ഒമ്പതു ദിവസത്തെ വിദേശപര്യടനത്തിനുശേഷം പ്രധാനമന്ത്രി തിരിച്ചെത്തി
ഒമ്പതു ദിവസത്തെ വിദേശപര്യടനത്തിനുശേഷം പ്രധാനമന്ത്രി തിരിച്ചെത്തി
Friday, November 21, 2014 11:59 PM IST
ന്യൂഡല്‍ഹി: മ്യാന്‍മര്‍, ഓസ്ട്രേലിയ, ഫിജി രാജ്യങ്ങളിലെ ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഡല്‍ഹിയില്‍ തിരിച്ചെത്തി. ഫിജിയുടെ തലസ്ഥാനമായ സുവയില്‍നിന്ന് ഇന്നലെ രാവിലെ 7.15നു പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെയും പ്രതിനിധിസംഘത്തെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

മൂന്നു രാജ്യങ്ങളിലായി നടന്ന ഈസ്റ് ഏഷ്യ സമ്മേളനം, മ്യാന്‍മറിലെ ആസിയാന്‍-ഇന്ത്യ ഉച്ചകോടി, ഓസ്ട്രേലിയയിലെ ജി-20 ഉച്ചകോടി എന്നിവയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു. ഓസ്ട്രേലിയ, ഫിജി എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. 1981 ല്‍ ഇന്ദിരാഗാന്ധിക്കുശേഷം പസഫിക് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണു മോദി.


ഫിജിയന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ച മോദി, ഫിജിക്ക് 50 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തു. ആഗോള തീവ്രവാദത്തിനെതിരേ പോരാടാന്‍ പ്രതിരോധം, സൈബര്‍, തീരസംരക്ഷണം എന്നീ മേഖലകളില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗ്, മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക്, റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവ്, തായ് പ്രധാനമന്ത്രി ജെന്ഡ പ്രയുത് ചാന്‍-ഒ-ച എന്നിവരുമായും മോദി ചര്‍ച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.