ആലുവ: കർക്കടക വാവുബലിയോടനുബന്ധിച്ച് ആലുവ മണപ്പുറത്തും പരിസരത്തുമായി മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 450ഓളം പോലീസുകാരെ വിന്യസിക്കാൻ തീരുമാനം. മഫ്തിയിൽ പ്രധാന കേന്ദ്രങ്ങളിൽ പോലീസുദ്യോഗസ്ഥർ നിരീക്ഷണത്തിനുണ്ടാകും. കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരും അധിക പോലീസ് പട്രോൾ സംഘവും ഡ്യൂട്ടിക്കുണ്ടാകും. 25 ഓളം ഫയർ ഓഫീസർമാരെ അധികമായി നിയോഗിക്കുന്നുണ്ട്. സ്കൂബാ ഡൈവിംഗ് സംഘവും രണ്ട് ഡിങ്കി ബോട്ടുകളുമുണ്ടാകും. ഫയർഫോഴ്സിന് കീഴിൽ 40 ഓളം സിവിൽ ഡിഫൻസ് അംഗങ്ങളാണ് ഉണ്ടാകുക. ഫയർഫോഴ്സിന്റെ ഒരു വാഹനം മണപ്പുറം കേന്ദ്രീകരിച്ച് ഉണ്ടാകും. എക്സൈസ് വിഭാഗവും പ്രത്യേക പരിശോധനകൾ നടത്തും.
കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. പറവൂരിൽ നിന്ന് പുലർച്ചെ നാലിന് സർവീസ് ആരംഭിക്കും. തോട്ടയ്ക്കാട്ടുകരയിലും മഹാത്മാഗാന്ധി ടൗൺഹാളിന് സമീപവുമായിരിക്കും കെഎസ്ആർടിസിയുടെ പ്രത്യേക പാർക്കിംഗ് കേന്ദ്രം. വാട്ടർ അഥോറിറ്റി അധികമായി പബ്ലിക് ടാപ്പ് ഒരുക്കും. ആലുവ ജില്ലാ ആശുപത്രിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം മണപ്പുറത്ത് ക്യാമ്പ് ചെയ്യും. ആംബുലൻസ് സൗകര്യവും ഉണ്ടാവും. ജില്ലാ ടൂറിസത്തിന്റെ നേതൃത്വത്തിൽ 20-ഓളം ലൈഫ് ഗാർഡുകളെയാണ് നിയോഗിക്കുന്നത്.
കൊച്ചി മെട്രോ 11ന് രാത്രി 11.15നും 11.30നും തൃപ്പൂണിത്തുറയിൽ നിന്ന് അധിക സർവീസ് നടത്തും. 12ന് രാവിലെ അഞ്ചര മുതലാണ് ആലുവയിൽ നിന്നുള്ള സർവീസ്. 11-ാം തീയതി മുതൽ മുതൽ 12 ഉച്ചവരെ 15 പേരടങ്ങുന്ന റെയിൽവേ പോലീസിന്റെ അധിക സേവനവുമുണ്ടായിരിക്കും.
റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ആലുവ ശ്രീബാലഭദ്ര ഓഡിറ്റോറിയത്തിൽ കർക്കിടവാവ് ഒരുക്കങ്ങൾ വിലയിരുത്താനായി നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ അധ്യക്ഷത വഹിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സുജാത ഉദയൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ആലുവ തഹസിൽദാർ, ദേവസ്വം പ്രതിനിധികൾ, ക്ഷേത്ര ഉപദേശക സമിതി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ഓപ്പറേറ്റേഴ്സ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നാളെ ഗതാഗത നിയന്ത്രണം
ആലുവ: കർക്കടക വാവിനോടനുബന്ധിച്ച് നാളെ പുലർച്ചെ ഒന്നു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ആലുവ ടൗണിലും പരിസരങ്ങളിലും പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്പിലൂടെ മണപ്പുറത്തേയ്ക്ക് പോകേണ്ടതാണ്. മണപ്പുറം ഭാഗത്ത് നിന്നും മടങ്ങുന്ന എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം. ഇരുവഴികളും വൺവേ ട്രാഫിക് ആയതിനാൽ തോട്ടയ്ക്കാട്ടുക്കര ജംഗ്ഷനിൽ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കില്ല.
വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും, ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർ കവല - യുസി കോളജ് - കടുങ്ങല്ലൂർവഴി തിരികെ പോകണം. അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ പറവൂർ കവലയ്ക്ക് സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങണം. എറണാകുളം ഭാഗത്ത് നിന്നും എൻഎച്ച് വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസുകൾ പുളിഞ്ചോട് ജംഗ്ഷനിൽ നിന്നും , കാരോത്തുകുഴി ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി തിരികെ ബാങ്ക് കവല ബൈപ്പാസ് വഴി മടങ്ങണം. കെഎസ്ആർടിസി ബസുകൾ പുളിഞ്ചോട് നിന്നും വലത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി കവല വഴി സ്റ്റാൻഡിൽ എത്തേണ്ടതും, എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ കാരോത്തുകുഴി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എറണാകുളത്തേക്ക് പോകണം.
ആലുവ-അങ്കമാലി ഭാഗത്തേക്കുള്ള ബസുകൾ കാരോത്തുകുഴി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പ്രൈവറ്റ് സ്റ്റാൻഡ് ,ബാങ്ക് കവല ,ബൈപാസ് വഴി പോകേണ്ടതും, പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പമ്പ്, മാതാ ജംഗ്ഷൻ വഴി പോകണം. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ , പമ്പ് ജംഗ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി , അവിടെ നിന്നു തിരികെ സർവീസ് നടത്തണം.
പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ ,റെയിൽവേ സ്ക്വയർ കാരോതതുകുഴി –വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ,ബാങ്ക് കവല, ബൈപാസ് സർവീസ് റോഡിലൂടെ പുളിഞ്ചോട് കവലയിലെത്തി കാരോത്തുകുഴി കവല, ആശുപത്രി ജംഗ്ഷൻ, ഐഎംഎ ജംഗ്ഷൻ, പവർ ഹൗസ് ജംഗ്ഷൻ വഴി പോകണം. ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺ ഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ വാഹനഗതാഗതം അനുവദിക്കില്ല. ഹൈവെകളിലും സമീപപ്രദേശങ്ങളിലും റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ദേശീയപാതയുടെ ഇരുവശത്തും പാർക്കിംഗ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.
Tags : Nattuvishesham Districtnews Around 450 police