പ്രതിസന്ധികളിലും കൃഷിയെ കൈവിടാത്ത ഒരു കാർഷിക സംരംഭകനാണ് കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് ഫൗറുദീൻ. എമു ഫാം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ രോഗം പോലും വഴിമാറി.
നല്ല നിലയിൽ പോയിരുന്ന എമു ഫാം ശാരീരിക അവശതകളെത്തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു. എങ്കിലും മണ്ണിനോടും കൃഷിയോടുമുള്ള അഭിനിവേശം വീണ്ടും കൃഷിക്കാരനും കാർഷിക സംരംഭകനുമാക്കി.
തിരിച്ചുവരവിൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇദ്ദേഹം നടത്തുന്നത്. കൂടാതെ, ആവശ്യക്കാർക്ക് തൈകൾ നൽകുന്ന നഴ്സറിയും.
ഗൾഫിൽനിന്ന് കൃഷിയിലേക്ക്
കടയ്ക്കൽ മുക്കുന്നം മുഹമ്മദ് കണ്ണിന്റെ മകനായ ഫൗറുദീൻ 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഗൾഫിൽ ആക്രി ബിസിനസിലൂടെ സന്പാദിച്ച പണം കൊണ്ട് 15 ഏക്കർ ഭൂമി വാങ്ങി.
ആദ്യഘട്ടത്തിൽ റബർ, തെങ്ങ്, വാഴ, തന്നാണ്ടു വിളകൾ കൃഷി ചെയ്തു. കൂടാതെ, പശു, ആട് ഫാമും തുടങ്ങി. 110 കിലോ തൂക്കമുള്ള ആടുകൾ ഫാമിലുണ്ടായിരുന്നു. പിന്നീട്, 1990ൽ കടയ്ക്കൽ മുക്കുന്നത്ത് എമു ഫാം ആരംഭിച്ചു.
എമു മുട്ട, ഇറച്ചി, തീറ്റ എന്നിവയുടെ കച്ചവടം നടത്തിയിരുന്നു. നല്ല നിലയിൽ കൃഷിയും ഫാമുകളും മുന്നേറിയപ്പോഴാണ് ഫൗറുദിനു വൃക്കരോഗം പിടിപെട്ടത്. വൃക്ക മാറ്റിവച്ച ഇദ്ദേഹത്തിനു ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ഫാമുകൾ ഓരോന്നായി ഉപേക്ഷിക്കേണ്ടിവന്നു.
വീണ്ടും കൃഷിയിലേക്ക്
നോക്കാൻ ആളില്ലാത്തതിനാൽ കുറച്ചു ഭൂമി വിൽക്കേണ്ടി വന്നെങ്കിലും തിരിച്ചടികളിൽ തളരാതെ ഫൗറുദീൻ വീണ്ടും കൃഷിയിലേക്ക് ഇറങ്ങി. റബർ കൃഷി നഷ്ടമായതിനാൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇത്തവണ തെരഞ്ഞെടുത്തത്.
വീടിനോടു ചേർന്നുള്ള ഏഴേക്കറോളം സ്ഥലത്താണ് കൃഷി. വിയറ്റ്നാം ഏർലി പ്ലാവാണ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യ വർഷം തന്നെ ചക്ക ലഭിക്കും. മൂന്നാമത്തെ വർഷം മുതൽ മികച്ച വിളവ് ലഭിക്കും.
ഒരു ഏക്കറിൽ തൊണ്ണൂറ് പ്ലാവ് കൃഷി ചെയ്തിട്ടുണ്ട്. ഓഫ് സീസണിൽ വലിയ ചക്ക അറുനൂറ് രൂപയ്ക്കു വരെ വിറ്റിട്ടുണ്ട്. ആറ് ഏക്കർ സ്ഥലത്ത് മലവേപ്പ്, അൽപീസിയ മരങ്ങൾ കൃഷി ചെയ്തിട്ടുണ്ട്.
പൾപ്പ്, പ്ലൈവുഡ് എന്നിവയ്ക്കാണ് മലവേപ്പിന്റെ തടി ഉപയോഗിക്കുന്നത്. റബറിനെ അപേക്ഷിച്ച് കുറച്ച് പരിചരണം മതി. കുറച്ചു നാളിനുള്ളിൽ വരുമാനം വേണ്ടവർക്ക് മലവേപ്പ് മികച്ച തീരുമാനമാണെന്ന് ഫൗറുദീൻ പറഞ്ഞു.
ആവശ്യക്കാർക്ക് പ്ലാവ്, മലവേപ്പ്, അൽപീസിയ തൈകൾ വിതരണം ചെയ്യാൻ ആർഎഫ് ഫാം എന്ന പേരിൽ നഴ്സറിയും നടത്തുന്നുണ്ട്. കൃഷി കാര്യങ്ങൾ നോക്കി നടത്താൻ ഒരു സഹായിയും കൂടെയുണ്ട്.
കടയ്ക്കൽ മുക്കുന്നത്ത് അൽഅസ എന്ന പേരിൽ സ്വർണക്കടയും നടത്തുന്ന ഹൗറുദീനു പിന്തുണയുമായി ഭാര്യ റാഹില ബീവിയും വിവാഹിതരായ മൂന്നു പെണ്മക്കളുമുണ്ട്.
ഫോണ്: 9447407499
മലവേപ്പ്
മലവേപ്പ് (കാട്ടുകടുക്ക/കാട്ടുവേപ്പ്) 6-7 വർഷം കൊണ്ട് വളർത്തിയെടുക്കാം. ഏക്കറിൽ 400 മരം നടാം. പ്ലൈവുഡ് വ്യവസായത്തിന് ആവശ്യമായ പാഴ്മരങ്ങളിൽ ഒന്നാണ്. ഏഴു വർഷം കൊണ്ട് 35 ഇഞ്ച് വരെയെത്തും.
ഈ പ്രായത്തിൽ ഒരു മരത്തിൽനിന്ന് ശരാശരി 750 കിലോ തടി പ്രതീക്ഷിക്കാം. പാഴ്തടികളിൽ വളരെ വേഗത്തിൽ വളരുന്നതിനാൽ, മലവേപ്പ് കൃഷി പ്രചാരത്തിലായിട്ടുണ്ട്.
Tags : Karshakan Agriculture