തുടങ്ങിയത്.
സ്പീക്കറായി ജെ.സി.ഡി പ്രഭാകറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിജയ് പറഞ്ഞ കഥയാണ് മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
സ്പീക്കർ പദവി പണ്ട് ബ്രിട്ടിഷ് പാർലമെന്റിൽ എത്രത്തോളം അപകടകരമായിരുന്നു എന്ന ചരിത്രമാണ് വിജയ് തന്റെ തനതായ ശൈലിയിൽ അവതരിപ്പിച്ചത്.
വിജയ്യുടെ പ്രസംഗത്തിന്റെ പൂർണരൂപം
‘‘ബഹുമാനപ്പെട്ട സ്പീക്കർ, താങ്കൾ എതിരാളികൾ ഇല്ലാതെയാണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. താങ്കളെ ഈ ആസനത്തിലേക്ക് സഭാ നേതാവും പ്രതിപക്ഷ നേതാവും ചേർന്ന് കൈപിടിച്ച് ആനയിച്ചിരുത്തി.
ഈ സമ്പ്രദായം എങ്ങനെ വന്നു എന്നത് രസകരമായ ഒരു ചരിത്രമാണ്. ഇംഗ്ലണ്ടിലെ പാർലമെന്റ് നടപടികൾക്ക് സമാനമാണ് നമ്മുടെ പാർലമെന്റ് നടപടികളും.
രാജഭരണകാലത്ത് തന്നെ അവിടെ പാർലമെന്റ് നിലവിലുണ്ടായിരുന്നു. അക്കാലത്ത് എല്ലാ അധികാരങ്ങളുമുള്ള രാജാവും പാർലമെന്റും ഉണ്ടായിരുന്നു.
രാജാവ് ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, പാർലമെന്റ് പലപ്പോഴും അത് നിരസിക്കും. രാജാവിന്റെ താല്പര്യം പാർലമെന്റ് തള്ളിക്കളഞ്ഞു എന്ന വാർത്ത രാജാവിനെ അറിയിക്കേണ്ടത് പാർലമെന്റ് തലവനായ സ്പീക്കർ ആണ്.
സഭയുടെ അഭിപ്രായം രാജാവിനോട് പറയാൻ വലിയ ധൈര്യം വേണം. ചില കാര്യങ്ങൾ ചെയ്യാൻ പാർലമെന്റിന്റെ അനുമതി വേണമെങ്കിലും, ആ രാജ്യത്തെ ഏത് പ്രജയ്ക്കും വധശിക്ഷ വിധിക്കാൻ രാജാവിന് അധികാരമുണ്ടായിരുന്നു.
തന്റെ ഇഷ്ടം പാർലമെന്റ് നിരസിച്ചു എന്ന് പറയുന്ന സ്പീക്കറെ വധിക്കാൻ രാജാവ് ഉത്തരവിടുമായിരുന്നു. തല വെട്ടിക്കളയൂ എന്ന് അവർ ആജ്ഞാപിക്കുമായിരുന്നു.
ഇത് പലതവണ സംഭവിച്ചതിനാൽ ആരും സ്പീക്കർ പദവിയിലേക്ക് വരാൻ ആഗ്രഹിച്ചില്ല. അതിനാൽ, പുതിയ പാർലമെന്റ് കൂടുമ്പോൾ സ്പീക്കറായി ഒരാളെ പ്രഖ്യാപിച്ചാൽ ഉടൻ അദ്ദേഹം ജീവൻ രക്ഷിക്കാൻ വേണ്ടി ഓടുമായിരുന്നു.
അപ്പോൾ സഭാ നേതാവും പ്രതിപക്ഷ നേതാവും അദ്ദേഹത്തെ തടഞ്ഞുനിർത്തി, കൈകളിൽ പിടിച്ച് വലിച്ച് കൊണ്ടുവന്ന് സീറ്റിൽ ഇരുത്തുമായിരുന്നു. അന്ന് മുതൽ നിലനിന്നുപോരുന്ന പാരമ്പര്യമാണിത്. ജനാധിപത്യം വന്ന ശേഷവും ഈ കീഴ്വഴക്കം തുടരുന്നു.
