ഇന്ത്യ- യു എസ് വ്യാപാരക്കരാർ കാർഷിക കേരളത്തിനു വൻ വാതായനങ്ങൾ തുറക്കാൻ അവസരം ഒരുക്കും. കാർഷികോത്പാദനം ഉയർത്താനും തരിശ് ഭൂമിയിൽ കൃഷി വ്യാപിപ്പിക്കാനും കർഷകർ മനസ് കാണിച്ചാൽ രാജ്യാന്തര വിപണിയിൽ വിയറ്റ്നാമിനെ പോലുള്ള രാജ്യങ്ങളിൽനിന്നുള്ള ഭീഷണികളെ നമ്മുടെ ഉത്പാദകർക്ക് നിഷ്പ്രയാസം മറികടക്കാനാവും.
ഉത്പാദനം ഇരട്ടിപ്പിച്ച് കാർഷിക ചെലവുകൾ കുറച്ചാൽ സീറോ ഡ്യൂട്ടിയിൽ നമ്മുടെ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണി കൈപിടിയിൽ ഒതുക്കാനാവും. ഒപ്പം യൂറോപ്യൻ യൂണിയനുമായി നേരത്തേ ഒപ്പുവച്ച കരാർ പ്രകാരം 27 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകളും ഇന്ത്യൻ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വേഗത പകരാം.
കുരുമുളകിന് ഉത്പാദനക്കുറവ്
കുരുമുളക് വിളവെടുപ്പ് ആദ്യ റൗണ്ട് പല ഭാഗങ്ങളിലും പൂർത്തിയായിട്ടും ടെർമിനൽ മാർക്കറ്റിൽ നാടൻ മുളക് ക്ഷാമം രൂക്ഷം. ഉത്പാദനം കുറഞ്ഞതു തന്നെയാണു കർഷകരെ തിരക്കിട്ടുള്ള വില്പനകളിൽനിന്നും പിൻതിരിപ്പിക്കുന്നത്. വിപണിയുടെ ചരിത്രത്തിൽതന്നെ ആദ്യമാണു വിളവെടുപ്പ് വേളയിൽ കുരുമുളക് വില കിലോ 700 രൂപയ്ക്ക് മുകളിൽ നിലകൊള്ളുന്നത്.
ഉത്തരേന്ത്യയിലെ വൻകിട കറിമസാല വ്യവസായികളുടെ ആവശ്യത്തിനുള്ള ചരക്ക് ജനുവരി രണ്ടാം പകുതിയിൽ ശേഖരിക്കാനായില്ല. ഫെബ്രുവരി ആദ്യ വാരത്തിലും ഉത്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള വരവ് നാമമാത്രമായി ചുരുങ്ങിയതു വ്യവസായികളെ സംഭ്രാന്തരാക്കി. കഴിഞ്ഞ വാരം കുരുമുളകിനു 900 രൂപ ക്വിന്റലിന് ഉയർത്തിയിട്ടും ലഭ്യത ഉയരാഞ്ഞത് ഒരു വിഭാഗം ഇടപാടുകാരെ മുൻകൂർ കച്ചവടങ്ങൾക്കു പ്രേരിപ്പിച്ചു.
വിപണി വിലയേക്കാൾ 1500 മുതൽ 2000 രൂപ വരെ ഉയർത്തി ലഭ്യത ഉറപ്പ് വരുത്താൻ അണിയറ നീക്കം നടന്നു. വരവ് പൊടുന്നനെ ഉയരില്ലെന്ന തിരിച്ചറിവും നിരക്ക് ഇനിയും വർധിക്കുമെന്ന വിശ്വാസവും വാങ്ങലുകാരിൽ ഉടലെടുത്തായി വേണം അനുമാനിക്കാൻ. കേരളത്തിലും കർണാടകത്തിലും തമിഴ്നാട്ടിലും ഇക്കുറി വിളവ് ചുരുങ്ങുമെന്നു വ്യക്തമായതിനാൽ കിട്ടുന്ന വിലയ്ക്ക് പരമാവധി ചരക്ക് സംഭരിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ ഉത്സാഹിച്ചു.
വാരാന്ത്യം കൊച്ചിയിൽ ക്വിന്റലിന് 70,200 രൂപയിലാണ് അൺ ഗാർബിൾഡ് വിപണനം നടന്നത്. ഗാർബിൾഡ് മുളക് വില 72,200 രൂപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 8000 ഡോളറിനു മുകളിലാണ്. വിയറ്റ്നാം 6800 ഡോളറും ബ്രസീൽ 6300 ഡോളറും ഇന്തോനേഷ്യ 7000 ഡോളറുമാണ്.
വില വർധന ഉറ്റുനോക്കി റബർ
ഏഷ്യൻ റബർ ഉത്പാദക രാജ്യങ്ങൾ ഓഫ് സീസണിലെ ഉണർവിനെ ഉറ്റുനോക്കുന്നു. ലഭ്യത കുറവ് മുന്നിൽകണ്ട് നിക്ഷേപകർ അവധി വ്യാപാരത്തിൽ കാണിച്ച താത്പര്യം ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബറിനു കരുത്ത് പകർന്നെങ്കിലും ഊഹക്കച്ചവടക്കാർ സിംഗപ്പുർ, ചൈനീസ് എക്സ്ചേഞ്ചുകളിൽ വില്പനയ്ക്ക് മുൻതൂക്കം നൽകി. ലൂണാർ പുതുവത്സരാഘോഷങ്ങൾ അടുത്തതോടെ വാരാന്ത്യം ചൈനീസ് വിപണികൾ ഹോളി ഡേ മൂഡിലേക്ക് തിരിയും. വ്യാവസായിക ആവശ്യം റബറിനു ചുരുങ്ങുന്നത് ഉത്പന്നത്തിൽ സമ്മർദം സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് ഊഹക്കച്ചവടക്കാർ.
