മീനടം: മീനടം പഞ്ചായത്തില്‍ നിരോധിത കളനാശിനികള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മീനടം പഞ്ചായത്ത് പൊതുജനാരോഗ്യസമിതി. കൃഷി ഓഫീസറുടെ അനുമതിയോടെ അനുവദനീയമായ കളനാശിനികള്‍ മാത്രമേ ഉപയോഗിക്കാവെന്നും സമിതി നിര്‍ദേശിച്ചു. നിരോധിത കളനാശിനികളുടെ ഉപയോഗം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കുന്നതിനുമായി ആരോഗ്യവകുപ്പിനെയും കൃഷിവകുപ്പിനെയും ചുമതലപ്പെടുത്തി.
ഓടകളിലേക്കും തോടുകളിലേക്കും മലിനജലം ഒഴുക്കുന്നവര്‍ക്കെതിരേയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പൊതുജനാരോഗ്യ സമിതി യോഗത്തില്‍ തീരുമാനമായി. കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ വഴിയോരങ്ങളില്‍ കൃഷി ചെയ്യുന്നതും ചെടികള്‍ നട്ടുവളര്‍ത്തുന്നതും അനുവദിക്കില്ലെന്നും ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് മിനി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.എം. സ്കറിയ, വാര്‍ഡംഗം മോനിച്ചന് കിഴക്കേടം, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി. സജിമോന്‍, ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍, വെറ്ററിനറി ഡോക്ടര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam