രാധാകൃഷ്ണൻ നമ്പൂതിരി
മാന്നാർ: കുട്ടംപേരൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയെന്ന പരാതിയിൽ നടന്ന അന്വേഷണത്തിൽ ക്ഷേത്രം മേൽശാന്തി കസ്റ്റഡിയിൽ. മേൽശാന്തി കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരി(59)യെയാണ് മാന്നാർ പോലീസ് കസ്റ്റഡിലെടുത്തത്.
തിരുവാഭരണം സംബധന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിൽ ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ട് പ്രകാരം ചെങ്ങന്നൂർ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇന്നലെ മേൽശാന്തി സ്ഥാനം ഒഴിയാനിരിക്കെയാണ് തിരുവാഭരണം സംബന്ധിച്ചും പരാതി ഉയർന്നത്. സ്ഥാനം ഒഴിയുന്നതിന്റെ നടപടികളുടെ ഭാഗമായി ക്ഷേത്രത്തിന്റെ ഔദോഗിക റിസീവർ അഡ്വ. എം. ശ്രീലേഖ നടത്തിയ കണക്കെടുപ്പിൽ തിരുവാഭരണത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് അപ്രൈസർക്കു മുന്നിൽ തിരുവാഭരണം പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മൂന്നു പവനോളം വരുന്ന ആഭരണങ്ങൾ മോഷണം പോയതായും പകരം ഡ്യൂപ്ലിക്കേറ്റ് വച്ചതായും മനസിലാക്കിയത്.
തുടർന്ന് മേൽശാന്തിയെ കസ്റ്റഡിലെടുത്ത് മാന്നാർ പോലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഒരു മാലയും രണ്ടു താലിയുമാണ് നഷ്ടമായത്. മാല വില്പന നടത്തിയതായും ലോക്കറ്റുകൾ പണയം വച്ചതായും രാധാകൃഷ്ണൻ നമ്പൂതിരി പോലീസിനോട് പറഞ്ഞു. മാന്നാർ പോലിസ് എസ്എച്ച്ഒ എസ്.വി. ബിജു, എസ്ഐ ഷൈജ, എഎസ്ഐമാരായ രജിത, റിയാസ്, സിപിഒ അനന്ദു ബാലു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.