ലോറിയിടിച്ച് തകർന്ന തകഴി റെയിൽവേഗേറ്റ്.
അമ്പലപ്പുഴ: തകഴി റെയിൽവേ ഗേറ്റിൽ ചരക്കുലോറിയിടിച്ച് അപകടം. റെയിൽവേ ക്രോസ് അടച്ചതിനാൽ യാത്ര ദുരിതത്തിലായി നാട്ടുകാർ.
ഇന്നലെ പുലർച്ചെയാണ് കോയമ്പത്തൂരിൽനിന്ന് തിരുവല്ല ഭാഗത്തേക്ക് പോയ പാഴ്സൽ ലോറി അപകടത്തിൽപ്പെട്ടത്. ട്രെയിൻ വരുന്നതിനു മുൻപായി ഗേറ്റ് അടച്ചപ്പോൾ അമിത വേഗതയിൽ വന്ന വാഹനം ക്രോസ് ബാറിലിടിക്കുകയായിരുന്നു. ക്രോസ് ബാർ പൂർണമായും തകർന്നു. ലോറിയും വാഹനവും അമ്പലപ്പുഴ പോലീസ് റെയിൽവേ പോലീസിന് കൈമാറി.
അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ വൈകിട്ടോടെ ഗേറ്റ് തുറന്നു. ഗേറ്റ് അടച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ആലപ്പുഴയിൽനിന്നും തിരുവല്ലയിൽനിന്നുമുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ തകഴിയിൽ യാത്ര അവസാനിപ്പിച്ചു. ഈ റൂട്ടിലൂടെയുള്ള കെഎസ്ആർടിസിയുടെ ദീർഘ ദൂര സർവീസുകൾ ഇന്നലെ റദാക്കി.
തകഴി റെയിൽവേ ഗേറ്റിൽ ഇത്തരത്തിൽ വാഹനാപകടം പതിവായിരിക്കുകയാണ്. ഇവിടെ മേൽപ്പാലം നിർമിക്കുന്നതിന് പ്രാഥമികാനുമതി ലഭിച്ചതിന് ശേഷം മണ്ണ് പരിശോധന ഉൾപ്പെടെയുള്ളവ നടത്തിയിരുന്നെങ്കിലും തുടർ പ്രവർത്തനങ്ങൾ കടലാസിലൊതുങ്ങി. അടിയന്തിരമായി മേൽപ്പാലം നിർമിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.