തീർച്ചയായും തമിഴക വെട്രി കഴകത്തിലെ എല്ലാ അംഗങ്ങളും നിങ്ങൾക്ക് സഹായഹസ്തമായി ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സഭയുടെ മാന്യതയും അന്തസും സഭാംഗങ്ങളുടെ അഭിമാനവും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങളിൽ നിക്ഷിപ്തമാണ്.’’ വിജയ് പറഞ്ഞു.
National
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കത്തയച്ച് വിജയ്. ശ്രീലങ്കയിൽ തടവിലായ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായിഅടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്.
ആറ് മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കയിൽ തടവിലുള്ളത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ആണ് ഇതുസംബന്ധിച്ച് വിജയ് കത്തയച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
അതേസമയം മുഖ്യമന്ത്രി വിജയ്യുടെ ഓഫീസിലെ നിയമനത്തിൽ വിവാദം ഉയര്‍ന്നു. വിജയ്യുടെ വിശ്വസ്തനായ ജ്യോത്സ്യനെ സർക്കാർ പദവിയിൽ നിയമിച്ചതിനെതിരെയാണ് കോൺഗ്രസും വിസികെയും രംഗത്തെത്തിയത്.
ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിലാണ് ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി വിജയ് നിയമിച്ചത്. ശമ്പളവും മറ്റും പിന്നാലെ വ്യക്തമാക്കുമെന്നാണ് ഉത്തരവ്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ള മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.
തീരുമാനം നടപ്പിലാകുന്നതോടെ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടും. സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്.
ഉത്തരവ് രണ്ടാഴ്ചയ്ക്കകം നടപ്പിലാക്കണമെന്നാണ് നിർദേശം. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്ലെറ്റുകൾ ഉണ്ട്. പൊതുജനതാല്പര്യാർഥമുള്ള നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഇന്ന് സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെ.സി.ഡി. പ്രഭാകർ ആണ് ടിവികെയുടെ സ്ഥാനാർഥി. മൂന്നാം തവണയാണ് പ്രഭാകർ എംഎൽഎ ആകുന്നത്.
ചൊവ്വാഴ്ച രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. എന്നാൽ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രഭാകർ മുതിർന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാർഥിയാണെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
അതേസമയം ഇന്ന് എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. എസ്.പി. വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് 30 എംഎൽഎമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകൾ പ്രോടേം സ്പീക്കറിന് നൽകിയിരുന്നു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സ്ഥാനാർഥിയായി മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ എഐഎഡിഎംകെയിൽ പിളർപ്പ്. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിളർപ്പിൽ കലാശിച്ചത്.
30 എംഎൽഎമാരുടെ പിന്തുണയോടെ എസ്.പി.വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. അതേസമയം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്ന 17 എംഎൽഎമാർ അദ്ദേഹമാണ് നേതാവെന്ന് അവകാശപ്പെട്ട് രംഗത്തെത്തി.
ഇരുവിഭാഗവും തങ്ങളുടെ നിലപാട് വ്യക്തമാക്കി സ്പീക്കർക്ക് പ്രത്യേകം കത്തുകൾ നൽകിയിട്ടുണ്ട്. പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജനറൽ സെക്രട്ടറി പദവി നിലനിർത്താൻ ഇപിഎസ് തീവ്രശ്രമത്തിലാണ്. അനുരഞ്ജനത്തിന്റെ ഭാഗമായി സി.വി.ഷണ്മുഖത്തെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ ജെ.സി.ഡി.പ്രഭാകർ ടിവികെ സ്ഥാനാർഥിയായി മത്സരിക്കും. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
പരിചയസമ്പന്നനായ പ്രഭാകറിനെ തെരഞ്ഞെടുക്കുന്നതിലൂടെ സഭാ നടപടികൾ സുഗമമാക്കാമെന്നാണ് ടിവികെ ലക്ഷ്യമിടുന്നത്. 1980 ൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തിയത്.
