സമ്പൂർണ ഐഎസ്ഒ പ്രഖ്യാപനം മന്ത്രി എം. ലിജു നിർവഹിക്കുന്നു.
ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ യൂണിറ്റുകൾക്കും നിർമിതബുദ്ധിയിൽ (എഐ) പരിശീലനം ഉറപ്പാക്കണമെന്നും ആവശ്യമായ നൈപുണ്യ പരിശീലനം നൽകണമെന്നും എക്സൈസ്, സഹകരണ മന്ത്രി എം. ലിജു പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരുടെയും ഏകദിന ശില്പശാലയും ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളുടെ സമ്പൂർണ ഐഎസ്ഒ പ്രഖ്യാപനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഐ പരിശീലനം നൽകേണ്ട ആവശ്യകത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കുടുംബശ്രീ പരമ്പരാഗതമായ പ്രവർത്തനരീതികൾ മാറ്റി വൈവിധ്യവത്കരണത്തിലേക്കും പുതിയ മേഖലകളിലേക്കും ചുവടുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർക്ക് വിദേശ ഭാഷകൾ ഉൾപ്പെടെ പഠിക്കുന്നതിന് പരിശീലനം നൽകണം. ഇത് ആലപ്പുഴ പോലുള്ള വിനോദസഞ്ചാര സാധ്യതയുള്ള മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടിജിൻ ജോസഫ്, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. രഞ്ജിത്ത്, നഗരസഭാംഗം ഷേർളി ആന്റണി, ആലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഹെലൻ ഫെർണാണ്ടസ്, ആലപ്പുഴ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷീലാ മോഹൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അനന്താ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ 72 ഗ്രാമപഞ്ചായത്ത് സിഡിഎസുകളുടെയും എട്ട് നഗരസഭാ സിഡിഎസുകളുടെയും സമ്പൂർണ ഐഎസ്ഒ പ്രഖ്യാപനമാണ് ചടങ്ങിൽ നടന്നത്.