ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വിതരണ തടസങ്ങൾ കാരണം മരുന്ന് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചു.
ഇതേത്തുടർന്ന് ഫാർമസ്യൂട്ടിക്കൽ കന്പനികളെ സഹായിക്കുന്നതിനായി കാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വിലയിൽ 10 മുതൽ 20 ശതമാനം വരെ താത്കാലിക വർധന വരുത്താൻ സർക്കാർ ആലോചിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ആന്റിബയോട്ടിക്കുകൾ, കുത്തിവയ്പുകൾ, കാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെ വില നിയന്ത്രണമുള്ള അവശ്യമരുന്നുകളെ ഉൾപ്പെടുത്തിയുള്ള ഈ നിർദേശം ഒരു ഹൃസ്വകാല നടപടിയായിരിക്കും. കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും വില വർധന നടപ്പിലാക്കുന്നതിനെക്കുറിച്ചാണ് ആലോചനകൾ നടത്തുന്നത്.
വ്യവസായ പ്രതിനിധികൾ വിലവർധന നിർദേശിച്ചിട്ടുണ്ടെങ്കിലും എത്ര വർധിപ്പിക്കണമെന്ന കാര്യത്തിൽ ഏകകണ്ഠമായ തീരുമാനമെടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ് അദ്ദേഹം പറഞ്ഞു.
ഈ വ്യവസായത്തിലെ ഒരു വിഭാഗം വില വർധന 50 ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മിതമായ വർധനയ്ക്കപ്പുറമുള്ള ഒരു ഉയർത്തലിന് സർക്കാർ തയാറായേക്കില്ലെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
വിതരണസാഹചര്യങ്ങൾ സാധാരണനിലയിലെത്തുന്നതോടെ വില പഴയ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
► ►വില വർധനയ്ക്കു കാരണം
ഗൾഫ് മേഖലയിൽ നിന്നുള്ള സോൾവെന്റുകളുടെ വിതരണത്തിലുണ്ടായ തടസമാണ് പ്രധാനമായും വില വർധന സമ്മർദത്തിന് കാരണം. മരുന്ന് നിർമാണ വേളയിൽ മരുന്നിന്റെ ചേരുവകൾ ലയിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്ന വ്യവസായ രാസവസ്തുക്കളാണ് സോൾവെന്റുകൾ. ഇവയിൽ ഭൂരിഭാഗവും ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളാണ്.
സോൾവെന്റുകൾ എല്ലായ്പ്പോഴും അന്തിമ ഒൗഷധത്തിൽ അടങ്ങിയിരിക്കണമെന്നില്ലെങ്കിലും, ഭൂരിഭാഗം മരുന്ന് നിർമാണ പ്രക്രിയകളിലും ഇവ ഉപയോഗിക്കുന്നുണ്ട്. അതിനാൽതന്നെ മിക്കവാറും എല്ലാ മരുന്നുകളുടെയും നിർമാണത്തിന് ഇവയുടെ ലഭ്യത അത്യന്താപേക്ഷിതമാണ്.
ഗൾഫ് മേഖലയിൽ നിന്ന് നിലവിൽ വിതരണ തടസമുണ്ട്. ഇത് രണ്ടു മൂന്ന് മാസത്തേക്കുകൂടി തുടരുകയാണെങ്കിൽ എല്ലാ മരുന്നുകളുടെയും ഉത്പാദനത്തെ ബാധിച്ചു തുടങ്ങുമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ സോൾവെന്റുകൾ വലിയ അളവിൽ സംഭരിച്ചു വയ്ക്കുന്നതിനും കന്പനികൾക്ക് പരിമിതികളുണ്ട്. വിതരണത്തിലുണ്ടാകുന്ന പെട്ടെന്നുള്ള തടസങ്ങളെ പ്രതിരോധിക്കാനുള്ള കന്പനികളുടെ ശേഷിയെ ഇത് കുറയ്ക്കുന്നു.
Tags : medicines price increase