പ്രതിപക്ഷ നിരയെ നയിക്കാൻ ഉദയനിധി സ്റ്റാലിൻ എത്തുന്ന സാഹചര്യത്തിലാണ് വിജയ്യുടെ നിർണായക നീക്കം. തുറയൂർ എംഎൽഎ എം. രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി.
National
ചെന്നൈ: വിജയ് മുഖ്യമന്ത്രിയായ ടിവികെ മന്ത്രിസഭയിൽ വിസികെ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. മന്ത്രിസഭയിൽ ചേരണമെന്ന് വിജയ് ആവശ്യപ്പെട്ടതായി വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവൻ പറഞ്ഞു.
നേരത്തെ വിസികെ ഉൾപ്പെടെയുള്ള മുന്നണികൾ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മന്ത്രിസഭയുടെ ഭാഗമാകാൻ വിജയ് നേരിട്ട് ആവശ്യപ്പെട്ടതായി തിരുമാവളവൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണത്തിൽ നേരിട്ട് പങ്കാളികളാകണമെന്ന വിജയ്യുടെ നിർദേശം വന്നതോടെ പാർട്ടി നിലപാട് പുനപരിശോധിക്കുകയാണ്. മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ വിസികെ ഉന്നതാധികാര സമിതി ഉടൻ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.
തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഒഴിവാക്കാനും ജനാധിപത്യപരമായ ഒരു സർക്കാർ നിലനിർത്താനുമാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് തിരുമാവളവൻ കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അംഗങ്ങൾക്ക് പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.
ബുധനാഴ്ചയ്ക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്നാണ് ടിവികെ നിലപാട്.
വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം കൊച്ചിയിലും വിജയ് ഫാൻസ് അസോസിയേഷൻ ആഘോഷിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി ലോക്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി ടിവികെ നേതാവ് വിജയ്. മറ്റ് കക്ഷി നേതാക്കളും വിജയ്ക്കൊപ്പമുണ്ട്.
120 എംഎൽഎമാരുടെ പിന്തുണ വിജയ്ക്കുണ്ട്. വിജയ് മാത്രം ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കാമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം, മുസ്ലിം ലീഗ്, വിസികെ എന്നീ കക്ഷികളുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത്.
നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണ വിജയിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു.
National
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് വിജയ് തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക്. വിസികെ(വിടുതലൈ ചിരുതൈകള്‍ കക്ഷി) പിന്തുണ കത്ത് കൈമാറിയതോടെയാണ് ടിവികെ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക് വരുന്നത്. ഇതോടെ 120 എംഎൽഎമാരുടെ പിന്തുണ വിജയ്ക്കായി.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളുടെയും പിന്തുണ ടിവികെയ്ക്കുണ്ട്. ടിവികെ നേതാക്കൾ ഉടൻ ഗവർണറെ കാണും.
നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണ വിജയിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു.
120 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും മുസ്ലിം ലീഗ്, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) എന്നിവയുടെ പിന്തുണക്കത്ത് ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിജയിയെ ഗവർണർ തിരിച്ചയച്ചത്. ഇതിനിടെ, വിജയിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ടിവികെയിലെ ഒരംഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരവെ ടിവികെയെ വെട്ടിലാക്കി മലക്കം മറിഞ്ഞ് എഎംഎംകെ പാർട്ടിയുടെ എംഎൽഎയായ കാമരാജ്. ടിവികെയെ പിന്തുണയ്ക്കുന്ന കത്തിൽ കാമരാജ് ഒപ്പുവയ്ക്കുന്ന വീഡിയോ ടിവികെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ, വീഡിയോയിൽ കാണുന്ന ആൾ താൻ അല്ലെന്നാണ് ഇപ്പോൾ കാമരാജ് പറയുന്നത്. ടിവികെയെ പിന്തുണച്ചുള്ള കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വ്യാജരേഖ ചമച്ചെന്ന കേസിൽ വിജയ്ക്കെതിരെ അന്വേഷണം വേണമെന്ന് എഎംഎംകെ അധ്യക്ഷൻ ടി.ടി.വി. ദിനകരൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഗവർണറോടും ടി.ടി.വി. ദിനകരൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കാമരാജിന്റെ പിന്തുണയുണ്ടെന്ന വ്യാജരേഖ ടിവികെ തയാറാക്കിയെന്ന് ടി.ടി.വി. ദിനകരൻ ഗവർണറെ കണ്ടു പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ടിവികെ ഇന്നു രാവിലെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.
