പേരിനുവേണ്ടി മാത്രം മട്ടുപ്പാവിൽ പച്ചക്കറി കൃഷി തുടങ്ങി മൂന്നോ നാലോ മാസം കൊണ്ട് പൂട്ടിക്കെട്ടി പോകുന്നവർക്കിടയിലാണ് ചന്ദ്രേട്ടൻ വ്യത്യസ്തനാകുന്നത്. ഒന്നും രണ്ടുമല്ല...18 വർഷമായി മട്ടുപ്പാവിലെ പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കുന്ന ജൈവകർഷകനാണ് ഫറോഖ് ചെറുവണ്ണൂർ ചാലിയകത്ത് ചന്ദ്രൻ (59).
ചന്ദ്രന്റേത് ഒരു അഡാർ പച്ചക്കറി തോട്ടമാണെന്നു കാണുന്നവരെല്ലാം സമ്മതിക്കും. എന്തൊക്കെയാണ് മട്ടുപ്പാവിൽ വിളയുന്നത് എന്നതിനു പകരം എന്തൊക്കെയാണ് ഇല്ലാത്തതെന്നു ചോദിച്ചാലും പെടും. കാരണം പൊതുവിപണിയിലെ പച്ചക്കറി കടകളിൽ ലഭിക്കുന്ന പച്ചക്കറികളെല്ലാം ചന്ദ്രേട്ടന്റെ മട്ടുപ്പാവിലുണ്ട്.
സവാള, വെളുത്തുള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ളവർ, മല്ലിയില, പുതിനയില, കറിവേപ്പില, പച്ചമുളക്, കാബേജ്, കാപ്സിക്കം, പാവയ്ക്ക, വെണ്ടക്ക, തക്കാളി, വഴുതന, പാവൽ, ഉരുളക്കിഴങ്ങ്, പയർ, പടവലം, കക്കിരി.... തുടങ്ങി മാർക്കറ്റിൽ കിട്ടുന്ന എല്ലായിനം പച്ചക്കറികളും നിലംതൊടീക്കാതെ ചന്ദ്രൻ പരിപാലിക്കുന്നുണ്ട്.
രാസ, കീടനാശിനികൾ പ്രയോഗിക്കാത്ത ശുദ്ധമായ പച്ചക്കറികൾ സ്വന്തം ആവശ്യത്തിന് ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വീടിന്റെ മട്ടുപ്പാവിൽ ചന്ദ്രേട്ടൻ തുടങ്ങിയ കൃഷി നാട്ടിൽ വൻഹിറ്റാണ്.
പച്ചക്കറി കൃഷി ചെയ്യാൻ സ്വന്തമായി സ്ഥലമില്ലാവരാണോ? അത്തരം ആശങ്കയുള്ളവർക്കു ചന്ദ്രനിൽനിന്ന് കൃഷിയുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാം. സ്വന്തമായുള്ള 10 സെന്റ് സ്ഥലത്ത് 1300 ചതുരശ്ര അടിയിൽ വീട് നിർമിച്ചതോടെ കൃഷി ചെയ്യാൻ സ്ഥലമില്ലാതായി. ചെറുപ്പം മുതലേ കൃഷിയിൽ തത്പരനായിരുന്ന ചന്ദ്രനു കൃഷി ചെയ്യാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ലതാനും.
അങ്ങനെയാണ് മട്ടുപ്പാവിലേക്ക് ചന്ദ്രൻ വിത്തുകളുമായി ചേക്കേറിയത്. ആദ്യം സിമന്റ് ചാക്കുകളിലായിരുന്നു കൃഷി. ആറുമാസമാകുന്പോഴേക്കും സിമന്റ് ചാക്ക് ദ്രവിച്ചു തുടങ്ങും. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് തലപുകച്ചപ്പോഴാണ് 30 ലിറ്ററിന്റെ കന്നാസ് വാങ്ങി രണ്ടായി കീറി അതിൽ കൃഷി ചെയ്യാമെന്നു കണ്ടെത്തിയത്.
മട്ടുപ്പാവിൽ നന്നായി വെയിലടിക്കുമെന്നതിനാൽ ആവശ്യത്തിനു വളവും ജലവും കൊടുത്തപ്പോൾ പച്ചക്കറികൾ നന്നായി വിളഞ്ഞു. മഴക്കാലമായാലും വേനൽക്കാലമായാലും ചന്ദ്രന്റെ പച്ചക്കറിത്തോട്ടം സമ്പന്നമാണ്.
