എൻവിഡിയ
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മുൻനിര കമ്പനിയായ എൻവിഡിയ, ഓപ്പൺ സോഴ്സ് എഐ പ്ലാറ്റ്ഫോമായ 'ഹഗ്ഗിംഗ് ഫേസ്' സ്വന്തമാക്കി. 12.93 ശതകോടി ഡോളറിന്റേതാണ് (ഏകദേശം 1.08 ലക്ഷം കോടി രൂപ) ഈ കരാർ. എൻവിഡിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്.
എഐ ഡെവലപ്പർമാർക്ക് ആവശ്യമായ 30 ലക്ഷത്തിലധികം മോഡലുകളും ദശലക്ഷക്കണക്കിന് ഡാറ്റാസെറ്റുകളും സൗജന്യമായി നൽകുന്ന ഏറ്റവും ജനപ്രിയ പ്ലാറ്റ്ഫോമാണ് 2016ൽ പ്രവർത്തനം ആരംഭിച്ച ഹഗ്ഗിംഗ് ഫേസ്. 1.8 കോടിയിലധികം ഡെവലപ്പർമാരാണ് ഈ പ്ലാറ്റ്ഫോം നിലവിൽ ഉപയോഗിക്കുന്നത്.
ഹഗ്ഗിംഗ് ഫേസിനെ എൻവിഡിയ സ്വന്തമാക്കിയെങ്കിലും, പ്ലാറ്റ്ഫോമിന്റെ സ്വതന്ത്ര സ്വഭാവം മാറുകയില്ലെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് വ്യക്തമാക്കി. ഡെവലപ്പർമാർക്ക് അവർക്ക് ഇഷ്ടമുള്ള എഐ മോഡലുകളും കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകളും തെരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം തുടരുമെന്നും, എൻവിഡിയയുടെ പ്രൊസസറുകൾ തന്നെ ഉപയോഗിക്കണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
കൂടുതൽ കമ്പ്യൂട്ടിംഗ് കരുത്തും പിന്തുണയും ലഭ്യമാക്കിക്കൊണ്ട് എഐ സാങ്കേതികവിദ്യ ലോകമെമ്പാടും വ്യാപിപ്പിക്കാനാണ് ഈ പങ്കാളിത്തമെന്ന് ഹഗ്ഗിംഗ് ഫേസ് സിഇഒ ക്ലെമന്റ് ഡെലാങ് പറഞ്ഞു. മുൻപ് 2023ൽ 4.5 ശതകോടി ഡോളർ മൂല്യം കണക്കാക്കിയിരുന്ന ഹഗ്ഗിംഗ് ഫേസിന്റെ വിപണി മൂല്യം പുതിയ കരാറോടെ മൂന്നിരട്ടിയോളമാണ് വർധിച്ചിരിക്കുന്നത്.
Tags : technology artificialintelligence nvidia huggingface