കൊല്ലം: അന്തരീക്ഷവും പ്രചാരണരംഗവും ഒരു പോലെ കത്തിക്കയറുകയാണ്. ഓരോ മണ്ഡലവും വീറും വാശിയും പ്രകടിപ്പിച്ചുകഴിഞ്ഞു. വാക്പോരിലും പ്രവർത്തകരുടെ വാശിയേറിയ വോട്ട് അഭ്യർഥനയിലും തീപിടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം. ജില്ലയിലെ വഴികളിലെല്ലാം രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് സ്ക്വാഡുകളും അനൗൺസ്മെന്റ് വാഹനങ്ങളുമാണ്. ആവേശത്തിരയിളക്കി സ്ഥാനാർഥികളുടെ സ്വീകരണ പര്യടനവും ജില്ലയിലാകെ മുന്നേറുന്നു.
സ്ഥാനാർഥികൾ വോട്ട് തേടി ഫീൽഡിലിറങ്ങുമ്പോൾ പാർട്ടി നേതാക്കൾ അണിയറയിൽ കണക്കുകൾ കൂട്ടിക്കിഴിക്കുകയാണ്. മൂന്നു മുന്നണികളും ലഭിക്കാൻ സാധ്യതയുള്ള വോട്ടുകൾ ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിച്ച് വരികയാണ്. ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളും പയറ്റിത്തുടങ്ങി. അടിയൊഴുക്കിനുള്ള ശ്രമങ്ങളും നേതാക്കൾ നടത്തുന്നുണ്ട്.
കനത്ത ചൂടിനെ അവഗണിച്ചാണ് സ്ഥാനാർഥികളുടെ സ്വീകരണ പര്യടനങ്ങൾ മുന്നേറുന്നത്. ഇരുചക്ര വാഹനങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്ഥാനാർഥി സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ചിലയിടത്ത് നൃത്തച്ചുവടുകളിലൂടെയും സ്ഥാനാർഥിയെ വരവേൽക്കുന്നു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളുടെ ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രളയമാണ്. പരിപാടികൾ സോഷ്യൽ മീഡിയയിൽ തത്സമയം അപ്പ് ലോഡ് ചെയ്യാൻ എല്ലാ സ്ഥാനാർഥികൾക്കും ഒപ്പം സോഷ്യൽ മീഡിയ സംഘങ്ങളും സഞ്ചരിക്കുന്നുണ്ട്.
ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശം പകർന്നാണ് മടങ്ങിയത്. ശശിതരൂരും സച്ചിൻ പൈലറ്റും കോൺഗ്രസിനെ ആവേശത്തിലാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കൊല്ലത്തും കരുനാഗപ്പള്ളിയിലും എൻഡിഎയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. യുഡിഎഫ് ക്യാമ്പിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി എംപി ഇന്ന് കൊല്ലത്തെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നേരത്തെ ജില്ലയിൽ വന്നുപോയിരുന്നു.
Tags : Local News Nattuvishesham Kollam