ടി.ടി.വി. ദിനകരനാണ് തങ്ങൾക്കെതിരെ വ്യാജം പ്രചരിപ്പിക്കുന്നതെന്നും എഎംഎംകെയുടെ എംഎൽഎ കാമരാജ് തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതായും ടിവികെ അറിയിച്ചു. കാറിന്റെ മുൻസീറ്റിൽ ഇരുന്നു കാമരാജ് പിന്തുണക്കത്ത് എഴുതി നൽകുന്ന ദൃശ്യങ്ങളും ടിവികെ തെളിവായി പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന വാദവുമായി കാമരാജ് രംഗത്തുവന്നത്.
തമിഴ്നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം സംബന്ധിച്ച സസ്പെൻസ് നീളുകയാണ്. സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് കക്ഷികളുടെ പിന്തുണ ലഭിച്ചിട്ടും വിജയ്ക്ക് ഇതേവരെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ 11നാണ് ചടങ്ങുകൾ. അവസാന നിമിഷം സിപിഎം, സിപിഐ, വിസികെ, എഎംഎംകെ എന്നിവരുടെ പിന്തുണ ലഭിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്. ഇതോടെ സഭയിൽ 120 എംഎൽഎമാരുടെ പിന്തുണ വിജയ്ക്ക് ലഭിച്ചു.
പിന്തുണ നൽകിയതിൽ നന്ദി അറിയിക്കാൻ സിപിഎം, സിപിഐ ഓഫീസുകളിൽ വിജയ് എത്തി. നിരവധി പാർട്ടി പ്രവർത്തകരും വിജയ്ക്കൊപ്പമുണ്ടായിരുന്നു. സഖ്യമില്ലെന്നും പുറത്ത് നിന്നും പിന്തുണയാണ് നൽകുന്നതെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും ഇടതു പാർട്ടികൾ അറിയിച്ചു.
കോൺഗ്രസ് ഇടപെടലിലാണ് മുസ്ലിം ലീഗ് ടിവികെയെ പിന്തുണയ്ക്കുന്നത്. കോൺഗ്രസ് മന്ത്രിസഭയിൽ ചേർന്നാണ് ലീഗും ചേരുമെന്നാണ് റിപ്പോർട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴക വെട്രി കഴകം മികച്ച മുന്നേറ്റമാണ് നടത്തിയത്. 234 സീറ്റുകളിൽ 108 എണ്ണം സ്വന്തമാക്കി. എന്നാൽ, കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി ടിവികെയ്ക്ക് ആവശ്യമായി വന്നു.
വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, 113 എംഎൽഎമാരെ മാത്രം വച്ച് നിങ്ങൾ എങ്ങനെ സർക്കാർ രൂപീകരിക്കുമെന്നും ഏതൊക്കെ പാർട്ടികൾ നിങ്ങളെ പിന്തുണയ്ക്കുമെന്നും ഗവർണർ ചോദിച്ചിരുന്നു. അന്ന് വിജയ് നൽകിയ മറുപടിയിൽ ഗവർണർ തൃപ്തനായിരുന്നില്ല. തുടർന്ന് വിജയ് മറ്റ് പാർട്ടികളുടെ പിന്തുണ തേടുകയായിരുന്നു.
അതിനിടെ, തമിഴ്നാട്ടിൽ സഖ്യസർക്കാരുണ്ടാക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അണ്ണാ ഡിഎംകെയോട് ഡിഎംകെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ സഖ്യചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് ഡിഎംകെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടു ചെയ്തു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച് വിജയ്. ഇടതുപാർട്ടികളും വിസികെയും ടിവികെയെ പിന്തുണയ്ക്കും. ഇതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന നമ്പർ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) ഉറപ്പിച്ചു.
ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി വിജയ് ഇന്ന് വൈകീട്ട് ആറിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഇതിന് മുന്നോടിയായി പിന്തുണക്കുന്ന കക്ഷികൾ സംയുക്ത വാർത്തസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുണ്ട്.
ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഐ, സിപിഎം, വിസികെ പാർട്ടികളാണ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. മൂന്നു പാർട്ടികൾക്കും രണ്ടു വീതം എംഎൽഎമാരുണ്ട്. ടിവികെയ്ക്ക് 107 എംഎൽഎമാരാണുള്ളത്.
അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഎം, സിപിഐ, വിസികെ കക്ഷികളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമായ 118ലെത്തും.
National
ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന തമിഴ്നാട്ടിൽ ഇടതുപക്ഷം വിജയ്യെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സിപിഎം, സിപിഐ, വിസികെ പാർട്ടികളുടെ പിന്തുണ ടിവികെ അഭ്യർഥിച്ചിരുന്നു.
ഈ പാർട്ടികൾക്ക് വിജയ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ നിന്ന് ഇവർ പിൻവാങ്ങിയതായി സൂചനയുണ്ട്.
ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്.ഇളങ്കോവൻ പറഞ്ഞു. അതേസമയം അണ്ണാ ഡിഎംകെ എംഎൽഎമാരെല്ലാം ഇപ്പോഴും പുതുച്ചേരിയിൽ തുടരുകയാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയ്ക്ക് പിന്തുണ നൽകി മറുകണ്ടം ചാടിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ രംഗത്ത്. ഡിഎംകെ നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം.
തങ്ങളെ വഞ്ചിക്കുകയും പിന്നിൽ നിന്ന് കുത്തുകയുമാണ് കോൺഗ്രസ് ചെയ്തതെന്നും മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി ചെയ്യുന്നത് പോലെയുള്ള പ്രവർത്തിയാണ് കോൺഗ്രസ് തമിഴ്നാട്ടിൽ ചെയ്തതെന്നും ഡിഎംകെ നിയമസഭാ കക്ഷി യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തി.
അതേസമയം ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കണമെന്നും ഒപ്പമുണ്ടാകണമെന്നും സ്റ്റാലിൻ എംഎൽഎമാരോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത് ഇരുന്ന് മാന്യമായ പെരുമാറ്റമായിരിക്കണം ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും സ്റ്റാലിൻ നിർദേശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
സംസ്ഥാനത്ത് പാർട്ടിയുടെ നല്ലത് കണക്കിലെടുത്ത് ചില തീരുമാനങ്ങളുണ്ടാകുമെന്നും മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷം എംഎൽഎമാരെ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ചെന്നൈ: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്നാട്ടിലും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ദി ഷോർ ട്രിഷം എന്ന റിസോർട്ടിൽ 20 മുറികളാണ് എംഎൽഎമാർക്കായി ബുക്ക് ചെയ്തിട്ടുള്ളത്.
പാർട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള നീക്കം. പല എംഎൽഎമാരും ഇതിനോടകം പുതുച്ചേരിയിൽ എത്തിയെന്നും ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് എത്തുമെന്നും മുതിർന്ന അണ്ണാഡിഎംകെ നേതാവ് സി.വി.ഷൺമുഖം പറഞ്ഞു.
വിജയ്യെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് 15 എംഎൽഎമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. സിപിഐ സംസ്ഥാന നേതൃത്വത്തിനു ടിവികെയോട് അനുകൂല നിലപാടാണെങ്കിലും തിരക്കിട്ട തീരുമാനം വേണ്ടെന്നാണ് കേന്ദ്രനിലപാട്.
അതിനിടെ ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരമൊരു സഖ്യ രൂപവ്തകരണത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെയെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഭരണഘടനാ പ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ കാത്തിരിക്കും. ആറുമാസം എല്ലാം നിരീക്ഷിക്കും.
ഡിഎംകെ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരണം. കുറഞ്ഞത് സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയെങ്കിലും തുടരണം. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
അതിനിടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവർണർക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോക്ഭവനിലല്ലെന്ന് ജ്യോതിമണി എംപി പറഞ്ഞു. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു.
