നെടുങ്കണ്ടം: ജില്ലാ വിഭജന ചർച്ചകൾ ശക്തമാകുന്നതിനിടെ ഇടുക്കിയെ മലയോര ജില്ലയായി നിലനിർത്തണമെന്ന ആവശ്യവുമായി നേതാക്കൾ. ഇടുക്കിയുടെ സമഗ്ര വികസനത്തിന് മലയോര ജില്ല രൂപീകരണം അനിവാര്യമാണെന്ന് സേനാപതി വേണു എംഎൽഎ പറഞ്ഞു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്. ഈ സമയത്ത് ചർച്ചയായിരുന്ന മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൊടുപുഴ താലൂക്കിലെ ലോറേഞ്ച് മേഖലകൾ ഇടുക്കിയിൽനിന്ന് വിഭജിച്ച് മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാക്കണം. ഇടുക്കിയെ മലയോര ജില്ലയായി നിലനിർത്തുന്നത് ജില്ലയിലെ വികസനത്തിന് ഗുണകരമാകും. നിലവിൽ നിരവധി ജില്ലാ ഓഫീസുകൾ തൊടുപുഴയിലാണ് പ്രവർത്തിക്കുന്നത്.
വിസ്തൃതമായ ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽനിന്ന് ഈ ഓഫീസുകളിൽ എത്താൻ ഹൈറേഞ്ച് നിവാസികൾക്ക് ഒരു ദിവസംവരെ നഷ്ടപ്പെടുത്തേണ്ട സാഹചര്യമുണ്ട്.
മലയോര ജില്ല യാഥാർഥ്യമാകുമ്പോൾ തൊടുപുഴയിലെ വിവിധ ഓഫീസുകൾ ജില്ലാ ആസ്ഥാനത്തേക്കോ ഹൈറേഞ്ചിലെ വിവിധ താലൂക്ക് ആസ്ഥാനങ്ങളിലേക്കോ മാറ്റണമെന്നും സേനാപതി വേണു എംഎൽഎ പറഞ്ഞു.
Tags : Nattuvishesham Districtnews Deepikanews Senapathi Venu