കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം മേയ് 16ന് നീരെഴുന്നള്ളത്തോടെ ആരംഭിക്കും. ഉത്സവത്തിന്റെ നാളുകളും സമയക്രമങ്ങളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകള്‍ ഇന്നലെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കുത്തോട് മണ്ഡപത്തില്‍ നടന്നു.
ക്ഷേത്ര അടിയന്തരക്കാര്‍, സമുദായി കൃഷ്ണമുരളി നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര കണക്കപ്പിള്ളയാണ് ഉത്സവ തീയതി കുറിച്ചത്. 21ന് നെയ്യാട്ടം, 22ന് ഭണ്ഡാരം എഴുന്നള്ളത്ത്, 29ന് തിരുവോണം ആരാധന, ഇളനീർവയ്പ്, 30ന് ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂൺ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശതം, ഒന്‍പതിന് പുണർതം ചതുശതം, 11ന് ആയില്യം ചതുശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശതം, വാളാട്ടം, കലശപൂജ എന്നിവയാണ് മറ്റ് പ്രധാന ഉത്സവദിനങ്ങൾ. 17ന് തൃക്കലശാട്ടോടെ വൈശാഖോത്സവം സമാപിക്കും.
പ്രക്കൂഴത്തിന്റെ ഭാഗമായി തണ്ണീര്‍കുടി ചടങ്ങാണ് ആദ്യം നടന്നത്. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാന്, പെരുവണ്ണാന്, ജന്മാശാരി, പുറംകലയന്‍, കൊല്ലന്, കാടന്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒറ്റപ്പിലാനും പുറംകലയനും ചേര്‍ന്ന് അക്കരെ കിഴക്കെനടയ്ക്ക് സമീപം ബാവലിക്കെട്ടിനും തുടക്കമിട്ടു.
തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കുന്നതിനാണ് ബാവലിക്കെട്ട് നടത്തുന്നത്. തുടര്‍ന്ന് രാമല ഇല്ലത്ത് ശ്രീവത്സൻ നമ്പൂതിരി അവിൽ അളവും കണക്കപ്പിള്ള പ്രദീപ് വാര്യരുടെ നേതൃത്വത്തിൽ നെല്ലളവും നടത്തി.
ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യന് നായർ അടക്കമുള്ള പാരമ്പര്യ ഊരാളന്മാരുടെയും ഏഴില്ലക്കാരുടെയും നേതൃത്വത്തില്‍ കണക്കപ്പിള്ള, ഓച്ചര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രക്കൂഴം ചടങ്ങുകൾ. രാത്രി ആയില്യാര്‍ക്കാവില്‍ ക്ഷേത്ര ജന്മശാന്തി പടിഞ്ഞീറ്റ രാമചന്ദ്രന് നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗൂഢപൂജ നടത്തി.