ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ ഡെബ്രി ഗ്രാമത്തിൽ ദാമ്പത്യപ്രശ്നങ്ങൾക്കും വഴക്കുകൾക്കും വിചിത്രമായൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബുദ്ധിറാം നിഷാദ് എന്നയാൾ.
തന്റെ ഭാര്യ ഫൂൽമതിക്ക് ഗ്രാമത്തിലെ തന്നെ അവധേഷ് എന്ന യുവാവിനോടുള്ള പ്രണയം മനസിലാക്കിയ ഇയാൾ, ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ അശ്രഫ്പൂരിലെ ഒരു ശിവക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
21 വർഷം നീണ്ട ദാമ്പത്യബന്ധത്തിൽ ഇവർക്ക് അഞ്ച് മക്കളുമുണ്ട്. ഏതാനും മാസങ്ങളായി ഫൂൽമതിയും അവധേഷും പ്രണയത്തിലായിരുന്നു. രണ്ട് മാസം മുൻപ് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇരുവരും നാടുവിട്ടുപോയെങ്കിലും നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് ഫൂൽമതിയെ തിരികെ വീട്ടിലെത്തിച്ചു.
എന്നാൽ പിന്നീട് വീട്ടിൽ ദിവസവും വഴക്കും പ്രശ്നവുമായിരുന്നു. പരസ്പരം നിർബന്ധിച്ച് ജീവിക്കുന്നതിലും നല്ലത് ഭാര്യയുടെ സന്തോഷമാണെന്ന് തിരിച്ചറിഞ്ഞ ബുദ്ധിറാം, ഒടുവിൽ അവരെ കാമുകന് കൈപിടിച്ചേൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
തന്നോടൊപ്പം ജീവിക്കാൻ താല്പര്യമില്ലാത്ത ഭാര്യയുടെ സന്തോഷത്തിനാണ് താൻ മുൻഗണന നൽകിയതെന്നും, വെറുതെ വഴക്കിട്ട് സ്വന്തം ജീവൻ അപകടത്തിലാക്കുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് കരുതിയെന്നുമാണ് സംഭവത്തിൽ ബുദ്ധിറാമിന്റെ പ്രതികരണം.
അതേസമയം, ഇത് തന്റെ അവകാശമായിരുന്നുവെന്ന രീതിയിലായിരുന്നു ഫൂൽമതി ഇതിനോട് പ്രതികരിച്ചത്. സന്തോഷത്തോടെ ഭാര്യയെ യാത്രയാക്കിയ ബുദ്ധിറാമിന്റെ ഈ വേറിട്ട തീരുമാനം പ്രദേശത്താകെ വലിയ ചർച്ചയായിരിക്കുകയാണ്.
कलयुग चरम पर है https://t.co/pIQEKIBKAt
— Dinesh shukla (Journalist) ?? (@Dinehshukla) August 5, 2026
Tags : ShockingNews ViralNews UnusualStory TrendingNow UPNews