കണ്ണൂർ: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 77.23 ശതമാനം പോളിംഗിംഗുമായി സംസ്ഥാനത്ത് കണ്ണൂര്‍ ജില്ല ഒന്നാമതെത്തി. രാത്രി 10 വരെയുള്ള കണക്കാണിത്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ തന്നെ ജില്ലയില്‍ പൊതുവെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ ഒരു മണിക്കൂറില്‍ തന്നെ 6.7 ശതമാനം പോളിംഗ് ഉണ്ടായി. തുടര്‍ന്ന് ഓരോ മണിക്കൂറിലും ശരാശരി ആറ് മുതല്‍ 7.5 ശതമാനം വരെയായി ക്രമാനുഗതമായ വര്‍ധനയാണ് വോട്ടിംഗ് നിലയില്‍ കണ്ടത്. രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്.
രണ്ട് മണിക്കൂറില്‍ 14.76 ശതമാനം പേര് വോട്ട് ചെയ്തു. കഠിനമായ ചൂട് കാരണം ഉച്ചയോടെ പോളിംഗില്‍ നേരിയ കുറവ് ഉണ്ടായി. എന്നാല്‍ തുടര്‍ന്നുള്ള മണിക്കൂറില്‍ വോട്ട് ചെയ്യാനായി ആളുകള്‍ വലിയ തോതില്‍ തന്നെ എത്തി. ഉച്ചകഴിഞ്ഞ് മൂന്ന് ആയപ്പോഴേക്കും ജില്ലയിലെ പോളിംഗ് ശതമാനം 55.37 ലേക്ക് ഉയര്‍ന്നു.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 76.89 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാത്രി 10ന് ശേഷവും ഒരു ബൂത്തിൽ പോളിംഗ് പുരോഗമിക്കുകയാണ്. ആദ്യ ഒരു മണിക്കൂറില്‍ 5.96 ആയിരുന്നു. തുടര്‍ന്ന് ഒമ്പതോടെ 12.63 ഉം 11 ഓടെ 26.96 ഉം ശതമാനമായി. ഉച്ചയ്ക്ക് ഒന്നോടെ മണി 41.50 ശതമാനത്തിലേക്ക് ഉയര്‍ന്ന പോളിംഗ് വൈകുന്നേരം നാലോടെ 61.47 ശതമാനമായി. ജില്ലയില്‍ ഏറ്റവും കൂടിയ പോളിംഗ് രേഖപ്പെടുത്തിയത് പയ്യന്നൂരാണ് 79.47 ശതമാനം. കുറവ് ഇരിക്കൂര്‍ മണ്ഡലത്തിലും 72.02.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ കൂടിയ പോളിംഗ് നടന്നത് മട്ടന്നൂരിലാണ്. 81.04 ശതമാനം. കുറഞ്ഞ പോളിംഗ് ഇരിക്കൂര്‍ മണ്ഡലത്തിലാണ് 72.50ശതമാനം. കണ്ണൂര്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ പോളിങ്ങ് ശതമാനം: പയ്യന്നൂര്‍ 80.30 ശതമാനം, കല്യാശേരി 77.65 ശതമാനം, തളിപ്പറമ്പ് 80.18 ശതമാനം, അഴീക്കോട് 74.87 ശതമാനം, കണ്ണൂര്‍ 73.99 ശതമാനം, ധര്‍മടം 79.38 ശതമാനം, പേരാവൂര്‍ 74.54 ശതമാനം, തലശേരി 76.01 ശതമാനം, കൂത്തുപറമ്പ് 77.2 ശതമാനം എന്നിങ്ങനെയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിംഗ് ശതമാനം 83.2 ശതമാനമായിരുന്നു.
ജില്ലയില്‍ 21,16,876 വോട്ടര്‍മാരില്‍ 16,33,172 പേര് വോട്ട് ചെയ്തു. ഇതിൽ 7,50,063 (74.81 ശതമാനം) പുരുഷന്മാരും 8,83,184 (79.26 ശതമാനം) സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ആകെ എട്ടുപേരുള്ള ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നാലുപേര്‍ വോട്ട് ചെയ്തു.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 1178 ബൂത്തുകളില്‍ 1177 (99.91 ശതമാനം) പോളിംഗ് പൂര്‍ത്തിയായി. വടകര മണ്ഡലത്തിന്റെ ഭാഗമായ തലശേരിയില്‍ 165ല്‍ 140 ഇടത്തും കൂത്തുപറമ്പില്‍ 172ല്‍ 166 ഇടത്തും പോളിംഗ് പൂര്‍ത്തിയായി.
കാസര്‍ഗോഡ് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരില്‍ 181ല്‍ 179 ബൂത്തിലും കല്യാശേരി 170ല്‍ 169 ബൂത്തിലും പോളിംഗ് പൂര്‍ത്തിയായി.