പാലക്കാട്: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യബജറ്റിൽ പാലക്കാട് ഗവ. മെഡിക്കൽ കോളജിനു വികസന പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചത് ഏറെ സ്വാഗതാർഹവും വലിയ നേട്ടവുമാണെന്ന് പിന്നോക്കക്ഷേമ മന്ത്രി കെ.എ. തുളസി.
കഴിഞ്ഞ പത്തുവർഷക്കാലമായി ഒന്നുംരണ്ടും പിണറായി സർക്കാരുകളുടെ കാലയളവിൽ ബജറ്റിൽ കടുത്ത അവഗണന നേരിട്ട മെഡിക്കൽ കോളജിന് പുതിയ ബജറ്റ് വിഹിതം വലിയ ആശ്വാസമാണ്. വർഷങ്ങളായി മുടങ്ങിക്കിടന്ന വികസന പദ്ധതികൾക്ക് വേഗം കൂട്ടാനും കോളജിന്റെ തുടർവികസനത്തിനു പുതിയ ഊർജം പകരാനും ഈ തുക സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിലൂടെ പാലക്കാട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ബജറ്റിൽ പട്ടികജാതിപിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും സർക്കാർ വലിയ പരിഗണനയാണ് നൽകിയിട്ടുള്ളത്.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ പുരോഗതിക്ക് പുതിയ ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആദിവാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്കാരിക പൈതൃക സംരക്ഷണത്തിനുമായി വയനാട്ടിൽ ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പട്ടികജാതി ഉപപദ്ധതികൾക്കായി 2,979.32 കോടി രൂപയും ഇതിന് പുറമെ അധികമായി 527.68 കോടി രൂപയും അനുവദിച്ചു. പട്ടികവർഗ ഉപപദ്ധതികൾക്കായി 859.48 കോടി രൂപയും അധികമായി 152.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഈ തുക പൂർണമായും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭവന നിർമാണം, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നിവയ്ക്കായാണ് വിനിയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.
Tags : budget Nattuvishesham District News