പച്ചക്കറികൾക്ക് ചന്ദ്രേട്ടൻ മാർക്കറ്റിനെ ആശ്രയിക്കാറില്ല. ആവശ്യത്തിൽ കൂടുതൽ പച്ചക്കറികൾ വിളയുന്നുണ്ടെങ്കിലും ചന്ദ്രൻ ഇതുവരെ വിലയ്ക്ക് മറ്റുള്ളവർക്ക് കൊടുത്തിട്ടില്ല. ബന്ധുക്കൾ വീട്ടിൽ വന്നാൽ അവർ തിരികെ പോകുന്നത് ഒരു മുറം പച്ചക്കറികളുമായാണ്.
ചന്ദ്രൻ കാരണം അയൽവാസികൾക്കും നല്ല പച്ചക്കറികൾ കഴിക്കാം. പശുവിനെ വളർത്തുന്ന അയൽവീടുകളിൽനിന്ന് കൃഷി ആവശ്യത്തിന് ചന്ദ്രന് ചാണകം ലഭിക്കുന്നത് സൗജന്യമായാണ്. അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ച് ചന്ദ്രനും അയൽവാസികളും പരിസ്ഥിതി സംരക്ഷണാർത്ഥം സ്നേഹവലയം തീർക്കുകയാണ്.
2024ൽ ചന്ദ്രനും സുഹൃത്തുക്കളും ചേർന്നുള്ള സ്വാശ്രയ സംഘം ചെറുവണ്ണൂർ സഹകരണ ബാങ്കിന്റെ ഭൂമിയിൽ ജൈവപച്ചക്കറി കൃഷി ചെയ്തത് വിജയകരമായിരുന്നു. ഇത്തവണ പൊറ്റമ്മൽ നെല്ലിക്കോട് ശ്രീനിവാസൻ എന്നയാൾ ചന്ദ്രന് കൃഷി ചെയ്യാൻ സ്ഥലം സൗജന്യമായി നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം അക്ഷയപാത്രമായി മാറിയതിന്റെ സന്തോഷത്തിലാണ് ചന്ദ്രന്റെ ഭാര്യ രജിത. ഇന്നെന്താണ് കറി വയ്ക്കുക എന്ന വീട്ടമ്മമാരുടെ പതിവ് പരിവേദനമൊന്നും ചന്ദ്രന്റെ വീട്ടിൽനിന്നുയരുന്നില്ല.
ഓണത്തിനു മാത്രമല്ല, എപ്പോഴായാലും ഒരു മുറം പച്ചക്കറികൾ കിട്ടും മട്ടുപ്പാവിൽ നിന്ന്. വീട്ടുജോലികൾ കഴിഞ്ഞാൽ ചന്ദ്രനെ കൃഷിയിൽ സഹായിക്കുകയാണ് രജിതയുടെ വിനോദം. ചാലിയം ഇന്പിച്ചി സ്കൂൾ അധ്യാപികയായ മകൾ അഷ്നയും മകൻ അഷിനും ചന്ദ്രന്റെ കൃഷിക്ക് പൂർണ പിന്തുണയും സഹകരണവും നൽകുന്നുണ്ട്.
വിവിധ സർക്കാർ, സ്വകാര്യ ഏജൻസികളുടെതായി ചന്ദ്രന് 20ലേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തനിക്കറിയാവുന്ന വിവരങ്ങൾ മറ്റുള്ളവർക്കു പങ്കുവയ്ക്കാനും ചന്ദ്രൻ സമയം കണ്ടെത്തുന്നുണ്ട്. കൃഷി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ നാട്ടിലെങ്ങും കൃഷി സംബന്ധമായ ക്ലാസുകൾ എടുക്കുന്നതും ചന്ദ്രനാണ്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അങ്കണവാടി ജീവനക്കാർക്കുമെല്ലാം കൃഷി പാഠങ്ങൾ വിവരിച്ചുകൊടുക്കാൻ വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ ആദ്യം ക്ഷണിക്കുന്നത് ചന്ദ്രനെയാണ്.
ഫോണ്: 9447425797
Tags : Agriculture Karshakan