എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപിച്ച സ്ഥലങ്ങളുടെ സ്ഥലമെടുപ്പ് നടപടികൾക്ക് ഇനി സ്പെഷൽ തഹസിൽദാരടക്കം 24 പുതിയ തസ്തികകൾ. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലുണ്ടായ തീരുമാനം നാടിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.
നേരത്തേ സ്ഥലം ഏറ്റെടുത്ത് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതാണ്. എന്നാൽ, ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനായിട്ടില്ല. ഇതിന് മുമ്പ് നടത്തേണ്ട സ്ഥലങ്ങളുടെ അളവ് നിർണയമാണ് പൂർത്തിയാക്കിയത്. എന്നാൽ, ചെറുവള്ളി എസ്റ്റേറ്റ് അളന്ന് നിർണയിക്കാൻ കഴിഞ്ഞില്ല. ഏറ്റെടുത്ത മറ്റ് മുഴുവൻ സ്വകാര്യ ഭൂമിയും സർവേ നടത്തി നിർണയിച്ചിരുന്നു. എന്നാൽ, എസ്റ്റേറ്റ് ഭൂമി കൂടാതെ കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ സർക്കാരിന് തിരിച്ചടിയായി മാറിയിരുന്നു.
കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോടതിയിൽ വ്യക്തത വരുത്തുന്നതിനുള്ള നടപടികൾ ഇതോടെ സർക്കാർ തലത്തിൽ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലമെടുപ്പ് നടപടികൾ നടത്താൻ സ്പെഷൽ തഹസിൽദാരടക്കം 24 പുതിയ തസ്തികകൾ രൂപീകരിക്കാൻ ഇപ്പോൾ മന്ത്രിസഭ തീരുമാനമെടുത്ത് അനുമതി നൽകിയിരിക്കുന്നത്. ഏറ്റെടുത്ത സ്ഥലങ്ങളുടെ മൂല്യനിർണയവും 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരവും പുനരധിവാസവും അടക്കം പാക്കേജ് തയാറാക്കലും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ചെയ്തു തീർക്കേണ്ടതുണ്ട്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ നടപടികൾ നിർത്തിവയ്ക്കേണ്ടി വരുമോ എന്ന് ആശങ്കയുണ്ട്. ഒപ്പം കോടതിയിൽ സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച് ഇനിയും നിയമപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള സംശയവുമുണ്ട്.
സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് 11 തസ്തികകള്‍ പുതിയതായി റവന്യു വകുപ്പിലും 13 തസ്തികകള്‍ ദിവസവേതനാടിസ്ഥാനത്തിലും സൃഷ്ടിക്കാനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി പുതിയ സ്പെഷൽ തഹസിൽദാർ, എൽഎ യൂണിറ്റ് രൂപീകരിക്കുന്നത് ഒരു വർഷത്തേക്കാണ്. ഈ കാലാവധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
Tags : Local News Nattuvishesham Kottayam