പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞു. ഇന്നലെ വൈകുന്നേരം പോളിംഗ് അവസാനിച്ചശേഷമുള്ള കണക്കുകൾ പ്രകാരം 63.35 ശതമാനം വോട്ടർമാർ മാത്രമാണ് പോളിംഗ് ബൂത്തിലെത്തിയത്. ഏതാനും ചില ബൂത്തുകളിലെ കണക്കുകൾ കൂടി ലഭ്യമാകാനുള്ളതിനാൽ ശതമാനത്തിൽ നേരിയ വർധന പ്രതീക്ഷിക്കുന്നു.
എന്നാൽ 2019ലെ പോളിംഗിനെ അപേക്ഷിച്ച് പത്തുശതമാനത്തിന്റെ കുറവാണുള്ളത്. 74.24 ശതമാനമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. 2014ൽ 65.70 ശതമാനമായിരുന്നു പോളിംഗ്.
ഇക്കുറി പുരുഷ വോട്ടർമാരിൽ 64.86 ശതമാനവും സ്ത്രീകളിൽ 61.96 ശതമാനവും വോട്ട് രേഖപ്പെടുത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പോളിംഗ് ശതമാനം 66.66 ആണ്.
ലഭ്യമായ കണക്കുകളിൽ 14, 29,700 വോട്ടർമാരിൽ 9,05,727 പേർ മാത്രമാണ് പോളിംഗ് ബൂത്തിലെത്തിയത്. ഇതിൽ 4,43,194 പുരുഷൻമാരും 4,62,527 സ്ത്രീകളും ആറ് ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഉൾപ്പെടുന്നു. ഗവി മേഖലയിലെ ബൂത്തുകളിൽനിന്നുള്ള കണക്കുകൾ കൂടി മാത്രമാണ് ഇതിൽ ഇനി ചേർക്കപ്പെടാനുള്ളത്.
നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ഇത്തവണത്തെ പോളിംഗ് ശതമാനം
കാഞ്ഞിരപ്പള്ളി - 66.11 ,
പൂഞ്ഞാർ - 63.48,
തിരുവല്ല - 60.52,
റാന്നി - 60.71,
ആറൻമുള - 61.31,
കോന്നി - 64.24 ,
അടൂർ - 67.46 .
ചൂടിൽ വലഞ്ഞ് ജനം; വോട്ടിംഗിൽ നിസംഗത
പത്തനംതിട്ട: ജനാധിപത്യ ഉത്സവത്തിൽ രാവിലെ ആവേശം പ്രകടമായിരുന്നെങ്കിലും പകൽച്ചൂടിന്റെ കാഠിന്യം ഏറിയതോടെ വോട്ടർമാർ തളർന്നു. ആദ്യ മണിക്കൂറിൽ മൂന്നു ശതമാനവും അടുത്ത ഒരു മണിക്കൂറിനുള്ളിൽ 12 ശതമാനത്തിലേക്കും 11 മണിയോടെ 20 ശതമാനത്തിലേക്കും ഉയർന്നിരുന്നു.
ജനാധിപത്യാവകാശം വിനിയോഗിക്കാനായി പുറത്തിറങ്ങിയവർ പകൽച്ചൂടിന്റെ കാഠിന്യത്തിൽ തളർന്നു. പോളിംഗ് ബൂത്തുകളിലും വെയിലിന്റെ കാഠിന്യം വോട്ടർമാരെ വലച്ചു. ടർപ്പോളിൻ വലിച്ചുകെട്ടി ചൂടിൽനിന്നു സുരക്ഷനൽകാൻ ശ്രമിച്ചെങ്കിലും പലയിടത്തും ക്യൂ നീണ്ടതോടെ ഇതിനു പുറത്തേക്കും നിര നീണ്ടു.
വയോധികർ ഉൾപ്പെടെയുള്ളവർ മണിക്കൂറുകൾ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തങ്ങി. ഇതിനിടെ വോട്ടിംഗ് മെഷീനുകളുടെ മെല്ലപ്പോക്കും വോട്ടർമാരെ വലച്ചു.
പലയിടത്തും മെഷീനുകൾ തകരാറിലായി. ഇതിന്റെ പേരിൽ പലരും കാത്തുനിന്ന് മടുത്ത് മടങ്ങി. മെഷീനുകളുടെ മെല്ലപ്പോക്കിൽ വൈകിത്തുടങ്ങിയ പോളിംഗ് പലയിടത്തും വോട്ടർമാരെ വലച്ചു. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നിര കാണാനുണ്ടായിരുന്നു.
ആദ്യ മൂന്നര മണിക്കൂറിൽ പത്തനംതിട്ടയിൽ 20 ശതമാനം വോട്ടിംഗ് പൂർത്തിയായപ്പോൾ റാന്നി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ആറൻമുളയിൽഈ സമയപരിധിയിൽ 47,000 പേരാണ് വോട്ടു ചെയ്തത്. 12 ഓടെ വോട്ടിംഗ് ശതമാനം താഴേക്കായി.
രാവിലെത്തെ വൈകൽ മൂലം ഇത്തരം ബൂത്തുകളിൽ നീണ്ടനിര ഉച്ചയ്ക്കും കാണാമായിരുന്നു. എന്നാൽ വോട്ടെടുപ്പ് സുഗമമായിനടന്ന ബൂത്തുകളിൽ വൈകുന്നേരം നാലോടെ വോട്ടെടുപ്പ് അവസാനിച്ച പ്രതീതിയുമായി.
അടിസ്ഥാന സൗകര്യങ്ങൾ പരിമിതം
വോട്ടെടുപ്പ് കേന്ദ്രങ്ങൾ ജനസൗഹൃദമായിരിക്കും എന്നത് ജില്ലാ ഭരണകൂടത്തിന്റെ അവകാശ വാദങ്ങളിൽ ഒതുങ്ങി. കൊടുംചൂടിൽ വോട്ടെടുപ്പും മന്ദഗതിയിലാതോടെ വോട്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്നു.
വയോധികരെയും കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരെയും ഇത് ഏറെ ബാധിച്ചു.
പലയിടത്തും വെയിലിലാണ് വോട്ടർമാർ ക്യൂനിന്നത്. മുതിർന്ന പൗരൻമാർക്ക് കാത്തുനിൽക്കേണ്ടിവരില്ലെന്ന് വരണാധികാരിയായ കളക്ടർ ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. വയോധികരായ അമ്മമാരാണ് ഏറ്റവും ബുദ്ധിമുട്ടിയത്.
കുഞ്ഞുങ്ങൾക്ക് ക്രഷ് സൗകര്യം ഒരുക്കുമെന്ന് വാഗ്ദാനംചെയ്തെങ്കിലും നടപ്പായില്ല. വോട്ടിങ് കേന്ദ്രങ്ങളായിരുന്ന സ്കൂളുകളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത് പോളിംഗ് ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.