സാമ്പത്തികരംഗം കീഴ്മേൽ മറിയുമോയെന്ന ആശങ്ക ഓഹരിവിപണിയെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്ഘടനയിലും വിള്ളലുളവാക്കാം. നിക്ഷേപകരുടെ പറുദീസയെന്ന ആ കാലഘട്ടത്തിൽ നിന്നും അല്പം പിരിമുറുക്കം നിറഞ്ഞ ദിനങ്ങളാവും ഇനി ഇടപാടുകാർക്കു മുന്നിലുള്ളത്. പാചകവാതക വിലയിൽ വരുത്തിയ മാറ്റവും വില്പന നിയന്ത്രണങ്ങളും ഇതിന്റെ ആദ്യ സൂചനയാണ്. പെട്രോൾ ഡീസൽ വിലകളിൽ പത്ത് രൂപയ്ക്ക് മുകളിലെ വർധനയ്ക്ക് സാഹചര്യമെങ്കിലും അത് തടയാനുള്ള ക്രമീകരണങ്ങൾക്ക് തിരക്കിട്ട നീക്കം കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കാം.
രൂപയുടെ മൂല്യത്തകർച്ച സർവകാല റിക്കാർഡിലേക്കു വിരൽചൂണ്ടുമ്പോൾ നാണയപ്പെരുപ്പം തലയുയർത്തുമെന്നത് പുതിയ ഭീഷണിയാവും. ഇതിന്റെ മുന്നോടിയായി ഓഹരി ഇൻഡെക്സുകൾ മൂന്നു ശതമാനം തളർന്നു. സെൻസെക്സ് 2368 പോയിന്റും നിഫ്റ്റി സൂചിക 728 പോയിന്റും ഇടിഞ്ഞു. രണ്ടാഴ്ചകളിൽ ബിഎസ്ഇ 3895 പോയിന്റും എൻഎസ്ഇ 1120 പോയിന്റും നഷ്ടത്തിലാണ്.
ബാധ്യത പണമാക്കാനുള്ള തത്രപ്പാടിലാണു വിദേശ ഇടപാടുകാർ. ഹോളി പ്രമാണിച്ച് ഒരു ദിവസം വിപണി അവധിയായിരുന്നു. വിദേശ ഫണ്ടുകൾ നാല് ദിവസങ്ങളിൽ വിറ്റത് 21,831.19 കോടിയുടെ ഓഹരികൾ. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരായി മൊത്തം 32,786.92 കോടിയുടെ ഓഹരികൾ ശേഖരിച്ചു.
രൂപ തളരുമെന്നു കഴിഞ്ഞവാരം സൂചിപ്പിച്ചത് ശരിവച്ച് റിക്കാർഡ് തകർച്ചയിലാണ്. രൂപ 91.02 ൽ നിന്നും 92.15 ലെ പ്രതിരോധം തകർത്ത് 92.30ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 91.90ലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ ഫോറെക്സ് മാർക്കറ്റിൽ രൂപ 93.10-93.25 ലേക്ക് സഞ്ചരിക്കാം.
പശ്ചിമേഷ്യൻ സംഘർഷം ക്രൂഡ് ഓയിൽ വില ഉയർത്തുന്നത് രൂപയെ ദുർബലമാക്കും. മൊത്തം ക്രൂഡ് ഓയിൽ, എൽഎൻജി ഇറക്കുമതിയിൽ ഏകദേശം 46 ശതമാനവും അവിടെനിന്നാണ്. എണ്ണ 20 മാസത്തെ ഉയർന്ന നിരക്കായ 88.67 ഡോളറിലെത്തി, പിന്നിട്ടവാരം വില 20 ശതമാനം ഉയർന്നു.
2008ൽ രേഖപ്പെടുത്തിയ 147 ഡോളറാണ് ക്രൂഡിന്റെ റിക്കാർഡ് വില, അതേ സമയം റഷ്യ-യുക്രെയ്ൻ യുദ്ധാരംഭത്തിൽ നിരക്ക് 139 ഡോളർ വരെ ഉയർന്നിരുന്നു. അന്നു യുദ്ധവേളയിൽ രൂപയുടെ മൂല്യം 79.62ൽനിന്നും 82.94ലേക്ക് ഇടിഞ്ഞു. ഇതിനിടയിൽ ഇന്ത്യൻ നേവി ഹോർമുസ് കടലിടുക്കിലുള്ള ഇന്ത്യൻ പതാകയുള്ള കപ്പലുകളെ എത്തിക്കാനുള്ള ദൗത്യത്തിന് ഒരുങ്ങി, നേരത്തേ ഇറാൻ നേവിയുടെ കപ്പലിനു നാം അഭയം നൽകിയതിനാൽ ഇന്ത്യയുടെ നീക്കം വിജയിക്കുമെന്നു പ്രത്യാശിക്കാം. ആഭ്യന്തര ഇന്ധന ക്ഷാമത്തെ താത്കാലികമായി തടയാൻ ഈ നീക്കം ഉപകരിക്കും.
