വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കണം: കെഎഫ്പിഎസ്എ
Friday, May 16, 2025 2:00 AM IST
നിലന്പൂർ: വനത്തിലെ വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിഷേഷൻ (കെഎഫ്പിഎസ്എ) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കടുവയുടെ ആക്രമണത്തിൽ കാളികാവ് ഭാഗത്ത് ഒരാൾ മരിച്ച സാഹചര്യത്തിലാണ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
അബ്ദുൾ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളി കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ടത് ദൗർഭാഗ്യകരമാണ്. ദുരന്തം നടന്ന ഉടൻ വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തുകയും മറ്റു നടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്. വന്യജീവി ആക്രമണം സവിശേഷ ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വനം, പോലീസ്, റവന്യു, തദ്ദേശ വകുപ്പുകൾ എന്നിവ യോജിച്ച് പ്രവർത്തിച്ചാലേ സംഘർഷം കുറച്ചുകൊണ്ടുവരാൻ കഴിയൂ.
വനമേഖലയോടു ചേർന്നു കിടക്കുന്ന സ്വകാര്യതോട്ടങ്ങൾ കാടുപിടിച്ചു കിടന്ന് വന്യജീവികളുടെ ആവാസസ്ഥലമായി മാറുന്ന സാഹചര്യമുണ്ട്. ഈ തോട്ടങ്ങളിലെ കാടുകൾ വെട്ടി വൃത്തിയാക്കേണ്ടതുണ്ട്.
ദുരന്തബാധിതർക്ക് അടിയന്തരമായി സാന്പത്തിക സഹായങ്ങൾ ലഭ്യമാക്കണം. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയതായി രൂപീകരിച്ച ദ്രുത പ്രതികരണ ടീമിൽ (ആർആർടി) മതിയായ സ്റ്റാഫുകളെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും നൽകണം.
20 ആർആർടികളിൽ 20 ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരെ അപ്ഗ്രേഡ് ചെയ്തു നിയമിക്കാനുള്ള സർക്കാർ ഉത്തരവ് ധനവകുപ്പിന്റെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
നിലവിലുള്ള സാഹചര്യം നിയമാനുസൃതമായി ജോലി നോക്കുന്ന വനം വകുപ്പ് ജീവനക്കാർക്ക് നേരേ കൈയേറ്റം നടത്താനുള്ള അവസരമായി ചിലർ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. ആയത് എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്നും കെഎഫ്പിഎസ്എ പ്രസതാവനയിൽ വ്യക്തമാക്കി.