ഗോവയിലെ പ്രശസ്തമായ ബാഗാ ബീച്ചിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ യുവാവ് ശക്തമായ തിരമാലയിൽപ്പെട്ട് മരിച്ചു. കർണാടകയിലെ ബിജാപൂർ സ്വദേശിയായ മുപ്പത്തിനാലുകാരൻ അഷ്പാക് മസാലിയാണ് മരണപ്പെട്ടത്.
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇയാളുടെ സുഹൃത്ത് തന്നെ മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള വനിതാ സുഹൃത്തിനൊപ്പമാണ് അഷ്പാക് ഗോവ സന്ദർശിക്കാനെത്തിയത്.
കടൽത്തീരത്ത് സമയം ചിലവഴിക്കുന്നതിനിടെ അഷ്പാക് മദ്യപിച്ചിരുന്നതായും തുടർന്ന് സുരക്ഷ മുൻനിർത്തിയുള്ള വിലക്കുകൾ ലംഘിച്ച് കടലിനോട് ചേർന്നുള്ള പാറക്കെട്ടിലേക്ക് ഇറങ്ങിയിരുന്നതായും പോലീസ് സ്ഥിരീകരിച്ചു.
ശക്തമായ തിരമാലകൾ ആസ്വദിച്ച് പാറക്കെട്ടിന് മുകളിലിരുന്ന യുവാവിനെ നിമിഷങ്ങൾക്കകം ഒരു ഭീമൻ തിരമാല വന്ന് കടലിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നു.
അപകടകരമായ രീതിയിൽ കടലിനോട് ചേർന്ന് ഇരിക്കരുതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാവ് ഇത് ചെവികൊണ്ടില്ല.
കടലിൽ വീണയുടനെ രക്ഷപ്പെടാനായി ഇയാൾ കുറച്ചുസമയം വെള്ളത്തിൽ കൈകാലിട്ടടിച്ചെങ്കിലും കടൽ അതീവ പ്രക്ഷുബ്ധമായിരുന്നതിനാൽ ശക്തമായ ഒഴുക്കിൽപ്പെട്ട് താഴേക്ക് പോവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരും ബീച്ചിലുണ്ടായിരുന്ന മറ്റു സഞ്ചാരികളും ഉടൻ തന്നെ ബഹളം വെച്ച് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് ബാഗാ തീരത്തുനിന്ന് തന്നെയാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ഈ ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആളുകളുടെ അശ്രദ്ധക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
കടൽ പ്രക്ഷുബ്ധമായിരിക്കുമ്പോൾ നീന്തൽ അറിയുന്നവർക്ക് പോലും രക്ഷപ്പെടുക അസാധ്യമാണെന്നും, ഇത്തരം സ്ഥലങ്ങളിൽ സ്വന്തം ജീവൻ വെച്ച് കളിക്കുന്നവർക്ക് മിനിമം വിവേകം ഉണ്ടാകണമെന്നുമാണ് ദൃശ്യങ്ങളോട് പ്രതികരിച്ച് പലരും കുറിക്കുന്നത്.
Tourist swept away by strong waves at Baga Beach, Goa, while sitting on rocks during rough seas.
— Ghar Ke Kalesh (@gharkekalesh) June 24, 2026
pic.twitter.com/TB5BdQCmIQ
Tags : GoaTragedy BagaBeach GoaTourism BeachSafety ViralVideo