കട്ടപ്പന: കട്ടപ്പന ടൗണിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ റോഡുകളെ കോർത്തിണക്കി റിംഗ് റോഡ് നിർമിക്കുന്നതിനായി 30 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും ഇതോടൊപ്പം ഏതാനും ഗ്രാമീണ റോഡുകളുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വൈദ്യുതി ദീപങ്ങൾ, മാർക്കിംഗ്്, ടൈൽ പതിച്ച നടപ്പാത, റിഫ്ളക്ടർ, സൈൻ ബോർഡ്, ഐറിഷ് ഓട തുടങ്ങി അത്യാധുനിക തരത്തിൽ സൗന്ദര്യവത്കരണത്തിനുകൂടി പ്രാധാന്യം നൽകിയാകും റോഡുകളുടെ നിർമാണം. 2025-2026 സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.
പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. കട്ടപ്പനയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ദൂരം കുറയ്ക്കുന്നതിനും സാധ്യമാകുന്ന തരത്തിലാണ് റിംഗ് റോഡിന്റെ രൂപകൽപ്പന. നിലവിൽ ദേശീയപാതയുടെ ഭാഗമായുള്ള റോഡിന്റെ ഭാഗങ്ങൾ ഒഴിവാക്കിയാകും നിർമാണം നടത്തുക.
റിംഗ് റോഡ് പദ്ധതിക്ക് പുറമേ വെള്ളയാംകുടി, കക്കാട്ടുകട റോഡിന് ആറു കോടി രൂപയും നേതാജി ബൈപാസ് റോഡിന് ഒരു കോടി രൂപയും അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
ഇരട്ടയാർ - വാഴവര റോഡിന് എട്ടു കോടി രൂപ അനുവദിച്ചു നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതും പ്രധാന ഗ്രാമീണ റോഡുകളും ഉടൻ നവീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
Tags : Ring Road nattuvisesham local news