മുംബൈ: പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കുന്നതിന് വഴികളാലോചിച്ച് എയര്‍ ഇന്ത്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന.
പശ്ചിമേഷ്യന്‍ പ്രതിസന്ധി ലോകത്തെ ഒട്ടുമിക്ക വിമാനക്കമ്പനികളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെ സ്പിരിറ്റ് എയര്‍ലൈന്‍സ് ഈ മാസമാദ്യം പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
ഗുരുഗ്രാമിലെ ആസ്ഥാനത്ത് കഴിഞ്ഞദിവസം എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെലവുചുരുക്കല്‍ നിര്‍ദേശങ്ങളില്‍ ധാരണയായെന്നാണു റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് കഴിഞ്ഞദിവസം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ചെലവുകള്‍ പരമാവധി കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംപെല്‍ വില്‍സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെതന്നെ 10 മുതല്‍ 20 ശതമാനം വരെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. അത് മൂന്നു മാസത്തേക്കു നപ്പിലാക്കാന്‍ തീരുമാനിച്ചു. കൂടാതെ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ വിടുന്നതിനും ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. സാങ്കേതിക വിഭാഗത്തിലല്ലാത്ത ജീവനക്കാരെയാകും ശമ്പളമില്ലാത്ത അവധിയില്‍ പരിഗണിക്കുക.
ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷത്തിനുശേഷം പാക്കിസ്ഥാനുമുകളിലൂടെയുള്ള വ്യോമപാത ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഉപേക്ഷിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനും പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാതകള്‍ ഉപയോഗിക്കുന്നതിനോട് താത്പര്യമില്ല. ഇതുമൂലം അന്താരാഷ്ട്ര റൂട്ടുകളുടെ ദൂരം കൂടി. ഇത് ഇന്ധനക്ഷമത കുറച്ചു. ഇറാന്-ഇസ്രയേല്‍-അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന വിലയും കുതിച്ചുയര്‍ന്നു.
പ്രതിസന്ധിയുണ്ടെങ്കിലും കമ്പനിയില്‍നിന്ന് ആരെയും പിരിച്ചുവിടില്ലെന്ന് എയര്‍ ഇന്ത്യ ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസര്‍ രവീന്ദ്ര കുമാര്‍ അറിയിച്ചു. ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാലതാമസം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോണസ് കുറയ്ക്കാനും ശമ്പളത്തില്‍ കുറവുവരുത്താനും നിര്‍ദേശമുണ്ട്. വൈസ് പ്രസിഡന്റ് മുതല്‍ മുകളിലേക്കാകും ശമ്പളം കുറയ്ക്കുക. എയര്‍ ഇന്ത്യയുടെ ശമ്പളപാക്കേജിന്റെ ഭാഗമായുള്ളതാണ് ബോണസ്. എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം 22,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. മുന്‍വര്‍ഷം 10859 കോടിയായിരുന്നു നഷ്ടം.
ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുടെ ചെലവിന്റെ 40 ശതമാനം വരെയാണു ഇന്ധനനിരക്ക് വരുന്നത്. എന്നാല്‍ നിലവില്‍ 50-60 ശതമാനം ഇന്ധന ചെലവ് വരുന്നുണ്ട്. ഇത് എല്ലാ എയര്‍ലൈനുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Tags : financial crisis Air India cut costs