118 എംഎൽഎമാരുടെ പിന്തുണ കത്ത് വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. അതേസമയം വിജയ്യുടെ പോലീസ് സുരക്ഷാ വാഹനവ്യൂഹം പിൻവലിച്ചു.
Kerala
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായെങ്കിലും ഡിഎംകെ മുന്നണി വിടില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ വിട്ട് വിജയ്യുടെ ടിവികെ ക്യാമ്പിലെത്തിയെങ്കിലും, സ്റ്റാലിനുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ വ്യക്തമാക്കി.
"ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും" എന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ഉറപ്പിച്ചുകൊണ്ട് നടൻ വിജയിയുടെ ടിവികെ 100-ലധികം സീറ്റുകൾ നേടി കരുത്ത് തെളിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാനായി കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടെയാണ് ഡിഎംകെ സഖ്യത്തിൽ വിള്ളലുണ്ടായത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ടിവികെ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ബന്ധപ്പെട്ടിരുന്നു.
എന്നാൽ, തമിഴ്നാട് ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്ന് ഖാദർ മൊയ്തീൻ വ്യക്തമാക്കി. മത്സരിച്ച രണ്ട് സീറ്റുകളിലും പാപനാശം, വാണിയമ്പാടി മികച്ച വിജയം നേടിയ ലീഗ്, നിലവിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആൻ ഫിലിപ്പ് (35), സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമേരിക്കയിൽ താമസിക്കുന്ന ഇവര്‍ ഏതാനും ദിവസം മുന്‍പ് നാട്ടിലെത്തിയിരുന്നു. തുടർന്ന് കന്യാകുമാരി സന്ദർശിച്ച ഇരുവരും ഞായറാഴ്ച മുതൽ കാണാതായിരുന്നു. രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇരുവരും കന്യാകുമാരിയിലെത്തിയത്.
കന്യാകുമാരിയിൽ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും, പിന്നാലെ പുറത്തുപോയി. എന്നാൽ രണ്ട് ദിവസത്തിന് ശേഷവും ഇരുവരും തിരിച്ചെത്തിയില്ല. ഇതോടെ ഹോട്ടൽ ജീവനക്കാർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
യുവതികളുടെ പിതാവ് ഫിലിപ്പിന്റെ സഹേദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തി നടത്തിയ അന്വേഷണം വിഫലമായിരുന്നു. തുടർന്ന് കുടുംബം പോലീസിനെ സമീപിച്ചിരുന്നു. സംഭവത്തിൽ കന്യാകുമാരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി കരയിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
National
ചെന്നൈ: ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ഹരി നാടാർ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ചെന്നൈ പുഴൽ ജയിലിലാണ് നിലവിൽ ഹരി നാടാർ തടവിൽ കഴിയുന്നത്.
ഹരി നാടാർ വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണെന്നും അത് തടയരുതെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹരി നാടാരുടെ ആവശ്യം അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഹരി നാടാരുടേത് കരുതൽ തടങ്കൽ അല്ലെന്നും നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടും വിചാരണ നേരിട്ടും ജയിലിൽ കഴിയുന്ന വ്യക്തിയാണെന്നുമുള്ള കമ്മീഷന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.
ജയിലിൽ കഴിയുന്ന തടവുകാർക്ക് വോട്ടവകാശമില്ലെന്ന നിയമപരമായ വശം ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. നേരത്തെ ഹരി നാടാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.
National
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടികളോട് വോട്ട് അഭ്യർഥനയുമായി ടിവികെ നേതാവും നടനുമായ വിജയ്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു താരത്തിന്റെ അഭ്യർഥന.
പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ, അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയ്യെയും വിജയിപ്പിക്കണം. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും വിജയ് കുട്ടികളോട് പറഞ്ഞു.
അതേസമയം തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
Movies
വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തമിഴക രാഷ്ട്രീയപ്പോരാട്ടം കടുത്ത സാഹചര്യത്തിൽ നടൻ വിജയ്യുടെ പാർട്ടിയായ ടിവികെ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഉലകനായകൻ കമൽഹാസനെ രംഗത്തിറക്കി ഡിഎംകെ.
