ടാറ്റാ കണ്‍സൾട്ടൻസിയിലെ ജോലി ഉപേക്ഷിച്ച് പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങിയ യുവാവ് ഇന്നു ചരിത്രം സൃഷ്ടിക്കുന്നു. തൂശനിലയും പച്ചക്കറികളും വെള്ളരി എന്ന ബ്രാൻഡിൽ ഓണ്‍ലൈൻ, ഓഫ്ലൈൻ വിപണിയിൽ എത്തിക്കുന്ന ആലപ്പുഴ പുത്തനന്പലം ഭാഗ്യയിൽ ഭാഗ്യരാജ് എന്ന യുവകർഷകൻ കാർഷിക കേരളത്തിനും യുവാക്കൾക്കും മാതൃകയാണ്.
ഇലയ്ക്കും കുലയ്ക്കുമായി പതിനായിരത്തോളം ഞാലിപ്പൂവൻ വാഴകളാണ് കൃഷി ചെയ്തിരിക്കുന്നത്. ചേർത്തലയിലെയും പരിസരപ്രദേശത്തെയും ഹോട്ടലുകാർക്ക് എല്ലാ ദിവസവും ഭാഗ്യരാജ് ഇലകൾ എത്തിക്കുന്നുണ്ട്.
365 ദിവസവും വിളവെടുക്കുന്ന രീതിയിലാണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് കൃഷി. ചേർത്തലയിലെയും എറണാകുളത്തെയും സ്വന്തം കട വഴിയും പച്ചക്കറി വില്പന നടത്തുന്നുണ്ട്.
കൃഷിയിലിറങ്ങാൻ ജോലി ഉപേക്ഷിച്ചു
ബികോം ബിരുദവും എച്ച്ആർ ആൻഡ് ഫിനാൻസിൽ എംബിഎയും നേടിയ ഭാഗ്യരാജ് കൃഷിയോടുള്ള താത്പര്യത്തിലാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്.
പൂന ടാറ്റാ കണ്‍സൾട്ടൻസിയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിയാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ആദ്യം എതിരായിരുന്നു.
എങ്കിലും തീരുമാനത്തിനൊപ്പം ഉറച്ചുനിന്നു. കൂറ്റുവേലി സ്കൂളിനു സമീപം 80 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. ചീരയും വെണ്ടയും ആയിരുന്നു ആദ്യ കൃഷി.
ആദ്യത്തെ ലാഭംകൊണ്ട് സെന്റ് മൈക്കിൾസ് കോളജിനടുത്തുള്ള ഒരു ഏക്കറിലേക്ക് കൃഷി വ്യാപിച്ചു. ഇവിടെ നെയ്കുന്പളം ആയിരുന്നു വിള.

പിന്നീട്, വിവിധ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിച്ചു. നിലവിൽ ആറേക്കറോളം സ്ഥലത്തു കൃഷി ചെയ്യുന്നുണ്ട്.
പയർ, പടവലം, ചീര, പീച്ചിങ്ങ, തണ്ണിമത്തൻ, പൊട്ടുവെള്ളിരി, മുളക് എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. അപ്രതീക്ഷിത മഴയിൽ കൃഷി നാശമുണ്ടായെങ്കിലും കാര്യമായ പരിക്കുപറ്റിയിട്ടില്ല.
പോഷകങ്ങൾ ഡ്രിപ്പിലൂടെ
ആദ്യം കൃഷിസ്ഥലം ട്രാക്ടർ ഉപയോഗിച്ച് ഉഴതുമറിക്കും. പിന്നീട്, കുമ്മായമോ ഡോളോമൈറ്റോ വിതറും. മണ്ണിന്റെ പിഎച്ച് ക്രമീകരിക്കുന്നതിനാണ് ഇതു ചെയ്യുന്നത്. പിന്നീട്, ട്രാക്ടർ ഉപയോഗിച്ചുതന്നെ വാരം കോരും.
ഇതിൽ ചാണകവും കോഴിവളവും വേപ്പിൻ പിണ്ണാക്കും ജൈവവളങ്ങളും ഇടും. പിന്നീട്, ഡ്രിപ്പ് ഇറിഗേഷനുള്ള പൈപ്പ് ഇട്ടശേഷം മൾച്ചിംഗ് ഷീറ്റ് ഇട്ടു വാരം മൂടും. മൾച്ചിംഗ് ഷീറ്റിൽ ദ്വാരങ്ങൾ ഇട്ടാണ് വിത്ത് അല്ലെങ്കിൽ തൈ നടുന്നത്.
ചെടികൾക്ക് ആവശ്യമായ മൈക്രോ ന്യൂട്രിയന്റ്സും എൻപികെ വളങ്ങളും ഡ്രിപ്പിലൂടെ തന്നെയാണ് നൽകുന്നത്. ജൈവ കീടനാശിനികളാണ് പ്രയോഗിക്കുന്നത്. വേപ്പിൻപിണ്ണാക്ക് കഷായം, ഫിഷ് അമിനോ അസിഡ് എന്നിവ സ്വയം തയാറാക്കും.
സീസണ് അനുസരിച്ച് പച്ചക്കറികൾ മാറിമാറി നടും. എല്ലാ സീസണിലും മുളകും കപ്പയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ, മീൻ വളർത്തുന്നുണ്ട്. കൃഷിയിടത്തിലെ സ്വഭാവിക കുളത്തിൽ കാരി, തിലോപ്പി മീനുകളാണ് വളർത്തുന്നത്.
ഓണ്‍ലൈൻ വില്പന
സാമൂഹമാധ്യമത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഭാഗ്യരാജ് പച്ചക്കറികൾ വില്പന നടത്തുന്നത്. ഇരുനൂറിലധികം അംഗങ്ങളുള്ള വാട്ടസ്ആപ് കൂട്ടായ്മകളിലൂടെ ഉത്പന്നങ്ങൾ വിൽക്കുന്നു.
ഓരോ ദിവസവും വില്പനയ്ക്കുള്ള പച്ചക്കറികളുടെ വിവരം വാട്സ്ആപ്പിലൂടെ അറിയിക്കും. പ്രദേശത്തെ മറ്റു ജൈവകർഷകരുടെ ഉത്പന്നങ്ങളും ഓണ്‍ലൈനിലൂടെ വിൽക്കുന്നുണ്ട്. പച്ചക്കറി കൃഷിയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് ഭാഗ്യരാജ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്.
ഭാര്യ ആതിരയും മകൾ ഐറയും മാതാപിതാക്കളായ ബാലസുന്ദറും പുഷ്പയും ഭാഗ്യരാജിന്റെ കൃഷിപരീക്ഷണങ്ങളിൽ കൂട്ടായി ഒപ്പമുണ്ട്.
ഫോണ്‍: 9995564936
Tags : Karshakan Agriculture