സുരേഷ്
ആറ്റിങ്ങൽ: വധശ്രമക്കേസിലെ പ്രതിയെ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കല്ലമ്പലം ഐരമൺ നിലയിൽ ബാപ്പു എന്ന് വിളിക്കപ്പെടുന്ന സുരേഷ് ആണ് പിടിയിലായത്.
2023 ഡിസംബർ 31 ന് രാത്രി ഒന്പതിന് കുടവൂരീൽ നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ, വിഗ്നേഷ് എന്നയാളേയും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ നൗഫൽ, മനു, മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ സുരേഷ് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് മനു, നൗഫൽ, മുഹമ്മദ് എന്നിവരെ വെട്ടി തലയിലും മുഖത്തും താടിയെല്ലിന്റെ ഭാഗത്തും ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ചു. ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തി പോലീസ് ഉടൻ തന്നെ പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കേസിലെ രണ്ടാം പ്രതിയായ പ്രദീപിനെയും മൂന്നാം പ്രതിയായ അൻസാറിനെയും ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുരേഷ് വിദേശത്തേക്ക് കടന്ന് ഖത്തറിൽ വെൽഡിങ് ജോലി ചെയ്ത് വരികയായിരുന്നു. ഒന്നാം പ്രതിയെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്.പി പ്രശാന്തൻ കാണിയുടെ നിർദേശാനുസരണം വർക്കല ഡിവൈഎസ്പി പി.വി.രമേശ് കുമാറിന്റെ നേതൃത്വത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ സിഐ ഡി.ദീപു , എസ്ഐ.മനു, നിതിൻ, പോലീസ് ഓഫീസർ അജീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.