പയ്യാവൂർ: ഒരുപാടു വിവാദങ്ങൾക്കൊടുവിൽ ഇരൂഡിലെ ബഡ്സ് സ്കൂൾ പ്രവേശനം സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരമായി. ഇനി മുതൽ പ്രായപരിധിയിയോ പഞ്ചായത്ത് പരിധിയോ ഇല്ലാതെ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ പയ്യാവൂർ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ബഡ്സ് സ്കൂളിനോട് ചേർന്ന് നിലവിൽ പ്രവർത്തിച്ചു വരുന്ന ചപ്പാത്തി യൂണിറ്റ് മാറ്റി സ്ഥാപിക്കും. ഫണ്ട് ലഭിക്കുന്ന മുറക്ക് ഓരോഘട്ടമായി സംവിധാനങ്ങൾ ഒരുക്കാനും അടിയന്തിര ഭരണസമിതി യോഗം തീരുമാനിച്ചു. എല്ലാ കുട്ടികൾക്കും പ്രവേശനം നൽകണമെന്നുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് തീരുമാനം.
18 വയസിനു മുകളിലുള്ളവരെയും മറ്റു പഞ്ചായത്തുകളിൽ നിന്നുള്ളവരെയും ബഡ്സ് സ്കൂളിൽ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനമായിരുന്നു വിവാദമായത്. മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾക്ക് സൗകര്യമില്ലാത്ത ബഡ്സ് സ്കൂളിൽ പ്രവേശനം നൽകുന്നതിനെ ഒരു വിഭാഗം രക്ഷിതാക്കളും എതിർത്തിരുന്നു. ഇതിനെതിരെ മറുവിഭാഗം രക്ഷിതാക്കൾ സംഘടിച്ചതോടെ വിഷയം കളക്ടറുടെ മുന്നിലും എത്തിയിരുന്നു. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ കുട്ടികളെയും പ്രവേശിപ്പിക്കണമെന്ന് കളക്ടർ ഉത്തരവിടുകയും ഇതു നടപ്പാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി അവധിയിൽ പോകുകയും ചെയ്തിരുന്നു. തുടർന്ന് ഉത്തരവ് അസി. സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.
കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ വൈകുന്നതിനെതിരേ ഒരു വിഭാഗം രക്ഷിതാക്കൾ കളക്ടർക്ക് പരാതിയും നൽകിയിരുന്നു. കളക്ടറുടെ ഉത്തരവ് നടപ്പാക്കത്തതിനെതിരെ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപീക്കാനുള്ള നീക്കം മുൻ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ആരംഭിച്ചിരുന്നു. കഴിഞ്ഞ എൽഡി എഫ് ഭരണസമിതി ആരംഭിച്ച ബഡ്സ് സ്കൂൾ യുഡിഎഫ് അടച്ചു പൂട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോപിച്ച് സിപിഎം അനിശ്ചിതകാല സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലുമായിരുന്നു. ഇതിനിടെയാണ് പഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേർന്ന് കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ചത്.
Tags : Admission Nattuvishesham District News