പൂവത്തിളപ്പ്: അധ്വാനിക്കുന്ന കർഷകന് ആശ്വാസമാകുന്ന കണ്ടുപിടിത്തത്തിന്റെ ത്രില്ലിലാണ് അനന്തു ദിലീപ്. കർഷകന്റെ അധ്വാനഭാരം പകുതിയായി കുറയ്ക്കുന്ന നൂതന കണ്ടുപിടിത്തമാണ് മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ ഈ പത്താം ക്ലാസുകാരനെ ശ്രദ്ധേയനാക്കുന്നത്.
കുരുമുളക് ചെടികള്‍ക്ക് യാതൊരു കേടുപാടും വരുത്താതെ നാല് മണിക്കൂര്‍ കൊണ്ട് തീര്‍ക്കുന്ന വിളവെടുപ്പ് രണ്ട് മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് അനന്തുവിന്റെ കണ്ടെത്തല്‍.
വിളവെടുപ്പ് സമയത്ത് ചെടിയുടെ തണ്ട്, ഇലകള്‍, വള്ളികള്‍ എന്നിവയ്ക്ക് നാശം സംഭവിക്കാതെ വേഗത്തില്‍ വിളവെടുക്കാന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. കര്‍ഷകരുടെ സമയവും അധ്വാനവും ലാഭിക്കുന്നതിനൊപ്പം വിളവ് നഷ്ടവും ഒഴിവാക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഇന്‍സ്പെയര്‍ പുരസ്കാരത്തിനും ഈ കൊച്ചുമിടുക്കൻ അർഹനായി.
ഇന്‍സ്പെയര്‍ മനാക് പദ്ധതി വഴി അനന്തുവിന് ജപ്പാന് യാത്രയ്ക്കും അവസരം ലഭിച്ചു. 28 മുതല്‍ ജൂലൈ 4 വരെ നടക്കുന്ന സകുറ സയന്‍സ് ഹൈസ്കൂള്‍ പ്രോഗ്രാമില്‍ കേരളത്തെ പ്രതിനിധീകരിച്ച് അനന്തു പങ്കെടുക്കും.
2023-26 ബാച്ചിലെ വിദ്യാര്‍ഥിയായ അനന്തുവിന്റെ നേട്ടം ആഘോഷമാക്കി സ്കൂളില്‍ അനുമോദന സമ്മേളനം സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ആയിലുകുന്നേല്‍ അധ്യക്ഷത വഹിച്ചു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തോമസ് മാമ്പുഴക്കല്‍ ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു ഏബ്രഹാം അനന്തുവിന് ഉപഹാരം സമ്മാനിച്ചു.
കൊഴുവനാല്‍ എഇഒ കെ.ആര്. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ബാബു, ഹെഡ്മാസ്റ്റർ ജോജി തോമസ്, അധ്യാപിക ബി. ദീപമോള്‍, പിടിഎ പ്രസിഡന്റ് കെ.ആര്. വിജുമോന്, സ്റ്റാഫ് സെക്രട്ടറി സി. മഞ്ജിമ മരിയറ്റ് ജോസ്, സാനി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പള്ളിക്കത്തോട് ഒന്നാം മൈല്‍ കൂട്ടുങ്കര ദിലീപ് കുമാർ-സനിത ദമ്പതികളുടെ മൂത്ത മകനാണ് അനന്തു. സഹോദരൻ: അശ്വിന്.
Tags : Ananthu Nattuvishesham District News