കുടിയേറ്റ മേഖലയിലെ നെല്ലറയായ ചേകാടി പാടത്ത് കൊയ്ത്ത് ഉത്സവം. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ഗന്ധകശാല നെൽകൃഷി ചെയ്യുന്ന പ്രധാന പാടമാണ് ചേകാടി. ഇത്തവണത്തെ വിളവെടുപ്പിൽ നൂറുമേനി വിളയിച്ച് നെൽകൃഷിയെ നെഞ്ചിലേറ്റിയിരിക്കുകയാണ് ചേകാടിയിലെ കർഷകർ.
പുൽപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡായ ചേകാടി ഗോത്ര വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണ്. മൂന്നു വശം വനത്താലും ഒരു ഭാഗം കബനി നദിയാലും ചുറ്റപ്പെട്ടു കിടക്കുന്നതാണ് ചേകാടിയിലെ നെൽപാടം.
300 ഏക്കറോളം ഒരേ നിരപ്പിലുള്ള നെൽപാടമാണ് എന്ന പ്രത്യേകതയും ചേകാടിക്കുണ്ട്. നൂറ്റന്പതോളം കർഷകരാണ് ഇവിടെ നെൽകൃഷി ചെയ്തിരിക്കുന്നത്. ഇതിൽ 93 പേർ ആദിവാസി ട്രൈബൽ കർഷകരാണ്.
വിവിധയിനം നെല്ലിനങ്ങളായ ഗന്ധകശാല, വലിച്ചൂരി, കുള്ളൻ തൊണ്ടി, മലബാർ മട്ട തുടങ്ങിയ നെല്ലിനങ്ങളാണ് പാടത്ത് ഏറെയും കൃഷി ചെയ്തിരിക്കുന്നത്. ഭൂരിഭാഗം കർഷകരും രാസവളം ഒഴിവാക്കി ജൈവകൃഷി രീതിയാണ് അവലംബിക്കുന്നത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് നെൽകൃഷിക്കു തുടക്കം കുറിക്കുന്നത്. നാലര മാസം-അഞ്ച് മാസം വരെ വളർച്ചയുള്ള നെല്ലിനങ്ങളാണ് പാടത്ത് കൃഷി ചെയ്തിരിക്കുന്നത്.
രൂക്ഷമായ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിനായി നെൽകൃഷി ആരംഭിക്കുന്നതുമുതൽ പാടത്ത് കാവൽപുര ഒരുക്കിയാണ് ചേകാടി പാടത്ത് കർഷകർ കൃഷി ചെയ്യുന്നത്.
ഇവിടുത്തെ തൊഴിലാളികൾക്ക് പുറമേ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നെൽകൃഷി രീതി അവലംബിച്ചിട്ടുണ്ട്. ചേകാടി പാടത്ത് ഗന്ധകശാല നെൽകൃഷി ആരംഭിക്കുന്നത് മുതൽ വിളവെടുപ്പുകാലം വരെ ഏറെ കരുതലോടെയാണ് കർഷകർ പരിപാലിക്കുന്നത്.
കതിരിടുന്നതിനു പിന്നാലെ ചെറിയ കാറ്റിലും മഴയിലും ചെടി വീണു പോകുന്നതിനു പുറമേ വന്യജിവിശല്യത്തേയും അതിജീവിച്ചാണ് കർഷകർ നെല്ല് വിളയിക്കുന്നത്.
നെല്ല് വിളഞ്ഞു പാകമാകുന്നതോടെ ഗന്ധകശാല നെല്ലിന്റെ സുഗന്ധം വന്യമൃഗങ്ങളെ ആകർഷിക്കുന്നതിനാൽ വിളവെടുപ്പ് കാലത്ത് പാടത്ത് കാവലിരുന്നാണ് നെൽകൃഷിയെ കർഷകർ സംരക്ഷിക്കുന്നത്.
യന്ത്രമുപയോഗിച്ച് ഗന്ധകശാല വിളവെടുക്കാൻ കഴിയില്ല. തൊഴിലാളികളെ ഉപയോഗിച്ചാണ് ഗന്ധകശാല വിളവെടുപ്പും സംസ്കരണവും. ഗന്ധകശാല നല്ല വിളവ് ലഭിച്ചാൽ ഒരു ഏക്കറിൽ 6 മുതൽ 8 ക്വിന്റൽ വരെയും മറ്റ് നെല്ലിനങ്ങൾ ഏക്കറിൽ 16 മുതൽ 25 ക്വിന്റൽ വരെയും വിളവ് ലഭിക്കും.
വിളവെടുപ്പ് കാലത്ത് ചേകാടിയിലെ ഗന്ധകശാല നെല്ല് വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആളുകൾ എത്താറുണ്ടെന്നും കർഷകർ പറഞ്ഞു. അന്യജില്ലകളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് ചേകാടിയിലെ നെൽപാടം വിളഞ്ഞ് നിൽക്കുന്നത് മനോഹരമായ കാഴ്ച കൂടിയാണ്.

ഞാറിടുന്നത് മുതൽ പാടത്ത് കാവൽ പുരയൊരുക്കി അഞ്ചു മാസത്തോളം രാപകലില്ലതെ കാവലിരുന്നാണ് നെൽകൃഷിയെ വന്യമൃഗശല്യത്തിൽനിന്ന് സംരക്ഷിക്കുന്നത്.
സർക്കാർ ഗന്ധകശാല നെൽകൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനായി സഹായങ്ങൾ നൽകിയാൽ കൂടുതൽ പാടങ്ങളിലേക്കു വ്യാപിപ്പിക്കാൻ കഴിയുമെന്നും കർഷകർ പറയുന്നു.
ജില്ലയിൽ ഏറ്റവുമധികം ഗന്ധകശാല കൃഷി ചെയ്യുന്ന പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചേകാടിയിൽ ഇത്തവണ ഗന്ധകശാല കൃഷി പകുതിയിലേറെ കുറഞ്ഞു.
സർക്കാർ സഹായപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയില്ലെങ്കിൽ ഗന്ധകശാലകൃഷി ഇല്ലാതാകുന്ന കാലം വിദൂരമല്ലെന്നാണു ചേകാടിയിലെ കർഷകർ പറയുന്നത്.
ഗന്ധകശാല കൃഷി ആരംഭിക്കുന്നതു മുതൽ വിളവെടുപ്പുകാലംവരെ നേരിടേണ്ടി വരുന്നത് ഒട്ടേറെ പ്രതിസന്ധികളാണെന്നും കർഷകർ പറയുന്നത്. എന്നാലും പരന്പരാഗതമായി പൂർവികരുടെ കാലം മുതൽ ആരംഭിച്ച നെൽകൃഷിയെ കൈവിടാതെ സംരക്ഷിക്കുകയാണ് ചേകാടിയിലെ യുവ കർഷകർ.
ചേകാടി പാടത്ത് ജലസേചന പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുകയും വന്യമൃഗശല്യത്തിന് പരിഹാരം കാണുകകൂടി ചെയ്താൽ ചേകാടി പാടത്ത് നെൽകൃഷി വിപുലീകരിക്കാൻ കഴിയും.
ഇത്തവണത്തെ നെൽകൃഷി കാലവസ്ഥ അനുയോജ്യമായതിനാൽ മികച്ച വിളവാണ് ലഭിച്ചതെന്നും കർഷകർ പറയുന്നു.
Tags : Agriculture Karshakan