ജപ്പാൻ സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ഷിസുവോക്കയിലെ പ്രശസ്തമായ സെവൻ-ഇലവൻ സ്റ്റോറിൽ വെച്ച് തനിക്ക് വംശീയധിക്ഷേപം നേരിടേണ്ടി വന്നതായി ഇന്ത്യൻ സഞ്ചാരിയും കണ്ടന്റ് ക്രിയേറ്ററുമായ ആനന്ത് എം വെളിപ്പെടുത്തി.
സ്റ്റോറിൽ നിന്ന് വാങ്ങി നൽകിയ ഭക്ഷണം ചൂടാക്കി തരാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ജീവനക്കാരൻ സമ്മതിച്ചെങ്കിലും, പിന്നീട് കടയുടമയായ സ്ത്രീ ഇടപെട്ട് തന്നോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു എന്ന് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ആനന്ത് വ്യക്തമാക്കുന്നു.
വാക്കുതർക്കത്തിനൊടുവിൽ ഉടമ തന്നെ പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും, കാര്യങ്ങൾ ആനന്തിന് അനുകൂലമായാണ് കലാശിച്ചത്. സ്ഥലത്തെത്തിയ ജപ്പാൻ പൊലീസ് ഉദ്യോഗസ്ഥർ ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ട ശേഷം കടയുടമയുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തുകയും, ആനന്തിനോട് മാപ്പ് പറഞ്ഞ് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.
രമ്യതയോടെയും നീതിപൂർവ്വമായും പ്രശ്നം പരിഹരിച്ച ജപ്പാൻ പൊലീസിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. സംഭവസമയത്ത് ഉടമയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ സത്യസന്ധമായി കാര്യങ്ങൾ പൊലീസിനോട് വിശദീകരിച്ച അവിടെ ജോലി ചെയ്യുന്ന നേപ്പാളി ജീവനക്കാരന്റെ നിലപാടിനെയും ആനന്ത് അഭിനന്ദിച്ചു.
എന്നാൽ സത്യം തുറന്നുപറഞ്ഞതിന്റെ പേരിൽ ആ ജീവനക്കാരന് ജോലി നഷ്ടപ്പെട്ടിരിക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ഈ സംഭവത്തിൽ, ജപ്പാൻ പൊലീസിന്റെ പ്രൊഫഷണൽ പെരുമാറ്റത്തെ അഭിനന്ദിക്കുമ്പോഴും കടയുടമയുടെ വംശീയ മനോഭാവത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
Tags : JapanTravel Shizuoka 7Eleven IndianTraveler ViralNews