ജിഷ വധം: പ്രതി റിമാൻഡിൽ
ജിഷ വധം: പ്രതി റിമാൻഡിൽ
കൊച്ചി/പെരുമ്പാവൂർ: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ കുറുപ്പംപടിയിലെ ജിഷ വധക്കേസിൽ അറസ്റ്റിലായ അമിറുൾ ഇസ്ലാമിനെ(23) കോടതി റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരം നാലരയോടെ പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് വി. മഞ്ജുവാണ് പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. ഈ മാസം 30 വരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ട പ്രതിയെ കാക്കനാട് സബ്ജയിലിലാക്കി. ഇവിടെവച്ചാകും തിരിച്ചറിയൽ പരേഡ് നടത്തുക. മുഖം കാണാതിരിക്കാൻ ഹെൽമറ്റുകൊണ്ടു മറച്ചാണു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയിട്ടില്ല.

മജിസ്ട്രേട്ട് പ്രതിയോട് ദ്വിഭാഷിയുടെ സഹായത്തോടെ രണ്ടു കാര്യങ്ങളാണു പ്രധാനമായും ചോദിച്ചത്. പോലീസ് മർദിച്ചിരുന്നോ, നിയമസഹായം ആവശ്യമുണ്ടോ എന്നിവയായിരുന്നു ചോദ്യങ്ങൾ. പോലീസ് മർദിച്ചില്ലെന്നും നിയമസഹായം ആവശ്യമുണ്ടെന്നും പ്രതി മറുപടി നൽകി. അമിറുളിന്റെ ആവശ്യപ്രകാരം അഡ്വ. പി. രാജനെ കോടതിതന്നെ പ്രതിക്കുവേണ്ടി നിയോഗിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ പി.എൻ. അബ്ദുൾ ജലീലാണ് പോലീസിനായി ഹാജരായത്. ആലുവയിൽ മെഡിക്കൽ സംഘം പരിശോധന നടത്തിയ ശേഷമാണു പ്രതിയെ കോടതിയിലേക്കു കൊണ്ടുപോയത്.

ബംഗാൾ സ്വദേശി ലിപ്ടൺ ബിശ്വാസായിരുന്നു കോടതിയിൽ ദ്വിഭാഷി. കേസ് അന്വേഷണത്തിൽ കാലതാമസം നേരിടാതിരിക്കാനാണു തിരിച്ചറിയൽ പരേഡ് സബ് ജയിലിൽ നടത്താൻ തീരുമാനിച്ചത്. ജുഡീഷൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും തിരിച്ചറിയൽ പരേഡ്. ഇന്നുതന്നെ തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണു പോലീസ്.


പ്രതിക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമം 302, 376, 76 എ, 36 എ എന്നീ വകുപ്പുകളിലാണു പോലീസ് കേസെടുത്തിട്ടുള്ളത്. ശാസ്ത്രീയ തെളിവുകളാണ് പോലീസ് കോടതിയിൽ ഹാജരാക്കിയത്. ചുവന്ന നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച പ്രതിയെ കറുത്ത തുണികൊണ്ടു മുഖം മറച്ചശേഷം ഹെൽമറ്റ് ധരിപ്പിച്ചാണ് കോടതിയിലെത്തിച്ചത്. ആദ്യം ഹെൽമറ്റ് നീക്കം ചെയ്തശേഷം മജിസ്ട്രേറ്റിന്റെ ചേംബറിൽവച്ചാണു മുഖത്ത് ഇട്ടിരുന്ന കറുത്ത തുണി മാറ്റിയത്. കോടതി വിസ്താരത്തിനുശേഷം ഹെൽമറ്റ് ധരിപ്പിച്ചുതന്നെയാണു വാഹനത്തിൽ കയറ്റിയത്.

ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറുപ്പംപടി ഇരിങ്ങോളിൽ നിയമവിദ്യാർഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. കൊല നടന്നതിന്റെ 50–ാം ദിവസമാണ് ആസാം നൗഗാവ് ജില്ലയിലെ ദോൾഡ ഗ്രാമത്തിൽനിന്നുള്ള അമിറുൾ കാഞ്ചിപുരത്തുനിന്ന് അറസ്റ്റിലാകുന്നത്. പ്രതി കൃത്യം നടത്തിയ ശേഷം കനാൽക്കരയിൽ ഉപേക്ഷിച്ച ചെരുപ്പാണു കേസിൽ വഴിത്തിരിവായത്.

നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ആലുവ പോലീസ് ക്ലബ്ബിൽ പ്രതിയെ ചോദ്യം ചെയ്തു. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കോടതിയിൽ സമർപ്പിക്കുന്നതിനാണു പോലീസ് ഇപ്പോൾ ശ്രമം നടത്തുന്നതെന്നു ഡിജിപി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.