തമിഴ്നാട്ടിലുടനീളം ഡിഎംകെയുടെ താരപ്രചാരകനായി മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ മാറിയിരിക്കുകയാണ്. കോയമ്പത്തൂരിലെ ഡിഎംകെ സ്ഥാനാർഥി സെന്തിൽ ബാലാജിക്കായി വോട്ട് അഭ്യർഥിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് കമൽഹാസൻ ഉയർത്തിയത്.
കോയമ്പത്തൂരിലെ മെട്രോ റെയിൽ പദ്ധതി നിഷേധിച്ച കേന്ദ്ര നിലപാടിനെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. പട്നയിലും ആഗ്രയിലും നൽകുന്ന ഇളവുകൾ ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നു വിളിക്കപ്പെടുന്ന കോയമ്പത്തൂരിന് എന്തുകൊണ്ടു നിഷേധിക്കുന്നുവെന്നു താരം ചോദിച്ചു.
അഴിമതി ആരോപണങ്ങളെത്തുടർന്നു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സെന്തിൽ ബാലാജി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ചെന്നൈയിലെ പ്രചാരണത്തിലും കമൽഹാസൻ സജീവമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്ന ചേപ്പോക്ക്-തിരുവള്ളിക്കേനിയിൽ പ്രചാരണം തുടങ്ങിയ അദ്ദേഹം, കായിക മേഖലയിൽ ഉദയനിധി നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിൽ മത്സരിക്കുന്നതും ഈ തെരഞ്ഞെടുപ്പിനെ ഭരണകക്ഷിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാക്കി മാറ്റുന്നു.
സിനിമയിലെ തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്, യുവാക്കൾക്കും സ്ത്രീകൾക്കുമിടയിലുള്ള തന്റെ സ്വാധീനം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയ് മത്സരിക്കുമ്പോൾ, ചെന്നൈയിലെ പ്രധാന മണ്ഡലങ്ങളായ ടി നഗറിലും വില്ലിവാക്കത്തിലും തന്റെ വിശ്വസ്തരെയാണ് വിജയ് കളത്തിലിറക്കിയിരിക്കുന്നത്. ഡിഎംകെയുടെ ശക്തമായ സഖ്യത്തിന് വിജയ്യുടെ വരവു തിരിച്ചടിയാകുമോ എന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്.
തമിഴ് രാഷ്ട്രീയത്തിലെ താരപ്പോരാട്ടങ്ങളുടെ ചരിത്രത്തിൽ എംജിആറിനും ജയലളിതയ്ക്കും ശേഷം മറ്റൊരു നടനും മുഖ്യമന്ത്രി പദവിയിലെത്താൻ സാധിച്ചിട്ടില്ല. ശിവാജി ഗണേശൻ, വിജയകാന്ത് എന്നിവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരിച്ചടി നേരിട്ടവരാണ്.
ഈ ചരിത്രം വിജയ് തിരുത്തുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. അഴിമതിക്കെതിരേ മൂന്നാം ബദൽ എന്ന ലക്ഷ്യത്തോടെ പാർട്ടി രൂപീകരിച്ച കമൽഹാസൻ, ബിജെപിയെ നേരിടാൻ ഡിഎംകെ സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.
ഇത്തവണ നിയമസഭയിലേക്കു മത്സരിക്കുന്നില്ലെങ്കിലും ഡിഎംകെ സഖ്യത്തിന്റെ വിജയത്തിനായി തമിഴ്നാട്ടിലുടനീളം കമൽഹാസൻ താരപ്രചാരകനായി രംഗത്തുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനത്തിൽ കേസെടുത്ത് പോലീസ്. പടക്ക നിർമാണ ശാല ഉടമകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വച്ചക്കാരൻപെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് പ്രതികൾ.
പ്രതികൾക്കെതിരെ നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരിൽ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളെ മധുര മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മധുര, തിരുനെൽവേലി എന്നീ മെഡിക്കൽ കോളജുകളിൽ നിന്ന് ഉൾപ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.