മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ മാഹോളി ഗ്രാമത്തിൽ റാണി അവന്തിബായി ലോധിയുടെ പ്രതിമ നീക്കം ചെയ്തതിനെ തുടർന്ന് ഉടലെടുത്ത ജനരോഷം അതിരൂക്ഷമായ പ്രതിഷേധമായി മാറി.
സംഭവത്തിൽ പ്രകോപിതരായ അഖില ഭാരതീയ ലോധ ലോധീ മഹാസഭയിലെ അംഗങ്ങളും പ്രദേശവാസികളും ചേർന്ന് സ്ഥലത്ത് പന്തൽ കെട്ടി അനിശ്ചിതകാല ധർണ ആരംഭിക്കുകയായിരുന്നു.
പ്രതിമ പൂർവ്വസ്ഥിതിയിൽ പുനഃസ്ഥാപിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ഇതിനിടെ ഭരണകൂടത്തിന്റെ ശ്രദ്ധ തിരിക്കാനായി ചിലർ സമീപത്തെ മൊബൈൽ ടവറിന് മുകളിൽ കയറി പ്രതിഷേധിച്ചത് മേഖലയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
വിവരമറിഞ്ഞ് സമരസ്ഥലത്തെത്തിയ ചന്ദേരി എംഎൽഎ ജഗന്നാഥ് സിംഗ് രഘുവംശിയെ പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. പ്രതിമ എത്രയും വേഗം വീണ്ടും സ്ഥാപിക്കുമെന്നും ഇതിനായി തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാമെന്നും എംഎൽഎ ഉറപ്പുനൽകിയെങ്കിലും പ്രതിഷേധക്കാർ അത് തള്ളി.
ഉടനടി നടപടിയുണ്ടായില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള കടുത്ത സമരമാർഗങ്ങളിലേക്ക് കടക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. നിലവിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും, പ്രദേശത്ത് ഇനിയും സംഘർഷാവസ്ഥ അയഞ്ഞിട്ടില്ല.
#WATCH | Protesters Climb Tower To Demand Reinstallation Of Rani Avantibai Lodhi Statue In MP's Ashoknagar#MadhyaPradesh #MPNews pic.twitter.com/B8ll1hAIo8
— Free Press Madhya Pradesh (@FreePressMP) August 12, 2026
Tags : MadhyaPradesh Ashoknagar Chanderi MadhyaPradeshNews MPNews