കേരളത്തിൽ ടാപ്പിംഗ് ചുരുങ്ങി
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ റബർ മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത പല ഭാഗങ്ങളിലും കുറഞ്ഞതോടെ ടാപ്പിംഗിൽനിന്നും വലിയ പങ്ക് കർഷകരും അല്പം പിൻതിരിഞ്ഞു. ഷീറ്റ് ക്ഷാമം രൂക്ഷമായതോടെ ടയർ വ്യവസായികൾ കൊച്ചിയിൽ നാലാം ഗ്രേഡ് റബർ വില 20,600 രൂപ വരെ ഉയർത്തി. വില 21,000ലേക്ക് സഞ്ചരിക്കുമെന്ന കണക്കുകൂട്ടലിൽ സ്റ്റോക്കിസ്റ്റുകൾ പിടിമുറുക്കിയതോടെ ഒരു വൻകിട കന്പനി 20,500നു വാങ്ങലുകാരായി, നേരത്തേ അവർ 20,000നു മുകളിൽ ശേഖരിക്കാതെ അകന്നു മാറിയിരുന്നു.
ഏലക്ക വില ഉയർച്ചയിൽ
ഉത്തരേന്ത്യൻ ഇടപാടുകാരും കയറ്റുമതിക്കാരും ഏലത്തിൽ കാണിച്ച ഉത്സാഹം സ്റ്റോക്കിസ്റ്റുകൾക്കു പ്രതീക്ഷ നൽകുന്നു. ലേലത്തിനെത്തുന്ന ചരക്കിൽ വലിയ പങ്കും വിറ്റഴിയുന്നു. വരണ്ട കാലാവസ്ഥ കണക്കിലെടുത്താൽ വിളവെടുപ്പ് മാസമധ്യത്തോടെ പല ഭാഗങ്ങളിലും സ്തംഭിക്കാം. പകൽ താപനില ഉയരുന്നത് മുൻനിർത്തി പരമാവധി ഏലക്ക കരുതൽ ശേഖരത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണു വാങ്ങലുകാർ. വാരാന്ത്യം ശരാശരി ഇനങ്ങളുടെ വില കിലോ 2580 രൂപയിലും മികച്ചയിനങ്ങൾ 3129 രൂപയിലുമെത്തി.
ജാതിക്കയ്ക്കു നല്ല കാലം
രാജ്യാന്തര വിപണിയിൽ ഇന്തോനേഷ്യൻ ജാതിക്ക ലഭ്യത കുറഞ്ഞത് പുതിയ വിദേശ വ്യാപാരങ്ങൾക്ക് വഴിയൊരുക്കുന്നു. അറബ് രാജ്യങ്ങളിൽനിന്നും പുതിയ അന്വേഷണങ്ങളെത്തുന്നതായി വിപണി വൃത്തങ്ങൾ.
എന്നാൽ, വിലക്കയറ്റം ഭയന്ന്, വിദേശ കരാറുകളെക്കുറിച്ച് കയറ്റുമതി മേഖല നിശബ്ദത പാലിക്കുന്നു. ഒരു വിഭാഗം കയറ്റുമതിക്കാർ വില ഉയരുമെന്ന കണക്കുകൂട്ടലിൽ നേരത്തേ ചരക്ക് സംഭരിച്ചിട്ടുണ്ട്. മധ്യകേരളത്തിൽ ജാതിക്ക തൊണ്ടൻ കിലോ 330 രൂപയിലും ഹൈറേഞ്ച് ചരക്ക് 400 രൂപയിലും വ്യാപാരം നടന്നു. ജാതിപരിപ്പ് വില 680 - 700 രൂപയിലാണ്. ഔഷധ നിർമാതാക്കളും കറിമസാല വ്യവസായികളും ജാതിക്ക ശേഖരിക്കാൻ രംഗത്തുണ്ട്. നോമ്പുകാല ആവശ്യങ്ങൾ മുൻനിർത്തി അറബ് രാജ്യങ്ങൾ ജാതിക്ക ഇറക്കുമതിക്കു നീക്കം നടത്തുന്നുണ്ട്.
വെളിച്ചെണ്ണ ഉത്പാദനം കുറയുന്നു
തമിഴ്നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണ വില ഉയർത്താൻ കഠിന ശ്രമം നടത്തിയെങ്കിലും വിദേശ ഭക്ഷ്യയെണ്ണകളുമായി മത്സരിക്കാനാവാതെ പല അവസരത്തിലും അടിപതറി. എന്നാൽ, മാസാരംഭത്തിൽ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യം ഉയർന്നത് വിപണി നേട്ടമാക്കിയെങ്കിലും മില്ലുകാർ കൊപ്ര സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം വാരാന്ത്യം ഉത്പന്നത്തെ വീണ്ടും തളർത്തി. കൊച്ചിയിൽ വെളിച്ചെണ്ണ 30,000 രൂപയിലും കൊപ്ര 18,550 രൂപയിലുമാണ്.
Tags : Farmers trade agreements