നിഫ്റ്റി സൂചികയുടെ സാങ്കേതിക വശങ്ങൾ ദുർബലമായതിനാൽ തിരുത്തൽ സാധ്യത തുടരുന്നു, മുൻവാരം സൂചിപ്പിച്ച 24,742 ആദ്യ സപ്പോർട്ട് തകർത്ത് 24,324ലേക്ക് ഇടിഞ്ഞെങ്കിലും രണ്ടാം സപ്പോർട്ടായ 24,123 നിലനിർത്തി. വിപണി 50 ദിവസങ്ങളിലെ ശരാശരിയായ 25,700ലെ താങ്ങ് ഫെബ്രുവരി രണ്ടാം പകുതിയിൽ നഷ്ടപ്പെട്ട അവസരത്തിൽ സൂചന നൽകിയതാണു മുന്നിലുള്ള ദുർബലാവസ്ഥയെ കുറിച്ച്.
നിഫ്റ്റി 25,178ൽനിന്നും ഓപ്പണിംഗ് വേളയിൽ തന്നെ തളർന്നു. മുൻനിര ഓഹരികളിലെ വില്പന തരംഗത്തിൽ വാരാന്ത്യം 24,450ലാണ്. നിഫ്റ്റിക്ക് ആദ്യ താങ്ങ് 24,167 പോയിന്റിലാണ്, ഇതു നഷ്ടപ്പെട്ടാൽ 23,884-23,162ലേക്കു തിരുത്തലിനു സാധ്യത. നിലവിൽ തിരക്കിട്ടുള്ള ബയിംഗിന് ഓപ്പറേറ്റർമാർ നീക്കം നടത്തില്ലെങ്കിലും മധ്യപൂർവേഷ്യ ശാന്തമായാൽ ഫണ്ടുകൾ രംഗത്ത് ഇറങ്ങാം.
ബോംബെ സെൻസെക്സ് 81,287ൽനിന്നും വില്പന സമ്മർദത്തിൽ 79,683ലെ രണ്ടാം സപ്പോർട്ട് മറികടന്ന് 78,988ലേക്ക് ഇടിഞ്ഞു. വാരാന്ത്യ ക്ലോസിംഗിൽ സൂചിക 78,918 പോയിന്റിലാണ്. ഈവാരം പ്രതിരോധം 80,089ലാണ്. വില്പന സമ്മർദം തുടരുന്നതിനാൽ 78,367- 77,816ലേക്ക് നീങ്ങാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 5278 ഡോളറിൽനിന്ന് 5416 വരെ കയറിയ വേളയിൽ ഡോളർ സൂചിക കരുത്ത് നേടിയതു നിക്ഷേപകരെ സ്വർണത്തിൽ വില്പനക്കാരാക്കി. ഇതോടെ നിരക്ക് 5025 ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 5171ലാണ്. 98.25ൽ നിലകൊള്ളുന്ന യുഎസ് ഡോളർ സൂചികയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 100.25-101.25 ലേക്കു നീങ്ങാമെന്നതു സ്വർണം വിറ്റ് ഡോളർ ശേഖരിക്കാൻ ഒരു വിഭാഗം ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കാം.
ഇന്ത്യയിൽ എംസിഎക്സിൽ സ്വർണം ഏപ്രിൽ അവധി 1,69,880 രൂപയിലാണ്. പത്ത് ഗ്രാം സ്വർണം 1.84 ലക്ഷം രൂപയിലേക്ക് ഉയരാൻ സാധ്യത, ലാഭമെടുപ്പിനു നീക്കം നടത്തിയാൽ 1.58 ലക്ഷം രൂപയിലെ താങ്ങ് പുതിയ ബയിംഗിന് അവസരം നോക്കുന്നവരെ ആകർഷിക്കാം
Tags : Concerns financial world